Friday, November 22, 2013

ഹോട്ടൽ സദാചാരം അഥവാ അങ്ങനെ ഒന്നുണ്ടോ?

എൻ ഇനിയ നൻപൻ മിസ്റ്റർ ജമ്പനു ഒരു കുത്തകകമ്പനിയിൽ പണി കിട്ടുകയും പണി കിട്ടി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ പണം കിട്ടുകയും ചെയ്തതിനാൽ ആ യുവാവ് കൃതാർഥനായി. കോഴിക്കോട് പട്ടണത്തിൽ വന്നാൽ പ്രോട്ടോകോൾ അനുസരിച്ചു എനിക്ക് ബിരിയാണി വാങ്ങി തരേണ്ടതുള്ളതുകൊണ്ട് ഞങ്ങൾ നഗരമധ്യത്തിലെ ഉയർന്ന നിലയിലുള്ള ഒരു ഹോടലിൽ പോയി.
വല്ല്യ നിലയിലുള്ള ഹോട്ടലുകളുടെ പ്രത്യേകത എന്താന്നു വച്ചാൽ, അവർ സീറോ ബൾബ് മാത്രേ  ഉപയോഗിക്കൂ എന്നുള്ളതാണ്. സ്വതവേ കണ്ണിനു മങ്ങലുള്ളത് കൊണ്ട് ടോർച്ചടിച്ചു വഴി കണ്ടു പിടിച്ചു ഞാനും മിസ്റ്റർ ജമ്പനും  അനുയോജ്യമായ ഒരു ഇരിപ്പിടം കണ്ടെത്തി.  ചുവരിനോട് ചേർന്നുള്ള സോഫ പോലുള്ള ഇരിപ്പിടത്തിൽ ജമ്പനും അതിനെതിരായുള്ള കസേരയിൽ ഞാനും  ആസനസ്ഥരായി (എന്റമ്മേ, എന്റെ ഒരു കാര്യം!)  ഞങ്ങൾ ഇരിക്കുന്ന മേശക്കു സമാന്തരമായി മറ്റൊരു മേശയും രണ്ടു മേശകൾക്കു ഇടയ്ക്കു ഒരു ചെറിയ വഴിയുണ്ട്. ആ മേശയിൽ തല്ക്കാലം ആരുമില്ല.
വിശേഷങ്ങൾ പറഞ്ഞു സമയം കടന്നു പോയി.  കാത്തിരുന്ന് കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്ന്.....അവസാനം.... അതാ മുന്നില് ബിരിയാണി!
ആക്രമണം തുടങ്ങുന്നതിനു മുൻപ് ഞാൻ മിസ്റ്റർ ജമ്പനു  മുന്നറിയിപ്പ് കൊടുത്തു.

ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാൻ പോകുന്നു. ഇടയ്ക്കു അതുമിതും പറഞ്ഞു എന്നെ ദയവു ചെയ്തു ശല്യപ്പെടുത്തരുത്.
അനന്തരം ഞാൻ എന്റെ കർത്തവ്യത്തിൽ വ്യാപൃതയായി. അവസാനത്തെ കോഴിക്കാലും കടിച്ചു വലിക്കുന്നതിനിടയിലാണ് മിസ്റ്റർ ജമ്പൻ  എന്റെ മുന്നില് ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ ഓർത്തത്.

ഞാൻ തലയുയർത്തി നോക്കി.

എന്റെ ദൈവമേ!

അതാ മിസ്റ്റർ ജമ്പൻ ഷോക്കടിച്ച പോലെ ഇരിക്കുന്നു! കണ്ണൊക്കെ തുറിച്ചു മുടിയൊക്കെ എഴുന്ന്.... എന്തോ കണ്ടു പേടിച്ചതാണ്. എന്റെ തീറ്റ കണ്ടിട്ടാണോ?

എന്ത് പറ്റി ജമ്പൻ?

ഉടനെ ജമ്പൻ എനിക്ക് രണ്ടു ബ്രിഞ്ചൊൽ ഗുലു ഗുലു തന്നു.

എന്താണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്നോ?
മിസ്റ്റർ ബട്ലർ സിനിമ കണ്ടിട്ടില്ലേ? ഇനി കാണാത്തവരാനെങ്കിൽ വിശദീകരിച്ചു തരാം.

അതായത്, തല അനക്കാതെ കണ്ണിന്റെ കൃഷ്ണമണികൾ രണ്ടും കാറിൻറെ വൈപർ പോലെ  ഒരു വശത്തേക്ക് രണ്ടു പ്രാവശ്യം വേഗത്തിൽ ചലിപ്പിക്കുന്നതിനാണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്ന് പറയുന്നത്. ഒരാളുടെ എതിരെ ഇരിക്കുന്ന ആളുടെ ശ്രദ്ധ അയാളുടെ ഒരു വശത്തിരിക്കുന്ന ആളിലേക്ക്, അദ്ദേഹം അല്ലെങ്കിൽ അദ്ദേഹി അറിയാതെ ആകർഷിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതാണ് ഈ സൂത്രം. മിസ്റ്റർ ബട്ലർ സിനിമയിലൂടെ ദിലീപ് ഇതിനു വലിയ പ്രചാരം നല്കി.

അതൊക്കെ പോട്ടെ.

ഞാൻ ജമ്പന്റെ കണ്ണ് പോയ ഭാഗത്തേക്ക് നോക്കി.

