Thursday, August 25, 2016

'പെണ്ണുകാണൽ' 

രംഗം ഒന്ന്
രണ്ടു വർഷങ്ങൾക്കു മുൻപ്ഒരു ഉച്ചനേരം
ഞാൻ എന്റെ സബ് ജൂനിയർ ആയി പഠിച്ച സിറിൽ എന്ന സുഹൃത്തുമായി ഫേസ്ബുക് ചാറ്റിങ്ങിൽ ആണ്.
ഞാൻ: "എടാ, ഈ കല്യാണം എങ്ങനെയാ? കഴിക്കാൻ പറ്റുന്ന സാധനമാണോ?"
ലവൻ: "എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം?"
ഞാൻ: "ഇന്നെന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്."
ലവൻ: "എപ്പോ?"
ഞാൻ: "ഇപ്പൊ"
ലവൻ: "ഹ ഹ. അത് ശരി. കല്യാണം എന്നൊക്കെ പറഞ്ഞാൽ....അത് ഞാൻ കഴിച്ചതല്ലേ? എന്നിട്ട് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ. എല്ലാരും കെട്ടുന്നുണ്ട്. ചുമ്മാ ഒന്ന് കെട്ടി നോക്കെന്നേ."
ഞാൻ: "ശരി എന്നാ ഞാൻ പോയി നോക്കട്ടെ"
ലവൻ: " ഓൾ ദ ബെസ്ററ്"
രംഗം രണ്ട്
കോഴിക്കോട് പട്ടണത്തിലെ പ്രശസ്തമായൊരു പള്ളി. 'പെണ്ണുകാണൽ' പരിപാടി വൈകുമെന്ന് അറിയിപ്പ് കിട്ടിയതു കൊണ്ടും പുറത്തു നല്ല മഴ ആയതുകൊണ്ടും ഒരു തീരുമാനം ആകുന്നതു വരെ അവിടെ ഇരിക്കാമെന്നു തീരുമാനിച്ചു. അവിടത്തെ കൽകുരിശിനോട് പ്രാർത്ഥിച്ചാൽ എന്തും നടക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു ഇത് നടക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചില്ല. ഇഷ്ടമായില്ലെങ്കിൽ നടക്കല്ലേ എന്നു പ്രാർത്ഥിക്കാൻ വീണ്ടും വരണ്ടേ?
അതു കൊണ്ടു തലേ ദിവസം വൈകുന്നേരം നടന്ന സംഭവങ്ങൾ ഞാൻ ചുമ്മാ റീ വൈൻഡ് ചെയ്തു.
ഫ്ലാഷ് ബാക്ക്
ഞാൻ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസിൽ പതിവുപണികളിൽ ഏർപ്പെട്ടിരിക്കുന്നു. വൈകീട്ട് ഏഴു മണിക്ക് അമ്മയുടെ കാൾ.
അമ്മ: എന്തൊക്കെ ഉണ്ട് വിശേഷം?
ഞാൻ: നല്ല വിശേഷം. ഒരു കൊലപാതകം രണ്ടു ബലാത്സംഗം. ഏഴുമണി അല്ലെ ആയിട്ടുള്ളൂ. വാർത്തകൾ ഇനിയും വരും
'അമ്മ: ഒരു കൂട്ടര് കല്യാണാലോചനയും ആയി വന്നിരുന്നു. നിന്റെ ഫോട്ടോ കാണിച്ചു. അവർക്കിഷ്ടായി. നാളെ നിന്നെ അവിടെ വന്നു കണ്ടാലോ എന്ന് ചോദിച്ചു. ഞാൻ നിന്നോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു. ഞാൻ എന്താ അവരോടു പറയണ്ടേ?
ഞാൻ: ആഹാ..വീട്ടിലോ സമാധാനം തരില്ല. ഇനി ഇപ്പൊ ഇവിടേം. എനിക്ക് ഏറ്റവും അധികം പെണ്ണുകാണപ്പെട്ട യുവതി എന്ന ഗിന്നസ് റെക്കോഡ് വാങ്ങിത്തരാൻ ഉദ്ദേശം ഉണ്ടോ അമ്മക്ക്?
'അമ്മ: അവര് വന്നു കാണുന്നേനു ഇപ്പൊ എന്താ കുഴപ്പം? ഇഷ്ടായില്ലെങ്കിൽ അത് പറയുക. എനിക്ക് ചെറുക്കനെ കണ്ടിട്ട് ഇഷ്ടായി. നീ ചുമ്മാ കണ്ടു നോക്ക്.
ഞാൻ: ഹും
'അമ്മ: ഗൾഫ്കാരനാണു. ലീവ് കുറവായോണ്ടാ നാളെ തന്നെ കാണണം എന്ന് പറഞ്ഞേ.
ഞാൻ: അയ്യേ ഞാൻ ഗൾഫിൽ ഒന്നും പോകില്ല. ഈ പച്ചപ്പും ഹരിതാഭയും ഒന്നും ഇല്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല
'അമ്മ: നീ പോകണ്ട. ഒന്നു കണ്ടിട്ട് അഭിപ്രായം പറയോ?
ഞാൻ: ശരി
രംഗം മൂന്ന് (ബാക്ക് റ്റു ദ പള്ളി)
അവർ എത്താറായി എന്ന് ഫോൺ വരുന്നു. പെട്ടന്ന് ഫീലിംഗ് നേർവസ് എന്ന് ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇടാൻ ഒരു തോന്നൽ. ആത്മസഖിയും സഹമുറിയത്തിയുമായ റീഷ്മ ദാമോദറെ വിളിച്ചു.
"നീ ഫ്രീ ആണെങ്കിൽ എന്റെ കൂടെ ഒന്ന് വരുമോ? എനിക്ക് ഒരു പേടി."
ഉടൻ വന്നു മറുപടി: "ഞാൻ ഫ്രീ അല്ല. പക്ഷെ നീ പേടിക്കരുത്. കാരണം നീ മേരി ദീപ ഡേവിഡ് ആണ്. നീ ധൈര്യമായിട്ട് പോ." വേറെ വഴിയില്ലല്ലോ! രണ്ടും കല്പിച്ച് ഞാൻ ഇറങ്ങി.
ഞാൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ മുൻപിൽ മഴവെള്ള ശേഖരണത്തിനായി മൂന്നു ബക്കറ്റുകൾ ആണ് സ്ഥാപിച്ചിരുന്നത്. ഈ ചോർന്നൊലിക്കുന്ന ഫ്ലാറ്റിൽ അവരെ വരുത്തുന്നത് എന്റെ അന്തസ്സിനു ചേരാത്ത പരിപാടി ആയതു കൊണ്ടാണ് വേറെ എവിടെങ്കിലും ആകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ചെറുക്കനും കൂട്ടരും വന്ന വെള്ളക്കാറിനെ ഓവർടേക് ചെയ്ത് ഞാൻ സഞ്ചരിച്ച ഓട്ടോറിക്ഷ ആർ പി മാളിന് മുൻപിൽ ഡസൻബ്രെക്കിട്ടു.
ഓട്ടോയിൽ നിന്നും ചാടിയിറങ്ങി മാളിലേക്ക് ഓടുന്ന യുവതിയാണ് പ്രതി എന്ന് മനസ്സിലാക്കിയ പ്രസ്തുതസംഘത്തിലെ ഒരാൾ എന്നെ കൈകൊട്ടി വിളിച്ചു. അങ്ങനെ മാളിന്റെ എൻട്രൻസിൽ നിന്ന് 'ഞാൻ കുറെ നേരമായി വെയ്റ്റ് ചെയ്യുന്നു, നിങ്ങൾ വരാൻ ലെയ്റ്റ് ആയി അല്ലെ ' എന്ന് പറയാനുള്ള എന്റെ പ്ലാൻ അതിമനോഹരമായി പാളി.
ആർ പി മാളിന്റെ ഫുഡ് കോർട്ടിലേക്ക് ഞാൻ അവരെ ആനയിച്ചിരുത്തി. എല്ലാവര്ക്കും തണ്ണിമത്തൻ ജൂസും ഉഴുന്നുവടയും വാങ്ങിക്കൊടുത്തു. (എപ്പോഴും ഈ ചായയും മിക്സ്ചറും ആയാലെങ്ങനാ? ഒരു വെറൈറ്റി ഒക്കെ വേണ്ടേ?) തണ്ണിമത്തൻ ജൂസ് അഥവാ കോഴിക്കോടൻ ഭാഷയിൽ വത്തക്കൊള്ളം കുടിച്ചു കൊണ്ട് ഭാവി അമ്മായിയമ്മയായ ആനിയമ്മയുമായി ചന്ദനമഴയും പരസ്പരവും ചർച്ച ചെയ്യുകയായിരുന്നു ഞാൻ. രസം പിടിച്ചു വരുന്നതിനിടെ ഫാവി ഫർത്താവ് എന്നെ സ്വകാര്യസംഭാഷണത്തിനു ക്ഷണിച്ചു.
"സിഗരറ്റു വലിക്ക്യോ?" ഞാൻ ചോദിച്ചു.
"മുൻപ് വലിക്കുമായിരുന്നു. ആറാം ക്‌ളാസിൽ വച്ച് നിർത്തി."
ബെസ്റ്റ്‌! ഓൺ ദി സ്പോട്ടിൽ, ആർ പി മാളിന്റെ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. ഇവൻ, ഈ ഉമ്മച്ചൻകുട്ടൻ എന്റെയാണെന്ന്. മറ്റൊരുത്തിക്കും ഇവനെ ഞാൻ വിട്ടുകൊടുക്കില്ലാന്ന്. അപ്പോൾ വടക്കൻകേരളത്തിൽ മാത്രം വീശുന്ന ഒരു പ്രത്യേകതരം കാറ്റ് അതിലൂടെ തപ്പിത്തടഞ്ഞു കടന്നു പോയി.
വീട്ടിലെത്തി ആത്മസഖാവ് സന്ദീപിനെ വിവരങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
"സത്യമായും കാണാൻ വന്ന ഒരാളെക്കുറിച്ചു നീ ഇത്രയധികം നല്ലതു പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. നീ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു 'പെണ്ണുകാണലും' പോലെ ഈ 'പെണ്ണുകാണലും' കടന്നുപോകും. മറക്കപ്പെടും. പക്ഷെ നിന്റെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും."
അങ്ങനെ രണ്ടും കല്പിച്ച് ഞാനൊരു യെസ് പറഞ്ഞു.
പിന്നെയെല്ലാം ശടപടേ...ശടപടേ ന്നായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലും ഗൾഫിൽ കാലുകുത്തില്ല എന്ന് ശപഥം ചെയ്തു നടന്നിരുന്ന ഞാൻ ഇപ്പോൾ ഒട്ടകപ്പാലും കുടിച്ച് ഗൾഫിന്റെ തെരുവോരങ്ങളിൽ അലയുകയാണ് പ്രിയപ്പെട്ടവരേ അലയുകയാണ്! ഈ പരിപാടി എല്ലാം ഒപ്പിച്ചിട്ട് ഇപ്പൊ രണ്ടുകൊല്ലം തികയുന്നു. അതുകൊണ്ടു ചുമ്മാ ഇതൊക്കെ ഓർത്തു എന്ന് മാത്രം!