അല്പം മുൻപ് പഴയ ഹിന്ദി നടി മമത കുൽകർനിയെപ്പൊലെ സുന്ദരിയായ ഒരു യുവതി മഞ്ഞ ടീഷർട്ടും ജീൻസുമിട്ട് അവിടെയുള്ള മേശയെ സമീപിച്ചിരുന്നു. ബിരിയാണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ അര്ഹിക്കുന്ന ശ്രദ്ധ ആ സംഭവത്തിനോ ആ യുവതിക്കോ കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ ജമ്പന്റെ കണ്ണുകൾ ഫോകസ് ചെയ്തിരിക്കുന്ന സ്ഥാനത്ത് ആ യുവതി ഉണ്ട്. അതായത് രണ്ടു മേശകൾക്കിടയിലുള്ള സ്ഥലത്ത്. അവൾ അവിടെ വെറുതെ നില്ക്കുകയല്ല സുഹൃത്തുക്കളെ...

പിന്നെ.....

അവൾ അവിടെ നിന്ന് സ്വന്തം ജീൻസ് ഊരുകയാണ്. ഈ കാഴ്ച കണ്ടാണ്‌ യഥാർത്ഥത്തിൽ മിസ്റ്റർ ജമ്പന്റെ കിളി പോയത്.

പക്ഷെ ആ യുവതി കാരണോന്മാർ വീട്ടിൽ വന്നാൽ രണ്ടാം മുണ്ട് അഴിച്ചു വക്കുന്നത് പോലെ സിമ്പിൾ ആയി ജീൻസ് ഊരി മേശപ്പുറത്തു വച്ചു. എന്നിട്ട് ഉള്ളിലിട്ടിരിക്കുന്ന കുട്ടി ടൌസർ മുകളിലേക്ക് വലിച്ചു കയറ്റി കസേരയിൽ ഇരുന്നു.

ജമ്പൻ എന്റെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി.

പിന്നെ ആ യുവതിയുടെ മുഖത്തേക്കും ഊരി വച്ച ജീൻസിലെക്കും മാറി മാറി നോക്കി.

യുവതിയാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ മെനു വായിക്കുന്നതിൽ എര്പ്പെട്ടു.

ജമ്പൻ അപ്പോഴും വാ  പൊളിചിരിക്കുകയാണ്

ജമ്പൻ, ജമ്പൻ...ആർ യു ആൾ റൈറ്റ്?

ജമ്പൻ അനങ്ങുന്നില്ല

ജമ്പൻ....

ജമ്പനു ബോധം വന്നു.

കുറച്ചു വെള്ളം കുടിക്കൂ

ജമ്പൻ വെള്ളം കുടിച്ചു ശ്വാസം വിട്ടപ്പോഴേക്കും അതാ വരുന്നു അടുത്ത ഷോക്ക്‌

ആ യുവതി എഴുന്നേറ്റു ഊരിയ ജീന്സും കക്ഷത്ത്‌ വച്ച് കൂളായി വാഷ് റൂമിലേക്ക്‌ പോയി.

ജമ്പൻ വല്ലാത്ത പകപ്പോടെ എന്നോട് ചോദിച്ചു

എന്താ സംഭവം?

സത്യമായിട്ടും എനിക്കറിയില്ല ജമ്പൻ. ഐ ആം ദി റിയലി സോറി ഫോർ ദി ഇന്കണ്‍വീനിയൻസ്‌ ഓഫ് ദി ഡേ

ജമ്പനു തൃപ്തിയായില്ല

അപ്പോഴാണ്‌ മുന്നില് പാവാടയും പിന്നിൽ പാന്റുമിട്ട ഒരു വൈറ്റർ സഖാവ് അത് വഴി വന്നത്

പാവം ജമ്പൻ അയാളോടും ചോദിച്ചു. "എന്താ സംഭവം?"

അയാള് അത് അയാള് ഒന്നും സംഭവിക്കാത്ത പോലെ ജമ്പന്റെ ഒഴിഞ്ഞ ഗ്ലാസിൽ വെള്ളം നിറച്ചു തിരിച്ചു പോയി.

അല്പം കഴിഞ്ഞു പോയപോലെ ആ യുവതി ജീൻസ് കക്ഷത്തിൽ വച്ചു തിരിച്ചു വന്നു. പിന്നാലെ മഞ്ഞ ടീഷര്ട്ട് ഇട്ട അവളുടെ കൂട്ടുകാരും.
അവർ ഭക്ഷണം വരുന്നത് വരെ കലപില കൂട്ടുകയും ഭക്ഷണം വന്നപ്പോൾ നിശബ്ദരാകുകയും ചെയ്തു

ജമ്പൻ പതുക്കെ സമനില വീണ്ടെടുത്തു ബിരിയാണി ദൗത്യം വിജയകരമായി പൂർത്തിയാക്കി.

അനന്തരം ബില്ല് കൊടുത്തു ഞങ്ങൾ സ്ഥലം കാലിയാക്കുകയും ചെയ്തു.


വാല്ക്കഷ്ണം: ഈ സംഭവത്തിനു ശേഷം ജീൻസിട്ട പെണ്‍കുട്ടികൾ ഉള്ള ഹോട്ടലിൽ ജമ്പൻ ബിരിയാണി കഴിക്കാൻ പോയിട്ടില്ല എന്നാണു അറിവ് .

Friday, November 1, 2013

സർപ്പയജ്ഞം റീലോഡഡ്

ചെറിയ ഒരു പര്യടനം കഴിഞ്ഞു  വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ സമയം രാത്രി ഏഴു മണി. നല്ലവണ്ണം ഇരുട്ടായിട്ടുണ്ട്. ഞാനാനെങ്കിലോ തനിച്ചും. വീടിലെത്താൻ ഇനി ഓട്ടോ പിടിക്കണം.

പക്ഷെ പെട്ടന്നാണ് ഫോണ്‍ റീചാർജ് ചെയ്തു കളയാം എന്നൊരു ഉൾവിളി ഉണ്ടായത്. ഞാൻ ചുറ്റും നോക്കി.

അതാ ഒരു റീചാർജ് കട!

റീചാർജ് കട എന്നു പറഞ്ഞാൽ മറ്റേതൊരു റീചാർജ് കടയും പോലെ ഒരു അത്യാധുനിക പെട്ടിക്കട. റോഡരികിലെ ഓവുചാലിന് മുകളിലിട്ടിട്ടുള്ള കോണ്ക്രീറ്റ് സ്ലാബിൽ നിന്ന് കൊണ്ട് വേണം നമ്മൾ ക്രയവിക്രയം നടത്താൻ.

കടയിൽ രണ്ടു കുമാരന്മാരാണ് ഉണ്ടായിരുന്നത്. മസിലൊക്കെ ഉരുട്ടി 'ദിപ്പോ പൊട്ടും' റ്റീഷർട്ടൊക്കെ ഇട്ടു ഗൌരവത്തിൽ ഇരിക്കുകയായിരുന്ന ആ മസിൽകുട്ടന്മാർ എന്നെ കണ്ടപ്പോൾ ബാസ്സിട്ടു ഇങ്ങനെ ചോദിച്ചു, "ഏതാ കണക്ഷൻ? "

"വോഡഫോണ്‍"

"കാർഡില്ല. ഈസി ചെയ്യാം"

"ശരി"

"എത്ര രൂപയുടെയാ?"

"ഇരുപത്"

ഇത് കേട്ടതും അതിലൊരുത്തൻ അക്കങ്ങൾ കരകുരാ എഴുതിയ ഒരു നോട്ടുബുക്ക് ആവശ്യത്തിലധികം പുച്ഛത്തോടെ എൻറെ മുന്നിലേക്ക്‌ നീക്കി വച്ചു.

ഞാൻ നമ്പർ എഴുതാൻ തുടങ്ങിയപ്പോഴാണ് പെട്ടന്ന് കാലിൻറെ ചെറുവിരലിൽ ഒരു പിരുപിരുപ്പു അനുഭവപ്പെട്ടത്. പോകാൻ ധൃതി ഉണ്ടായിരുന്നത് കൊണ്ട് അതെന്താണെന്ന് നോക്കാതെ കാല് കുറച്ചു നീക്കി വച്ചു ഞാൻ നമ്പർ എഴുതൽ തുടർന്നു.

ദാ പിന്നേം. വല്ല പുൽചാടിയോ മറ്റോ ആയിരിക്കും. ഞാൻ മൈൻഡ് ചെയ്തില്ല .

നമ്പർ എഴുതിക്കൊടുത്തു ചുമ്മാ കാലിലോട്ടൊന്നു നോക്കി.

അപ്പോൾ കണ്ട ആ ഭീകര കാഴ്ച!

ഒരു സ്കെയിലിന്റെ അത്ര നീളവും പെൻസിലിന്റെ  അത്ര തടിയുമുള്ള ഒരു ഉഗ്രസർപ്പം അതാ എൻറെ കാലിനടുത്ത് വഴി തടസ്സപ്പെട്ടു നില്ക്കുന്നു!

നീയാണോടീ പാമ്പുകളെ വഴി നടക്കാൻ സമ്മതിക്കാത്ത അലവലാതി ഷാജി എന്ന ഒരു ഭാവത്തോടെ തലയുയർത്തി എൻറെ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ആശാൻ.

പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല.

ബാലരമ സ്റ്റൈലിൽ "ഹീയ്യോ!" എന്ന് കരഞ്ഞു കൊണ്ട് ഇന്ത്യക്ക് ഒളിമ്പിക് മെഡൽ പ്രതീക്ഷ നല്കുന്ന ഒരു ഉഗ്രൻ ഹൈജമ്പ് പ്രകടനം അപ്പോൾ തന്നെ
കാഴ്ച വച്ചു. കവലയിൽ ഉണ്ടായിരുന്നവരെല്ലാം എന്റെ പ്രകടനം കണ്ടു അദ്ഭുതപരതന്ത്രരായി!

പക്ഷെ തിരിച്ചു ഭൂമിയിൽ ലാൻഡ് ചെയ്തപ്പോഴേക്കും ആ കാളസർപ്പം അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.

മസിൽകുട്ടന്മാരുടെ മുഖത്ത് അമ്പരപ്പ്.

ചേച്ചി ഇപ്പൊ എന്താ ചെയ്തത്? എന്താ ഉണ്ടായേ?

എനിക്കാണെങ്കിൽ പേടി കൊണ്ട് ശബ്ദവും പുറത്ത് വരുന്നില്ല.

പ്....പ്....

ഏ?

ഒരു...പ്...പ്...പാമ്പ്....

അത് കേട്ടതും മസിൽകുട്ടന്മാർ കാറ്റഴിച്ചു വിട്ടത് പോലെ ചുരുങ്ങി. അവര് രമേഷിനെയും സുരേഷിനെയും പോലെ ഒന്ന് പരസ്പരം ചേർന്ന് നിന്നു.

എവടെ?

ഇവിടെ ഉണ്ടായിരുന്നു. എങ്ങോട്ടാ പോയേന്നറിയില്ല.

ഇനി അഥവാ നമ്മുടെ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടാൽ തന്നെ ശക്തരായ ഈ യുവാക്കൾ അതിനെ സിമ്പിൾ ആയി കൈകാര്യം ചെയ്യും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിൽ ഞാൻ ഇങ്ങനെ പറഞ്ഞു.

ഇനി നിങ്ങളുടെ കാലിന്റെ അടുത്തെങ്ങാനും ഉണ്ടോന്നു നോക്കിയേ.

ഇത് കേട്ടതും അവരുടെ മുഖത്ത് ഞങ്ങൾ ഇപ്പൊ കരയും എന്നൊരു ഭാവം വന്നു.

"സത്യമായിട്ടും കണ്ടോ?"