Tuesday, January 19, 2016

ഞാൻ സൂപ്പർമാൻ

എല്ലാ വർഷവും വേനൽ അവധിക്കാലത്ത്‌ ഞാനും അനിയനും വല്ല്യമ്മയുടെ രണ്ടു മക്കളും അമ്മയുടെ വീട്ടിൽ പാർക്കാൻ പോകുന്ന പതിവുണ്ടായിരുന്നു അത്തവണ അമ്മയുടെ വീട്ടിൽ പോയപ്പോൾ അമ്മയുടെ ആങ്ങള നമുക്കായി ഒരു സർപ്രൈസ് വച്ചിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ? ഒരു വലയൂഞ്ഞാൽ അഥവാ ഹാമൊക്ക്. പക്ഷെ അതിന്റെ സ്വഭാവം വച്ച് അതിനെ ഹമുക്ക് എന്ന് വിളിക്കുന്നതാവും നല്ലത്. വഴിയരികിൽ ഒരു മരത്തിൽ പല നിറങ്ങളിൽ തൂക്കിയിട്ടത് കണ്ടപ്പോളുള്ള കൌതുകം കൊണ്ടാവാം അച്ചൻ ( തൃശ്ശൂര് ക്രിസ്ത്യാനിയോള് അമ്മാവനെ അച്ചാ ന്നാണ് വിളിക്ക്യാ) അത് വാങ്ങിയത്. എന്നാൽ അന്ന് കുടക്കമ്പി, ഇന്ദ്രൻസ് എന്നീ ഓമനപ്പേരുകളിൽ അറിയപ്പെട്ടിരുന്ന പെൻസിൽമാർക്കായ എനിക്കുപോലും കിടക്കാനുള്ള വീതി ആ ഹാമൊക്കിനുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ അതിനെ കൈ വിട്ടില്ല. വീടിന്റെ മുറ്റത്ത് ഒരു പ്ലാവും പിന്നെ ഒരു ചങ്ങലമരവും ഉണ്ട്. ചങ്ങലമരം എന്താന്നാവും. അമ്മയുടെ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് ജിമ്മി. അങ്ങനെ നായ്ക്കളെല്ലാം ജിമ്മി ഒന്നാമൻ, ജിമ്മി രണ്ടാമൻ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ഈ ജിമ്മിമാരെ കെട്ടാനുള്ള ഔദ്യോഗിക ചങ്ങല കെട്ടിയിരുന്ന ഔദ്യോഗിക മരമായിരുന്നു ചങ്ങല മരം. പിന്നീട് ജിമ്മിമാരെ അവിടെ കെട്ടാതായി. ചങ്ങല അഴിക്കാതെ ആ മരത്തിൽ തന്നെ കെട്ടിയിരുന്നത് കൊണ്ട് മരം വളർന്നപ്പോൾ ചങ്ങല മരത്തിന്റെ ഒരു ഭാഗമായി. ഈ ചങ്ങലമരവും നല്ല ചക്കയുണ്ടാകുന്ന ഒരു പ്ലാവും അടുത്തടുത്താണ് നിന്നിരുന്നത്. അതിനു തൊട്ടടുത്ത് പണ്ട് എല്ലാ പൂന്തോട്ടത്തിലും സ്ഥിരം ഉണ്ടായിരുന്ന ബുഷ്ചെടികൾ ഒരു വരിയായി വളർന്നു നില്ക്കുന്നുണ്ട്. ആ ബുഷ്‌ ചെടികൾക്ക് സമാന്തരമായി ചങ്ങലമരത്തോടും പ്ലാവിനോടും ചേർത്ത് നമ്മൾ ആ ഹാമൊക്ക് കെട്ടി. ഹാമൊക്കിൽ കിടന്നു പുസ്തകം വായിക്കുന്നതൊക്കെ സിനിമയിൽ കണ്ടിട്ടുള്ളതുകൊണ്ട് ഞാൻ അതിൽ കിടന്നു മലർവാടി, കുട്ടികളുടെ ദീപിക, ബാലരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ശ്രമം നടത്തിയെങ്കിലും ബാലൻസിംഗ് പ്രോബ്ലം കാരണം നടന്നില്ല. അതായത് നമ്മുടെ വലയൂഞ്ഞാലിനു വീതി ഇല്ലാത്തതു കൊണ്ട് കിടന്നാൽ താഴെ എത്താതെ നോക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. മനോഹരമായ രണ്ടു ചോയ്സുകളാണ് ആ സാധനം നമുക്ക് തന്നത്, ഒന്നുകിൽ പുസ്തകം വായിക്കാം അല്ലെങ്കിൽ നിലത്തു കിടക്കാം. അങ്ങനെ ആ ഹാമൊക്കിനോടുള്ള താല്പര്യം നശിച്ചു. അതവിടെ അങ്ങനെ അനാഥമായി കിടന്നു.
ഒരുച്ച നേരം.ഭക്ഷണമൊക്കെ കഴിച്ചു മുതിർന്നവർ ഉറങ്ങാൻ കിടന്നു. ഞങ്ങൾ കുട്ടികൾ നാലുപേരും പുതുതായി എന്തൊപ്പിക്കും എന്ന ആലോചനയിലായി. അപ്പോഴാണ്‌ ഹാമൊക്കിന്റെ കാര്യം ഓർമ വന്നത്. നാലുപേരും ഹാമൊക്കിനടുത്തെത്തി. അതഴിച്ചു കുറച്ചുകൂടി ഉയരത്തിൽ കെട്ടി. എന്നിട്ട് ഒരു ധാരണയിലെത്തി. ഒരാൾ അതിൽ കിടക്കും മറ്റുള്ളവർ ആട്ടും. ആദ്യത്തെ നറുക്ക് എനിക്കുതന്നെ വീണു. ഞാൻ കയറിക്കിടന്നു. അവർ ആട്ടി. അടുത്ത നിമിഷം ഞാൻ ബുഷ്‌ ചെടികളുടെ മേലെ ചെന്ന് ക്രാഷ് ലാൻഡ് ചെയ്തു. അധികം ഭാരമില്ലാതിരുന്നതുകൊണ്ട് എനിക്കും ബുഷ്‌ ചെടികൾക്കും കാര്യമായി ഒന്നും പറ്റിയില്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..മറ്റു മൂന്നുപേരും പറഞ്ഞു. മാൽനൂറ്റ്രിഷൻ കാരണം അണ്ടർവെയ്റ്റ് ആയതോണ്ട് അവർ അടുത്ത പരീക്ഷണത്തിനും എന്നെ തന്നെ തിരഞ്ഞെടുത്തു. ഊഞ്ഞാൽ അഴിച്ചു ഒന്ന് കൂടി ഉയരത്തിൽ അതായത് അതുക്കും മേലെ കെട്ടി. ഞാൻ അതിൽ കിടന്നു. ഒരാള് ഒരു കസേര കൊണ്ട് വന്നു അതിൽ കയറി നിന്നു എന്നി ആട്ടി. ഞാൻ ഒഴിഞ്ഞ ഒരു മിനറൽ വാട്ടർ കുപ്പി പോലെ വീണ്ടും ബുഷ്‌ ചെടികളുടെ മേലെ ചെന്ന് വീണു. അപ്പോൾ കൂട്ടത്തിൽ ഒരാൾക്ക് മറ്റൊരു ഐഡിയ തോന്നി. രണ്ടു കഷണം കയർ എടുത്തുകൊണ്ടു വന്നു എന്റെ കാലിലും വയറിലുമായി ഊഞ്ഞാലിൽ ചേർത്തുകെട്ടി. കസേരയിൽ നിന്ന ആൾ ഊക്കോടെ ആട്ടി. അടുത്ത നിമിഷം ഞാൻ വായുവിൽ ഉരുണ്ടു ഭൂമിക്ക് സമാന്തരമായി പറക്കുന്ന പോസിൽ പ്ലാവിനും ചങ്ങലമരത്തിനും ഇടയിൽ കറങ്ങി നിന്നു. കെട്ടിയിരുന്ന കാരണം താഴെ വീഴാനും പറ്റിയില്ല. കൃത്യം ആ നിമിഷത്തിൽ ഒരുകൂട്ടം ക്ലിച്ചോ പട്ടികൾ കൂട്ടമായി അവിടെയ്ക്ക് ഓടിയെത്തി. ബാക്കി മൂന്നുപേരും പേടിച്ചു വീടിനുള്ളിലേക്ക് ഓടിക്കയറി. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗം പോസിൽ അങ്ങനെ കിടന്നു നിലവിളിക്കുകയാണ്. ഉണക്കമീൻ വെയിലതിട്ടതാണെന്നു തെറ്റിദ്ധരിച്ചു അവർ എന്നെ തിന്നാൻ വരുമോ...ബട്ട് ദോസ് പട്ടികൾ എന്നെ മൈൻഡ് ചെയ്തില്ല. അവർ വേറെ എന്തോ അത്യാവശ്യകാര്യത്തിനു വേണ്ടി ഓടുകയായിരുന്നു. അതിൽ ഒരു പട്ടി മാത്രം കുറച്ചു നേരം എന്നെ നോക്കി നിന്നു. ങേ ഇതെന്താ സൂപ്പർമാൻ പ്ലാവിൻറെ ചോട്ടിലോ എന്ന ലൈനിൽ. പിന്നെ ആ എന്തേലും ആകട്ടെ എന്ന് തല കുടഞ്ഞിട്ട് ഫെല്ലോ പട്ടികളുടെ കൂടെ എത്താനായി ദാറ്റ്‌ പട്ടി കുറച്ചുകൂടി സ്പീഡിൽ ഓടി. എല്ലാ പട്ടികളും പോയിക്കഴിഞ്ഞു എന്ന് ഉറപ്പായതിനു ശേഷം മാത്രമേ മൂന്നു യൂദാസുകളും തിരിച്ചു വന്നു എന്നെ അഴിച്ചു വിട്ടുള്ളൂ. ആ അതൊക്കെ ഒരു കാലം....