"ഉവ്വെന്നേ. അതിവിടെ തന്നെ കാണും"

"ചേച്ചി ഞങ്ങളെ വെറുതെ പേടിപ്പിക്കല്ലേ.  ചേച്ചിക്ക് ഇതും പറഞ്ഞിട്ട് പോയാ മതി. ഞങ്ങള് രണ്ടാളും രാത്രി ഇനി എങ്ങനാ ഇവിടെ ഒറ്റക്കിരിക്കുന്നെ?"

അതോടെ ഇനി അവിടെ നില്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നെനിക്കു മനസ്സിലായി. അതുകൊണ്ട്, "മക്കളെ, ആ നമ്പരങ്ങു വെട്ടിക്കോ. ഞാൻ നാളെ വരാം." എന്നറിയിച്ച്പേ ടിച്ചരണ്ട ആ മസിൽകുട്ടന്മാരെ അവിടെ ഒറ്റയ്ക്ക് വിട്ടു കിട്ടിയ ഓട്ടോയിൽ കയറി വീട്ടിൽ പോയി.

Thursday, October 24, 2013

ഒരു പോസ്റ്റ്‌ മോഡേണ്‍ പുരാണകഥ




ക്ടിന്‍!

അടുക്കളയിലെ ചുവരില്‍ ഒരു അലുമിനിയം പാത്രം ശക്തിയായി വന്നിടിക്കുന്ന ആ ശബ്ദം കേട്ട് പിന്നാമ്പുറത്ത് താടി വടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ലോമപാദന്‍ പിള്ള ഞെട്ടിത്തരിച്ചു. ആ ഞെട്ടലില്‍ താടി അല്‍പ്പം മുറിയുകയും ചെയ്തു. നേരത്തെ കേട്ട ആ ശബ്ദം ഭാര്യയുടെ അങ്കപ്പുറപ്പാടിന്റെ സിഗ്നല്‍ ആണെന്ന് ഇരുപതു വര്ഷം നീണ്ട സംഭവബഹുലമായ ദാമ്പത്യജീവിതത്തില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിനു ഊഹിക്കാന്‍ കഴിഞ്ഞു.

 ഇന്നെന്താണാവോ കാരണം എന്ന് ചിന്തിച്ചു കൊണ്ട് പാതി വടിച്ച താടിയുമായി അദ്ദേഹം അടുക്കളയിലെത്തി.

“നിങ്ങളോട് ഞാന്‍ രണ്ടാഴ്ച മുന്നേ പറഞ്ഞതല്ലേ ഗ്യാസ് ബുക്ക്‌ ചെയ്യണം എന്ന്. നിങ്ങള്‍ കേട്ടോ? ഇപ്പൊ ദേ ഗ്യാസും തീര്‍ന്നു. ഇനി ഒരു ഗ്യാസ് കിട്ടാന്‍ ഏത് അമ്പലത്തിലൊക്കെ വഴിപാടു കഴിക്കണം എന്റെ ഭഗവാനെ......ദേ മനുഷ്യാ...ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ഉള്ളതാ. എനിക്ക് നേരത്തെ പോകണം. അടുപ്പ് കൂട്ടാനൊന്നും പറ്റില്ല. ഇന്ന് ഹോട്ടലീന്ന് കഴിച്ചാ മതി അച്ഛനും മോളും.” മാലിനി ടീച്ചര്‍ ഒച്ചയെടുത്തു.

ലോമപാദന്‍ പിള്ളയുടെ കണ്ണില്‍ ഇരുട്ട് കയറി. ഇനി ഗ്യാസ് കിട്ടുന്നത് വരെ ഈ വീട്ടില്‍ കഴിയുന്ന ഓരോ നിമിഷവും നരകതുല്യമാണെന്നു അയാള്‍ ഓര്‍ത്തു.

എന്ത് ചെയ്യും!

പത്ത് മണിയായപ്പോള്‍ ലോമപാദന്‍ മൊബൈലില്‍ വിഭാണ്‍ടക ഗ്യാസ് എജെന്സിയുടെ നമ്പര്‍ തപ്പിയെടുത്ത് കുത്തി.
“ഹലോ... വിഭാണ്‍ടക ഗ്യാസ് എജെന്സി അല്ലെ? ഇത് അംഗമാലീന്നു ലോമപാദന്‍ പിള്ളയാ വിളിക്കുന്നെ.”
ഗ്യാസ് ബുക്ക് ചെയ്യാനായിരുന്നു. അത്യാവശ്യമാണേ. എന്ന് കിട്ടും?
എന്ത്?
പതിനഞ്ചു ദിവസമോ?
അതിനുള്ളില്‍ താന്‍ അത്യാസന്ന നിലയിലായിട്ടുണ്ടാകുമെന്നു ലോമപാദന്‍ പിള്ള ആത്മഗതം പറഞ്ഞു.
അയ്യോ അത്രയൊന്നും കാത്തിരിക്കാന്‍ പറ്റില്ലാ..
എന്ത്?
ഹലോ ഹലോ..........

അവിടന്നങ്ങോട്ട് എല്ലാ ദിവസവും രാവിലെ ലോമപാദന്‍ പിള്ള കൃത്യമായി വിഭാണ്‍ടക ഗ്യാസ് എജെന്സിയില്‍ വിളിച്ചു.
പക്ഷെ താങ്കള്‍ വിളിച്ച നമ്പര്‍ പ്രതികരിക്കുന്നില്ല, ബിസിയാണ്, ഉറക്കമാണ്, പിണക്കമാണ് എന്നൊക്കെയുള്ള കിളിശബ്ദവും 
സ്റോക്ക് എത്തിയില്ല, ഒരാഴ്ച കൂടി പിടിക്കും
തുടങ്ങിയ ന്യായങ്ങളും മാത്രമാണ് അദ്ദേഹത്തിനു കേള്‍ക്കാന്‍ സാധിച്ചത്.