Friday, August 21, 2015

തീപ്പിടുത്തം





സബരോൻ കി സിന്ദഗി ജോ കഭി നഹി കതം ഹോ ജാതി ഹേ എന്നാണല്ലോ പ്രമാണം. അതുകൊണ്ട് രണ്ടുമൂന്നു മാസം അലഞ്ഞു നടന്നിട്ടാണ് എനിക്ക് ദുബായിൽ ഒരു ജോലി ശരിയായത്. ദുബായ് നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഒന്നിലെ സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അന്ന് ഒന്നോ രണ്ടോ ദിവസമേ ആയിട്ടുള്ളൂ. രാവിലെ പതിവുപോലെ ലാപ്ടോപ് തൊട്ട് നെറുകിൽ വച്ച് കണ്ണടച്ച് കൈ കൂപ്പി 'അഖിലാണ്ഡമണ്ഡലം'  മനസ്സിൽ പാടി (പണ്ട് തൊട്ടേ ഉള്ള ശീലമാ) ഐശ്വര്യമായി ഞാൻ ലാപ്ടോപ്‌ സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോഴാണ്‌ പുറത്തെവിടെയോ നിരത്താതെ മണിയടിക്കുന്നതു കേട്ടത്. 
 ഫയർ അലാമാണ് സംഭവം. കെട്ടിടത്തിനു തീ പിടിക്കുമ്പോഴാണല്ലോ ഈ അലാം അടിക്കുന്നത്. പക്ഷെ തീയുണ്ടെങ്കിൽ പുകയുണ്ടാകുമല്ലോ. പുകയൊന്നും ഇല്ല താനും. 
ഏതായാലും അന്നേരം  ഓഫിസിൽ ഉണ്ടായിരുന്ന മറ്റു രണ്ടു യുവതികളോടൊപ്പം  ഞാനും പുറത്തിറങ്ങി. തൊട്ടടുത്ത ഓഫീസിലെ ഏകാന്തചന്ദ്രികയായ യുവതിയും ഞങ്ങളോടൊപ്പം കൂടി. അങ്ങനെ നാലുപേരും ഇടനാഴിയിൽ കൂടിനിന്ന് ഓടണോ അതോ പുക കണ്ടിട്ട് ഓടിയാൽ മതിയോ എന്ന് ചർച്ച ചെയ്യാൻ തുടങ്ങി. 
എനിക്കാണെങ്കിൽ ഭയങ്കരമായി പേടിയാകുന്നുണ്ട്. എന്നാൽ കൂടെയുള്ളവർക്കാകട്ടെ ഓടണമോ വേണ്ടയോ എന്നതിനെപറ്റി ഐക്യകണ്ഠം ആയി ഒരു തീരുമാനത്തിലെത്താൻ സാധിക്കുന്നുമില്ല. തനിയെ ഓടാൻ ആണെങ്കിൽ ഈ അഭിമാൻ സമ്മതിക്കുന്നുമില്ല. 
അങ്ങനെ നിൽക്കുമ്പോഴാണ് ശാന്തസ്വരൂപനായ ഒരു നേപ്പാളി ചേട്ടൻ അതിലെ വന്നത്. കണ്ണടിച്ചു പോകുന്ന പച്ചനിറത്തിലുള്ള കോട്ട് ഇട്ടിരുന്നത് കൊണ്ട് അദ്ദേഹം ആ കെട്ടിടത്തിലെ ഒരു ജോലിക്കാരനാണെന്ന് മനസ്സിലായി. പക്ഷെ തീ പിടിച്ചതിന്റെ ആധി ഒന്നും ആളുടെ മുഖത്തില്ല. അദ്ദേഹം അടുത്തെത്തിയപ്പോൾ ഞങ്ങൾ ഉത്കണ്ഠയോടെ ചോദിച്ചു: 
"ചേട്ടാ, ഞങ്ങൾ നില്ക്കണോ അതോ പോണോ?"
 ഒരു ഋഷിവര്യനെപ്പോലെ ശാന്തനായിട്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്:
"ആരും പേടിക്കണ്ട....എല്ലാരും....ഓടിക്കോ....ഒരു കാര്യം ശ്രദ്ധിക്കണം...ലിഫ്റ്റ്‌ ഉപയോഗിക്കരുത്...ഗോവണിയിലൂടെ ഇറങ്ങി താഴോട്ട് പോയ്ക്കോണം."
ഇത് കേട്ടതും ഞങ്ങൾ ഓഫീസിലേക്ക് ഓടി. വേഗം ചോറ്റുപാത്രം, ബാഗ്, ലാപ്ടോപ്പ്, ഫോണ്‍ ഇതൊക്കെ 'അയ്യോ എന്റെ ടീവി, അയ്യോ എന്റെ എമെർജെൻസി' എന്ന സി ഐ ഡി മൂസയിലെ ബിന്ദു പണിക്കർ മോഡലിൽ പെറുക്കിയെടുത്തു ഗോവണിയുടെ അടുത്തേയ്ക്കോടി. കൂട്ടത്തിൽ ചോറ്റുപാത്രം ആരും മറന്നിട്ടില്ലല്ലോ എന്ന് പരസ്പരം ഓർമിപ്പിക്കുകയും ചെയ്തു. ജീവൻ പോയാലും അതുമറക്കാൻ പാടില്ലല്ലോ.
വേറെ ഏതോ ഓഫിസിലെ രണ്ടു ചേച്ചിമാർ ഗോവണിയിലൂടെ മാറ്റിനി കഴിഞ്ഞു പോകുന്നതു പോലെ മന്ദം മന്ദം താഴോട്ടിറങ്ങുന്നുണ്ടായിരുന്നു. ഇവര്ക്കൊക്കെ ജീവിതം മടുത്തിട്ടാണോ എന്ന് അത്ഭുതപ്പെട്ടുകൊണ്ട് ഞങ്ങൾ അവരെ ഓവർറ്റെയ്ക് ചെയ്തു. 