പകലുകളും രാത്രികളും കൊഴിഞ്ഞു പോയി. ഇനിയും ഗ്യാസ് കിട്ടിയില്ലെങ്കില്‍ താന്‍ മകളേയും കൊണ്ട് സ്വന്തം വീട്ടില്‍ പോകുമെന്ന് മാലിനി ടീച്ചര്‍ വിറകടുപ്പിനു അടുത്ത് നിന്ന് ചുമച്ചു കുരക്കുന്നതിനിടയില്‍ ഭീഷണി മുഴക്കി.

അങ്ങനെ ടീച്ചറുടെ വായില്‍ നിന്നും മൂര്‍ച്ചയേറിയ കൂരമ്പുകള്‍ ലോമപാദന്‍ പിള്ളയുടെ നേരെ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരുന്ന ഒരു സന്ധ്യാനേരത്ത് നിര്‍ഗുണപരബ്രഹ്മനായി അദ്ദേഹം വീടിന്റെ സിറ്റൌട്ടില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അനന്തിരവന്‍ രാജ്‌ഗുരു അവിടെ എത്തിയത്.

“ജിമ്മില്‍ നിന്നും തിരിച്ചു പോകുന്ന വഴിയാ. അമ്മാവനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി.” ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു കൊണ്ട് രാജുമോന്‍ മൊഴിഞ്ഞു.

ധീരരക്തസാക്ഷി രാജ്ഗുരുവിനോടുള്ള ആരാധന മൂത്താണ് ലോമപാദന്‍ പിള്ളയുടെ അളിയന്‍ തിലോത്തമന്‍ പിള്ള മകന് രാജ്‌ഗുരു എന്ന് പേരിട്ടത്. പക്ഷെ ഇന്നവന്‍ പേര് രാജ് എന്ന് ചുരുക്കി, നാം തോ സുനാ ഹോഗാ എന്ന് പെണ്പിള്ളേരോട് ഡയലോഗും അടിച്ചു നടക്കുകയാണ്. ഋതിക് രോഷന്റെതു പോലുള്ള ഒരു സിക്സ് പാക്‌ ബോഡിയാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.

അമ്മാവന്റെ കിളി പോയ ഇരിപ്പും അമ്മായിയുടെ പ്രഘോഷണവും എല്ലാം കൂടി കണ്ടപ്പോള്‍ അവിടെ കാലാവസ്ഥ പ്രതികൂലമാനെന്നും കൊടുങ്കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും രാജുമോന്‍ മനസ്സിലാക്കി.

എന്താ അമ്മാവാ പ്രശ്നം?

അശോകവനത്ത്തിലെ സീതയെപ്പോലെ താടിക്ക് കൈയും കൊടുത്തു ഇരിക്കുകയായിരുന്ന ലോമപാദന്‍ പിള്ള പതുക്കെ തല ഉയര്‍ത്തി.
"എന്ത് പറയാനാ മോനെ ഗ്യാസ് തീര്‍ന്നിട്ട് ഇന്നേക്കു പതിനേഴു ദിവസമായി. എജെന്സിയില്‍ വിളിച്ചു ഞാന്‍ മടുത്തു. ഒരു വഴിയും കാണുന്നില്ല."

"അത്രേ ഉള്ളൂ? അമ്മാവന്‍ വിഷമിക്കാണ്ടിരി..എന്റെ കൂട്ടുകാരന്‍ ഒരുത്തനുണ്ട്...റിശ്യ....റിശ്യ......" നാം തോ സുനാ ഹോഗായുടെ നാക്ക് കുഴങ്ങി. 
"ആ രിശ്യശ്രിംഗന്‍ എന്നാ പേര്...ആ മ്മടെ റിഷിയെ...... അവന്റെ അച്ചന്റെ ആണ് ഈ പറഞ്ഞ ഗ്യാസ് എജെന്സി. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...."

രാജുമോന്‍ തന്റെ സ്മാര്‍ട്ട്‌ ഫോണെടുത്ത് മാന്തി.

"ഡാ നീ എവിട്യാ? നീ അവടെ ഉണ്ടോ...ഞാന്‍ തൊട്ടപ്പുറത്തുണ്ട്. ആ അമ്മാവന്റെ വീട്ടില്. നീ ഇങ്ങോട്ടൊന്നു വരുമോ? ഒരത്യാവശ്യം ഉണ്ട്...."

കേട്ടതും റിഷിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.

കാരണം?

കാരണം മറ്റൊന്നുമല്ല. ലോമപാദന്‍ പിള്ളയുടെ മകളും സ്ഥലത്തെ പ്രധാന സുന്ദരിയുമായ വൈശാലിയുടെ പിന്നാലെ കണ്കള്‍ ഇരണ്ടാല്‍ സ്റ്റൈലില്‍ കുറെ നടന്നിട്ടുണ്ട് അദ്ദേഹം.
കേട്ട പാതി കേള്‍ക്കാത്ത പാതി ഉപവനം ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരുന്ന ടിയാന്‍ ലോമപാദന്‍പിള്ളയുടെ വസതിയില്‍ പറന്നെത്തി.  

"എന്താ പ്രശ്നം?"

അമ്മാവന് വേണ്ടി രാജു മോന്‍ സംഭവങ്ങള്‍ വിവരിച്ചു.

"നീ ഒന്നിങ്ങോട്ടു വന്നെ.."