പുറത്തെത്തിയപ്പോൾ കെട്ടിടത്തിനു ചുറ്റും ഫയർ എൻജിനുകളും, പോലിസുവണ്ടികളും നിരന്നു നിൽക്കുന്നുണ്ട്. പിന്നെ കുറെ ഫയർമാന്മാരും ആ കെട്ടിടത്തിൽ ജോലി ചെയ്യുന്നവരും വഴിപ്പോക്കന്മാരും. എന്നാൽ പുകയൊന്നും കാണുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്നാണല്ലോ തിയറി. അപ്പൊ തീയുണ്ടെങ്കിൽ പുകയുണ്ടാവേണ്ടതല്ലേ? 
അങ്ങനെ നിൽക്കുമ്പോഴാണ് ഞങ്ങൾ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ചിലരെല്ലാം ഞങ്ങളെ 'എന്താ ഇത്?' എന്ന ഭാവത്തോടെ നോക്കുന്നു. സിമ്പിൾ ഡ്രസ്സ്‌ ധരിച്ച പെണ്‍കുട്ടികളെ ഇവർക്കിഷ്ടമാല്ലായിരിക്കും, അതുകൊണ്ടായിരിക്കും എന്ന് ഞാൻ അനുമാനിച്ചു. 
കെട്ടിടത്തിനു തീ പിടിച്ചു അതുകൊണ്ട് എല്ലാരും അടങ്ങി ഒതുങ്ങി നിന്നോണം എന്ന് അതാ ഒരു ചേട്ടൻ കോളാമ്പിമൈക്കിലൂടെ വിളിച്ചുപറയുന്നു. 
ഞാൻ എന്റെ സഹപ്രവർത്തകയോട് ചോദിച്ചു: "അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കേണ്ടേ?"
"വേണം"
"എന്നാ...സമയം കളയണ്ടാ"
"ഹലോ...സാറല്ലേ...നമ്മുടെ ഓഫീസ് ഇതാ കത്തി ചാമ്പലാകാൻ പോകുന്നു. വേഗം വരിക."
ദേ ചിലരെല്ലാം ചേർന്ന് ഒരാളെ കെട്ടിടത്തിനുള്ളിൽ നിന്നും സ്ട്രെച്ചറിൽ എടുത്തുകൊണ്ടു വരുന്നു. ആളുടെ തലയിൽ ഒരു കെട്ടൊക്കെ ഉണ്ട്.
"അയ്യോ. ഇത് നമ്മുടെ ഡിക്രുചേട്ടനല്ലേ?"
"തങ്കപ്പെട്ട മനുഷ്യനായിരുന്നു"
"പാവം"
ആ ചേട്ടനെ ആംബുലൻസിൽ കയറ്റുന്നതും ആംബുലൻസ് നിലവിളിശബ്ദം ഇട്ടോണ്ട് പോകുന്നതും ഞങ്ങൾ നോക്കിനിന്നു.
അപ്പോൾ പുറകിൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു. കെട്ടിടത്തിൻറെ മാനേജർ തങ്കപ്പൻ ചേട്ടനാണ്. ആരോടോ തമാശ പറഞ്ഞു ചിരിച്ചോണ്ട് നിൽക്കുകയാണ് ചുള്ളൻ.
ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
"എങ്ങനെയാ ചേട്ടാ തീ പിടിച്ചത്?"
"തങ്കപ്പൻ ചേട്ടൻ ഒന്നുകൂടെ പൊട്ടിച്ചിരിച്ചു.
"തീയോ? അപ്പോൾ നിങ്ങൾ മെമോ വായിച്ചില്ലേ?"
"ഏതു മെമോ?"
"ഇന്ന് മോക്ക് ഡ്രിൽ ഉണ്ടാകും എന്ന് അറിയിച്ചോണ്ടുള്ള മെമോ എല്ലാ ഓഫീസിലും കൊടുത്തിരുന്നല്ലോ?"
"ങേ!!!"
ഞങ്ങൾ നാലുപേരും ഒരുമിച്ചു ഞെട്ടി. 
"അപ്പോൾ ആ ആംബുലൻസിൽ കൊണ്ടുപോയ ഡിക്രു ചേട്ടൻ?"
 " അങ്ങേരെ അപ്പുറത്ത് കൊണ്ടുപോയി അപ്പോൾത്തന്നെ ഇറക്കിവിട്ടില്ലേ?"
ആളുകൾ ഞങ്ങളെ അന്യഗ്രഹജീവികളെ നോക്കുന്നതുപോലെ നോക്കിയതിന്റെ ഗുട്ടൻസ് അപ്പോഴാണ്‌ ഞങ്ങൾക്ക് പിടികിട്ടിയത്.
ഞങ്ങൾ മാത്രമാണ് ചോറ്റുപാത്രവും ബാഗും ചട്ടിയും കുട്ടിക്കലവും ഒക്കെ എടുത്തോണ്ട് വന്നിട്ടുള്ളത്!!!
ഞങ്ങൾ അങ്ങനെ ഇളിഭ്യരായി വിഷണ്ണരായി  എകാന്തരായി നിൽക്കുമ്പോഴാണ് അടുത്ത അനൗൻസ്മെന്റ്:
"ഈ മോക്ക് ഡ്രിൽ ഇവിടെ അവസാനിക്കുകയാണ്.  ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എല്ലാവർക്കും ഓഫിസുകളിലേക്ക് തിരിച്ചുപോകാവുന്നതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്ന വരെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതല്ല." 
ഇത് കേട്ടതും തലയിൽ മുണ്ടിട്ടുകൊണ്ട്‌ ഞങ്ങൾ ഓഫിസിലേക്ക് ഓടി.
ദുബായിലെ ഓരോരോ ആചാരങ്ങളേ!!!

Sunday, August 9, 2015

ഡാൻസ്കാരി

എന്റെ അപ്പാപ്പൻ, അതായത്  അമ്മയുടെ അപ്പൻ മക്കളുടെ കലാപരമായ കഴിവുകൾ വളർത്താൻ വളരെയേറെ താൽപര്യമുള്ള ആളായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്നത് ചെന്നൈയിൽ ആയിരുന്നത് കൊണ്ട് അമ്മയുടെ കുട്ടിക്കാലം അവിടെ ആയിരുന്നു. അമ്മയേയും അമ്മയുടെ ചേച്ചിയെയും ഭരതനാട്യം പഠിപ്പിക്കാൻ അപ്പാപ്പൻ അന്ന് ഒരു ഗുരുവിനെ ഏർപ്പാടാക്കുകയും അവരുടെ നൃത്ത പരിപാടികൾക്ക് സ്വന്തം ചെലവിൽ മേളക്കാരെയും പാട്ടുകാരെയുമൊക്കെ വരുത്തുകയും (അന്ന് കാസറ്റും സിഡിയും ഒന്നും ഇല്ലല്ലോ) ചെയ്തിരുന്നു. എന്നാൽ അവരുടെ നൃത്തപഠനം അധികകാലം നീണ്ടു നിന്നില്ല. സത്യക്രിസ്ത്യാനികളായ പെണ്‍കുട്ടികൾ "ഹിന്ദു ദൈവങ്ങളെ" സ്തുതിച്ചുകൊണ്ട് നൃത്തം ചെയ്യുന്നത് കുടുംബത്തിൽ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അങ്ങനെ സഹികെട്ട് അപ്പാപ്പന് മക്കളുടെ നൃത്തപഠനത്തിനു ഫുൾസ്റ്റോപ്പ്‌ ഇടേണ്ടി വന്നു.
പക്ഷെ എന്റെ അമ്മയാരാ മോള്? അമ്മയുടെ മോളായ ഞാൻ ഒരു വലിയ ഡാൻസ്കാരി ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത്കൊണ്ട് ഞാൻ ചെറുതായിരിക്കുമ്പോൾ അമ്മയ്ക്കിഷ്ടപ്പെട്ട സിനിമാപ്പാട്ടുകൾ അമ്മ തന്നെ കൊറിയോഗ്രാഫി ചെയ്തു എന്നെ പഠിപ്പിക്കുമായിരുന്നു. ഞാനത് സ്റ്റെയ്ജിൽ കളിക്കണം. ഇതിന്റെ ഭീകരത മനസ്സിലാക്കണം എങ്കിൽ.....ആകാശദൂതിലെ പാട്ടിനു വരെ ഞാൻ സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടുണ്ട് എന്ന സത്യം നിങ്ങൾ അറിയണം.
പോരാത്തതിന് എന്നെ സ്കൂളിലെ ഡാൻസ്ക്ലാസ്സിലും ചേർത്തു. ഇടതുകാലു ചവിട്ടാൻ പറയുമ്പോൾ ഏതാപ്പാ എന്റെ ഇടതു കാലു എന്ന് ഞാൻ ആലോചിച്ചു നില്ക്കാറുള്ളത് കൊണ്ട് ടീച്ചർ താളം പിടിക്കുന്ന കോലുകൊണ്ട് എന്റെ കാലിലും കൊട്ടുമായിരുന്നു. അരമണ്ഡലം, മുഴുമണ്ഡലം എന്ന് പഠിപ്പിച്ചപ്പോൾ അടുത്തത് നിയോജകമണ്ഡലമാണോ എന്ന് ചോദിച്ചതിനു ടീച്ചർ എന്റെ ചെവിയിൽ നുള്ളി. അങ്ങനെ ഭാവിയിൽ ഒരു പത്മാ സുബ്രഹ്മണ്യം ആകേണ്ട ഞാൻ ശാരീരികപീഡനം മൂലം നൃത്തപഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
എന്നാൽ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ! ഇന്ന് പലരും എന്നെ ഓർക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ കളിച്ച ഒരു സിനിമാറ്റിക് ഡാൻസിന്റെ പേരിലാണ്. കൊറിയോഗ്രാഫർ മറ്റാരുമല്ല, അമ്മ തന്നെ.
ഇനി ഭൂതകാലത്തിൽ നിന്നും അൽപം ഫാസ്റ്റ് ഫോർവേഡ് അടിക്കാം. ഇപ്പോൾ ഞാനൊരു വനിതാകോളെജിൽ ജേണലിസം അധ്യാപികയാണ്. അന്നും പതിവ് പോലെ ക്ലാസ്സൊക്കെ കഴിഞ്ഞ് ബസ്സിറങ്ങി ഞാൻ വീട്ടിലേക്ക് നടക്കുകയാണ്. കോട്ടൻ സാരി ഒക്കെ ഉടുത്ത് കയ്യിൽ ഫയലും തോളിൽ ബാഗും ഒക്കെയായി പക്കാ ലെക്ചറർ സ്റ്റൈലിൽ തന്നെ. എന്റെ കൂടെ രണ്ടു മൂന്നു സ്റ്റുഡനറ്സും ഉണ്ട്. ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റത്തെക്കുറിച്ച് അവരെ ബോധവല്ക്കരിച്ചുകൊണ്ട് ഞാൻ അങ്ങനെ പോകുകയാണ്.
അപ്പോൾ  എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ചേച്ചി എതിരെ വന്നു. പെട്ടന്ന് എന്റെ കൈയ്യിൽ പിടിച്ചു ചോദിച്ചു:
"ദീപ അല്ലെ?"
"അതെ"
"പണ്ട് കൊട്ടേക്കാട് പള്ളീല് കുഞ്ഞിക്കിളിയേ കൂടെവിടെ ഡാൻസ് കളിച്ച ദീപയല്ലേ?"
സത്യം പറയാമല്ലോ. അന്ന് പ്ലിംഗ് എന്ന വാക്ക് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും പിള്ളേരുടെ മുൻപിൽ വച്ചു ഞാൻ അപ്പോൾ ഭംഗിയായി പ്ലിങ്ങി.
ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
"ചേച്ചിക്ക് അതൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"ഇല്ലാതെ പിന്നെ. അന്നത്തെ ഡാൻസ്....അടിപൊളിയായിരുന്നു."
എന്നെ പ്ളിങ്ങിച്ചതിലുള്ള സന്തോഷം കൊണ്ടാണോന്നറിയില്ല. ചേച്ചി ചിരിച്ചു.
ഏതായാലും അന്നെനിക്കൊരു സത്യം മനസ്സിലായി. ഞാനിനി ഇന്ത്യൻ പ്രസിഡന്റ്‌ ആയാലും പത്തിന്റെ കറൻസി നോട്ടിൽ പുലിക്കും കാണ്ടാമൃഗത്തിനും പകരം എന്റെ പടം വന്നാലും(നമുക്കിങ്ങനെ ചെറിയ ആഗ്രഹങ്ങളേ ഉള്ളൂ) അത്നോക്കി ഇത് ആ കുഞ്ഞിക്കിളിയേ കൂടെവിടെ കളിച്ച ക്ടാവല്ലേ എന്ന് പറയാൻ ആളുകൾ ഉണ്ടാകും