റിഷി കൂട്ടുകാരനെ പിടിച്ചു കൊണ്ട് പോയി അല്പം മാറ്റി നിര്‍ത്തി.
"എടാ... അച്ഛന്‍ സമ്മതിക്കില്ല. ഇന്നാളു ടിന്റു മോന്റെ വീടിലേക്ക്‌ ഗ്യാസ് ചോദിച്ചപ്പോള്‍ തന്നെ അങ്ങേരു ചൂടായി."
അതിനിടക്കാണ് വൈശാലി മോള്‍ ടൂഷന്‍ കഴിഞ്ഞു വന്നത്. വീട്ടുമുറ്റത്ത് തന്റെ വഴിയോരകാമുകന്‍ നില്‍ക്കുന്നത് കണ്ടു അവള്‍ അല്‍പനേരത്തേക്ക് ഇതികര്‍ത്തവ്യതാമൂഢയായി (ഈ വാക്ക് ഞാന്‍ ഇന്നലെ എഴുതി പഠിച്ചതാ...എങ്ങനെ ഉണ്ട്?). പിന്നെ റിഷിമോന് ഒരു പുഞ്ചിരി സമ്മാനിച്ചു സുബ്രമണ്യപുരത്തിലെ തുളസിയെപ്പോലെ തലകുനിച്ചു വീടിനകത്ത് പോയി.

അതോടെ അതുവരെ രാജുമോനോട് മുട്ടുന്യായവും പറഞ്ഞു നിന്നിരുന്ന റിഷികുമാരന്റെ ഭാവം മാറി. അദ്ദേഹം ലോമപാദന്‍ പിള്ളയുടെ അടുത്ത് ചെന്ന് അകത്തേക്കും കേള്‍ക്കും എന്നുറപ്പുള്ള ഒരു ഫ്രീക്വന്‍സിയില്‍ പറഞ്ഞു:
"അമ്മാവന്‍ പേടിക്കണ്ടാന്നെ. ഞാന്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി. അമ്മാവന് എത്ര സിലിണ്ടര്‍ വേണം. പത്ത് മിനിട്ടിനുള്ളില്‍ സാധനം ഇവിടെ എത്തിയിരിക്കും."

"ഒരു സിലിണ്ടര് മതി മോനെ. ഒന്ന് വേഗം കിട്ടിയാ മതി. അല്ലെങ്കി എന്റെ കുടുംബം കലങ്ങും," ലോമപാദന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു.

ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു റിഷിമോന്‍ ഫോണില്‍ മാന്തിക്കൊണ്ട് ഗേറ്റിനു പുറത്തേക്ക് പോയി. പിന്നെ വിഭാണ്ടക ഗ്യാസ് എജെന്സി മാനേജര്‍ തങ്കപ്പന്‍ചേട്ടനെ വിളിച്ചു സോപ്പിട്ടു പതപ്പിച്ചു ഒരു കുപ്പിയുടെ ഉറപ്പിന്മേല്‍ ഒരു ഗ്യാസ്കുറ്റി വിട്ടുതരാന്‍ കരാറുറപ്പിച്ചു. പിന്നെ തിരിച്ചു പോയി ഗ്യാസ് ഇപ്പൊ വരും ശബ്ദമുയര്‍ത്തി പറഞ്ഞു.

അല്‍പ്പസമയത്തിനകം വിഭാണ്ടക ഗ്യാസ് എജെന്സിയുടെ സ്വന്തം പെട്ടിവണ്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോമപാദന്‍ പിള്ളയുടെ മുറ്റത്തെത്തി. ഗ്യാസ് എജെന്സി തൊഴിലാളി രമണന്‍ ‘ദേവദുന്ദു ഭൂതം...വര്‍ഷ മംഗള ദോഷം’ എന്ന് മൂളിപ്പാട്ടും പാടി സിലിണ്ടര്‍ ശിരസ്സാ വഹിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

റിഷി മോന്‍ ഈ രംഗം നിര്‍വൃതിയോടെ നോക്കി നിന്നു. ലോമപാദന്‍ പിള്ളയുടെ ഉള്ളില്‍ കുളിര്‍മഴ പെയ്തു. മാലിനി ടീച്ചര്‍ എഫ് എം റേഡിയോ ഓഫ് ആക്കിയത് പോലെ നിശബ്ദയായി.

ഗ്യാസടുപ്പ് കത്തിച്ചു മാലിനി ടീച്ചര്‍ ചായ ഉണ്ടാക്കി. വൈശാലി മോള്‍ എല്ലാവര്ക്കും ചായ കൊടുത്തു. അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു.


Monday, September 23, 2013

എന്തുനൃത്തത്തിന്റെ ഉദ്ഭവകഥ

കേരളത്തിന്റെ മഹത്തായ ഒരു തനതുകലാരൂപമാണ് എന്തുനൃത്തം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ആണ് ഈ മഹത്തായ കലാരൂപം ജനനം കൊണ്ടത്. എന്തുനൃത്തത്തിന്റെ ജനനത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. 
നമ്മുടെ സംസ്കാരത്തിന്റെ അമൂല്യസ്വത്തായ എന്തുനൃത്തത്തിനു പക്ഷെ അര്‍ഹിക്കുന്ന അംഗീകാരമോ പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. അതുകൊണ്ടാണ് എന്റെ മാന്യവായനക്കാരില്‍ ഒരാള്‍ക്ക്‌ പോലും എന്തുനൃത്തം എന്താണെന്ന് തന്നെ അറിയാതെ പോയത്.
എന്നാല്‍ എന്തുനൃത്തത്തിന്റെ ഉദ്ഭവത്തിന് സാക്ഷികളായ അപൂര്‍വരില് ഒരാള്‍ എന്ന നിലക്ക് ഈ കലാരൂപത്തിന് അര്‍ഹിക്കുന്ന പ്രചാരണം നല്‍കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു. അതിനു വേണ്ടിയാണ് ഈ കുറിപ്പ്.
കൂത്തിന് മാര്‍ഗ്ഗഭ്രംശം സംഭവിച്ചു ഓട്ടന്‍തുള്ളല്‍ ഉദ്ഭവിച്ചത് പോലെ കേരളത്തിന്റെ ജനകീയകലാരൂപമായ സിനിമാറ്റിക് ഡാന്‍സില്‍ നിന്നാണ് എന്തുനൃത്തത്ത്തിന്റെ ജനനം. പിന്നീട് കേരളത്തിലെ കാമ്പസ്സുകളില്‍ സിനിമാറ്റിക് ഡാന്‍സ്നിരോധിച്ചത് എന്തുനൃത്തത്ത്തിന്റെ വളര്‍ച്ചക്കും തടസ്സമായി എന്നുവേണം കരുതാന്‍..
തൃശ്ശൂര്‍ നഗരപ്രാന്തത്തിലെ പ്രശസ്തമായ ഒരു വനിതാ കോളേജാണ് എന്തുനൃത്തത്തിന്റെ ജനനത്തിനു വേദിയായത്. ‘കോളേജില്‍ പോയാല്‍ പ്രിന്സിപാള്‍ വഴക്ക് പറയും ക്ലാസ്സില്‍ പോയാല്‍ ടീച്ചര്‍മാര്‍ വഴക്ക് പറയും പള്ളിയില്‍ പോയാല്‍ അച്ചന്‍ വഴക്ക് പറയും’ എന്ന് കീര്‍ത്തി കേട്ട ഒരു കൂട്ടം വിദ്യാര്‍ഥിനികളാണ് ഈ അതിവിശിഷ്ട കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍.
സംഭവം ചുരുക്കി പറയാം. മേല്പറഞ്ഞ വിദ്യാര്‍ത്ഥിനികള്‍ കോളേജിലെ ഫ്രെഷെര്‍സ് ഡേയ്ക്ക് ഒരു സിനിമാറ്റിക്‌ ഡാന്‍സ് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്ള ‘ഓടി പോയി കല്യാണം താന്‍ കട്ടി ചെല്ലാമ ഇല്ലേ കല്യാണം താന്‍ കട്ടിക്കിട്ട് ഓടിപോലാമാ’ എന്ന പാട്ട് തെരഞ്ഞെടുക്കുകയും ചെയ്തു. തങ്കമണിയാണ് കോറിയോഗ്രാഫര്‍. അങ്ങനെ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം കാത്തിരുന്ന ആ ദിനം വന്നെത്തി. എന്തായിരുന്നു ആ ദിനം അവര്‍ക്കായി എടുത്തു വച്ചിരുന്നത്?
പറഞ്ഞു തരാം.
കാഴ്ചക്കാരായി വന്ന ചിലര്‍ സ്റ്റേജില്‍ ആരെന്തു കാണിച്ചാലും കൂവും എന്ന് പ്രതിജ്ഞ എടുത്തിട്ടായിരുന്നു വന്നത്. എന്തായാലും നമ്മുടെ കൂട്ടരോടും അവര്‍ ഒട്ടും പക്ഷപാതം കാണിച്ചില്ല. അവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ കൂവലുകാര്‍ പണി തുടങ്ങി. പക്ഷെ ഇതൊന്നും കൂസാതെ തങ്കമണിയും സംഘവും സധൈര്യം നൃത്തിച്ചുകൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്!
സംഘത്തില്‍ അല്‍പ്പം തൊലിക്കട്ടി കുറവുണ്ടായിരുന്ന അനസൂയക്കും പ്രിയംവദക്കും യാതൊരു ന്യായവുമില്ലാത്ത ആ കൂവല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. നൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ നൃത്തിക്കുന്നത് നിര്‍ത്തി അവര്‍ വേദിയില്‍ നിന്നും പലായനം ചെയ്തു 
തങ്കമണിയും കൂട്ടരും അന്ധാളിച്ചു. എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മനസ്സിലായില്ല. അതോടെ പരിശീലിച്ചതെല്ലാം അവര്‍ മറന്നു പോകുകയും ഓരോരുത്തരും മനോധര്‍മമനുസരിച്ച് നൃത്തം ചവിട്ടാന്‍ തുടങ്ങുകയും ചെയ്തു.
കൂവലിന് ശക്തി കൂടി.
കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോള്‍ തങ്കമണി രണ്ടു കൈയും ‘മാങ്ങപറി’ മുദ്രയില്‍ പിടിച്ചു എതിരെ നില്‍ക്കുന്ന ആളുടെ നേരെ നീട്ടി എന്താ സംഭവം എന്ന് ആംഗ്യഭാഷയില്‍ അന്വേഷിച്ചു. കഷ്ടകാലത്തിന് താന്‍ മറന്നു പോയ ചുവടുകള്‍ തങ്കമണി തനിക്കു കാണിച്ചു തരികയാണെന്നാണ് ആ നര്‍ത്തകിക്ക് മനസ്സിലായത്‌. ഉടനെ അവളും കൈകള്‍ ‘മാങ്ങപറി’ മുദ്രയിലാക്കി തങ്കമണിയെ അഭിമുഖീകരിച്ച് ചുവടു വയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് തന്നെ മറ്റു നര്‍ത്തകികളും അവരോടു ചേര്‍ന്നു.
പിന്നെ നോക്കുമ്പോള്‍ കാണുന്നത് നര്‍ത്തകികള്‍ എല്ലാവരും കൈകള്‍ ‘എന്ത്?’ എന്ന മുദ്രയിലാക്കി വൃത്തത്തില്‍ ചുവടു വയ്ക്കുന്നതാണ്. ആ പാട്ട് കഴിയുന്നത്‌ വരെ അവര്‍ ആ നൃത്തം തുടര്‍ന്നു.
അങ്ങനെയാണ് സഹൃദയരേ എന്തുനൃത്തത്തിന്‍റെ പിറവി. മഹനീയമായ ഈ കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍ കാലചക്രം ഉരുളുമ്പോള്‍ വിസ്മൃതരായി പോകരുത് എന്ന ആഗ്രഹത്തോടെ ഈ കുറിപ്പ് അവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു.
എന്നെ ആളെ വിട്ടു തല്ലരുതേ എന്നും വിനീതമായി അവരോടു അഭ്യര്‍ഥിച്ചു കൊള്ളുന്നു.