കടപ്പാട്: ഈയിടെ എന്റെ ടൈംലൈനിൽ ഈ കുഞ്ഞിക്കിളിപ്പാട്ട് ഷെയർ ചെയ്ത എന്റെ അയൽക്കാരിയും പ്രിയ സുഹൃത്തുമായ യുവതിക്ക്

Wednesday, June 24, 2015

ഒരു മധുവിധു ഓർമ

കല്യാണം കഴിഞ്ഞാൽ ഹണിമൂണിന് എവിടെ പോകണംഎന്നതിനെ പറ്റി ഞാനും എന്റെ ഭർത്താവും തമ്മിൽ സ്ഥിരം തർക്കിക്കുമായിരുന്നു. എനിക്ക് സ്വിറ്റ്സർലാൻഡ്‌ ആയിരുന്നു താൽപര്യം. പുള്ളിക്കാരനാകട്ടെ പാരിസും. പക്ഷെ ഞങ്ങളുടെ പദ്ധതികൾ ഒന്നും നടന്നില്ല. അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതു സ്വിറ്റ്സർലാൻഡിലും പാരിസിലും മറ്റും തണുപ്പായത് കൊണ്ട് ജലദോഷം വരുമോ എന്ന പേടിയായിരുന്നു. രണ്ടാമത് എനിക്ക് ലീവോന്നും ബാക്കി ഉണ്ടായിരുന്നില്ല. 
അത് കൊണ്ട് അന്ന് ഞാൻ ജോലി ചെയ്തിരുന്ന കോഴിക്കോട് ഹണിമൂണ്‍ ഡെസ്റ്റിനേഷൻ ആയി ഞങ്ങൾ സെലക്ട്‌ ചെയ്തു. വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി അങ്ങോട്ടുള്ള യാത്ര ബൈക്കിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ കല്യാണം കഴിഞ്ഞു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ സദ്യക്ക് ബാക്കി വന്ന അച്ചാറും വിരുന്നുകാർ കഴിക്കാതെ ബാക്കിയായ കായ വറുത്തതും കുഴലപ്പവും ഒക്കെ പൊതിഞ്ഞു കെട്ടി ഞാനും എന്റെ കെട്ട്യോനും കോഴിക്കോട്ടേക്ക് വച്ചുപിടിച്ചു. 
ഭർത്താവിനു എന്റെ യഥാർത്ഥ സ്വഭാവം മനസ്സിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുതുമണവാട്ടി  ആയതുകൊണ്ട് വളരെ കഷ്ടപ്പെട്ട് ഡീസന്റ് ആയിട്ടായിരുന്നു അത് വരെ ഞാൻ പെരുമാറിയിരുന്നത്. ഞങ്ങൾ തനിയെ ആയപ്പോൾ ഭർത്താവിനു കാര്യങ്ങൾ ഏതാണ്ടൊക്കെ പിടികിട്ടി തുടങ്ങി. പാചകത്തിലുള്ള എന്റെ നൈപുണ്യം മനസ്സിലാക്കി കറി ഞാൻ വച്ചോളാം നീ ചോറു മാത്രം വച്ചാൽ മതി എന്ന് വരെ അദ്ദേഹം പ്രസ്താവന ഇറക്കി. 
എന്നാൽ ഞങ്ങൾ കോഴിക്കോട്ടെത്തിയതിന്റെ അടുത്ത ദിവസം രാവിലെയാണ് അദ്ദേഹത്തെ ഞെട്ടിക്കുകയും എന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ മാറ്റിയെഴുതുകയും ചെയ്ത ആ ഘോരസംഭവം നടന്നത്. 
ചെയ്തത് തെറ്റാണെന്ന് മനസ്സിലായപ്പോൾ കുറ്റബോധം കൊണ്ട് എന്റെ മനസ്സ് നീറി. മനസ്സിൽ കുറ്റബോധം തോന്നിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായി തീരുമല്ലോ. അത് കൊണ്ട് എല്ലാം ഭർത്താവിനോട് തന്നെ തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. 
ഞാൻ ചെയ്തത് എന്താണെന്ന് അറിഞ്ഞാൽ എന്റെ ഭർത്താവ് എന്നോട് ക്ഷമിക്കുമോ? ഒട്ടേറെ പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ച ഒരാൾക്ക് സഹിക്കാൻ കഴിയുന്നതാണോ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ? എന്തായാലും പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.
പുലർച്ചെ ഒമ്പത് മണിക്ക് കൂർക്കം വലിച്ചുറങ്ങുന്ന അദ്ദേഹത്തെ ഞാൻ കുലുക്കിവിളിച്ചു. കഷ്ടപ്പെട്ട് കണ്ണ് തുറന്ന ടിയാൻ കണ്ടത് കുറ്റബോധം കൊണ്ട് തലതാഴ്ത്തി ഇരിക്കുന്ന എന്നെയാണ്. രംഗം കുറച്ചു സെന്റിമെന്റൽ ആയിക്കോട്ടെ എന്ന് കരുതി ഇപ്പ കരയും എന്നൊരു ഭാവം മുഖത്ത് വരുത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഏതായാലും സംഗതി അത്ര പന്തിയല്ല എന്ന് ഭര്ത്താവിനു മനസ്സിലായി. 
"എന്ത് പറ്റി ദീപേ?"
"എന്നോട് ക്ഷമിക്കണം. എനിക്കൊരു തെറ്റ് പറ്റിപ്പോയി." (ഗദ്ഗദം)
"എന്താ ഉണ്ടായെന്നു പറ...എന്തായാലും പരിഹാരമുണ്ടാക്കാം."(ആകാംക്ഷ)
"എനിക്ക് മാപ്പ് തരണം...പറ്റിപ്പോയി"(സസ്പെൻസ്...സസ്പെൻസ്)
ഭർത്താവിനു ടെൻഷൻ കൂടി. 
എന്തായിരിക്കും അത്? ഇനി അവൾ..... 
"എന്താ സംഭവം? പറ...പ്ലീസ്..."
"ഞാൻ പറയാൻ പോകുന്ന കാര്യം ക്ഷമയോടെ കേൾക്കണം. മൂന്നാമതൊരാൾ ഇതറിയാൻ പാടില്ല"
"ഇല്ല."
"ഉറപ്പ്?"
"ഉറപ്പ്"
"എന്നാലേ...ചേട്ടന്റെ ബ്രഷ് എടുത്താ ഞാൻ രാവിലെ പല്ല് തേച്ചത്. അറിയാതെ പറ്റിപ്പോയതാണ്. എന്നോട് ക്ഷമിക്കണം. ക്ഷമിക്കില്ലേ?" 
ഭർത്താവിന്റെ ചെവിയിൽ നിന്നും ഒരു കിളി പറന്നു പോകുന്നത് ഞാൻ കണ്ടു.
"ഹാവൂ..ഇത്രേ ഉള്ളൂ...പേടിപ്പിച്ചു കളഞ്ഞല്ലോ!"
അല്പ്പം ആലോചിച്ച്...
"എന്തായാലും ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ."
സമാധാനത്തോടെ എണീറ്റ് പോകാൻ തുടങ്ങിയ എന്നെ അദ്ദേഹം ഒന്നൂടെ വിളിച്ചു.
"പിന്നേ...ആ ബ്രഷ് ഇനി കുട്ടി തന്നെ വച്ചോളു...പല്ല് തേക്കുമ്പോൾ എന്നെ ഓർത്താൽ മതി"
"ശരി"
"എന്നാ ഗുഡ്നൈറ്റ്"
"ഗുഡ് നൈറ്റ്"