Monday, September 16, 2013

ഇങ്ങനെയും ഒരോണം

അവിവാഹിതകളുടെ പേടിസ്വപ്നമാണ് കല്യാണ ബ്രോക്കര്‍മാര്‍ എന്ന് ഞാന്‍ പ്രസ്താവിച്ചാല്‍ എത്ര അവിവാഹിതകള്‍ സമ്മതിക്കുമെന്നറിയില്ല. പക്ഷെ ഒരു സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ലക്‌ഷ്യം വച്ചു എന്‍റെ വീട്ടിലേക്കു വരുന്ന ബ്രോക്കര്‍മാര്‍ എന്നും എന്റെ പേടിസ്വപ്നമായിരുന്നു. “ഇത്രയധികം തെങ്ങിന്‍പറമ്പുള്ള ഇവനെ നീ കെട്ടിയില്ലെങ്കില്‍ നിന്‍റെ ജീവിതം കോഞ്ഞാട്ടയായിപ്പോകും” തുടങ്ങിയ ഡയലോഗുകള്‍ സഹിക്കാതെ വന്നപ്പോഴാണ് ബ്രോക്കര്‍മാര്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഒഴിവുദിവസങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുക എന്ന നയം ഞാന്‍ സ്വീകരിച്ചത്. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. അങ്ങനെ ഓണസദ്യയും ഒക്കെ ഉണ്ട് വയറു നിറയെ പായസവും അടിച്ചു കിറുങ്ങി ഇരിക്കുമ്പോഴാണ് “ഇവിടെ ഒരു പെണ്‍കുട്ടി പുര നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് കേട്ടു, ഞാന്‍ സഹായിക്കാന്‍ വേണ്ടി വന്നതാ” എന്നാ രീതിയില്‍ ഒരു ബ്രോക്കര്‍ കയറി വന്നത്.
ഈ ബ്രോക്കര്‍മാരെ കാണുമ്പോള്‍ ഞാന്‍ സൈക്കൊസിസ്സില്‍ നിന്നും ന്യൂറോസിസ്സിന്റെ അജ്ഞാതമേഖലകളിലേക്ക് സഞ്ചരിക്കുന്നത് കൊണ്ട് കട്ടിലൊന്നും പിടിച്ചു പൊക്കാതിരിക്കാന്‍, എന്നെ തന്നെ നിയന്ത്രിച്ച്‌ ഞാന്‍ സ്വയം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ അയാളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ചെറിയ തോതില്‍ ഒരു നാഗവല്ലി പ്രകടനം നടത്തി മുറിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും ആ ബ്രൊക്കര്‍ പതറിയില്ല. പല തരത്തിലുള്ള ചെറുക്കന്മാരെ കുറിച്ചു അപ്പന് ക്ലാസ്സെടുക്കാന്‍ തുടങ്ങി. അപ്പന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. രണ്ടുനില വീട്, സ്വന്തമായി നെല്ലുകുത്ത് കമ്പനി തുടങ്ങിയ പ്രലോഭനങ്ങള്‍ പുട്ടിനു പീര പോലെ ബ്രോക്കര്‍ ഇടുന്നുമുണ്ട്. പക്ഷെ വിവരണങ്ങള്‍ക്ക് നീളം കൂടാന്‍ തുടങ്ങിയപ്പോള്‍ അപ്പനു എന്തോ പന്തികേട്‌ തോന്നി. പിന്നെ തന്നെക്കുറിച്ചും ബ്രോക്കരദ്ദ്യം വിവരിക്കാന്‍ തുടങ്ങി. ഫുട്ബോള്‍ മത്സരത്തില്‍ സമ്മാനം കിട്ടിയതും പാപ്പച്ചന്റെ ഒപ്പം കളിച്ചതും പറഞ്ഞായിരുന്നു തുടക്കം. വിവരണം നീണ്ടു നീണ്ട് “പിന്നേ, ഞാനും സരിതയും കൂടി അല്ലെ സോളാറിന്റെ പൈസ മുഴുവന്‍ പിരിച്ചു ഉമ്മന്‍ ചാണ്ടിക്ക് കൊണ്ട് കൊടുത്തത്?” എന്ന് വരെ എത്തിയപ്പോള്‍ അപ്പന് ഏതാണ്ട് കാര്യങ്ങള്‍ പിടികിട്ടി.
ഞാന്‍ ഒന്നന്ന്വേഷിക്കട്ടെ എന്ന് പറഞ്ഞു സ്കൂട്ടാവാന്‍ നോക്കിയപ്പോള്‍ അതാ വരുന്നു അടുത്ത അമിട്ട്. “ഡേവിസ് ചേട്ടന്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോളുടെ കാര്യം ഞാന്‍ ഏറ്റു. ഞങ്ങളുടെ കുടുംബക്കാര്‍ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മ്മടെ ഇന്ദിര ഗാന്ധീടെ മോന്‍ രാജീവ്‌ ഗാന്ധീടേം സോനിയെടേം കല്യാണം ശരിയാക്കിയത് ആരാ? എന്റെ അമ്മ. പക്ഷെ ഇപ്പൊ അവരതൊക്കെ മറന്നു. ഒരു വിശേഷത്തിനും ഞങ്ങളെ വിളിക്കാറും ഇല്ല. പക്ഷെ അതിലെനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ.”
ഇത്രയും ആയതോടെ അപ്പന് മതിയായി. കല്യാണരാമനിലെ ഇന്നസെന്റിനെപ്പോലെ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ട് അപ്പന്‍ എണീറ്റ് അകത്തേക്കോടി രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ബ്രോക്കര്‍ സാര്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കി എന്ന് വേണം പറയാന്‍.