ശുഭം 
 

Sunday, November 2, 2014

ഒരു തുമ്മൽക്കഥ


(ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണോ അല്ലയോ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം. ഗോതമ്പ്, ഓട്സ്, കഞ്ഞിപ്പുല്ല് തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്ന മലയാളികൾക്ക് അല്ലെങ്കിലും പണ്ടേ ഒന്നും അറിയില്ല.) 

ഒരുത്തിലൊരുത്തിലേയ് (ആ അങ്ങനെയാണ് തൃശ്ശൂർക്കാര് കഥ പറയാൻ തുടങ്ങുക) ഒരു നാടുണ്ടായിരുന്നു.  പുല്ലു ധാരാളമായി വളരുന്നത്‌ കൊണ്ട് ആ സ്ഥലം പുല്ലളം എന്നാണു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ  ആ നാട്ടുകാർ പുല്ലു പറിച്ചു കൊണ്ടാണ് എല്ലാ വര്ഷവും ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നത്. വളരെ അഭ്യസ്തവിദ്യരും പുരോഗമനവാദികളും മെഗാസീരിയൽ കാണുന്നവരുമായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്. 
എന്നാൽ ഈ നാട്ടിലുള്ളവർക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. തുമ്മുന്നത് ആഭാസകരവും അവരുടെ സംസ്കാരത്തിന് യോജിക്കാത്തതുമായ ഒരു കാര്യമായിട്ടായിരുന്നു അവർ കണ്ടിരുന്നുന്നത്. ഒരുകാലത്ത് ജലദോഷം ഉള്ളവർ റോഡിൽ ഇറങ്ങി നടക്കുന്നത് വരെ വിരളമായിരുന്നു.  എന്തിനു അവരെ വീട്ടില് നിന്ന് പുറത്താക്കുക വരെ ചെയ്തിരുന്നു. ജലദോഷികൾ  റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങള് അവരെ അജ്ഞാതജീവികളെപ്പോലെ നോക്കുകയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കടാപ്പുറം, പാർക്ക്, തിയറ്റർ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തുമ്മിയതിനും മൂക്ക് പിഴിഞ്ഞതിനും ജലദോഷരോഗികളെ പോലീസ് പിടിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സിനിമകളിലും നോവലുകളിലും ജല ദോഷികൾക്ക്  വീരപരിവേഷമാണ്  ഈ നാട്ടുകാർ നൽകിയിരുന്നത് എന്നതാണ്. ആളുകൾ  ജലദോഷം വന്നു മരിക്കുകയോ ജലദോഷം വന്നതിനു  ആരെയെങ്കിലും വില്ലന്മാർ തല്ലിക്കൊല്ലുകയോ  ജലദോഷം വന്നത് കൊണ്ട് നായകനും നായികയും ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത് സിനിമയിൽ കാണിച്ചാൽ  സ്ത്രീകള് നെഞ്ചത്തടിച്ച് കരയുകയും പുരുഷന്മാർ ജർമ്മനി ബ്രസീലിനെ തോൽപ്പിക്കുന്നത്‌ കണ്ട പോലെ നെടുവീർപ്പിടുകയും ചെയ്യുക പതിവാണ്. 
 ജലദോഷം വരുന്നത് പ്രത്യേകിച്ചും പെണ്‍കുട്ടികൾക്ക് വരുന്നത് കുടുംബത്തിനു മാനക്കേടുണ്ടാക്കുന്ന കാര്യമായിട്ടായിരുന്നു കണ്ടിരുന്നത്. ജലദോഷം വന്ന പെണ്‍കുട്ടികളെ അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ഭീകരമായി മർദ്ദിക്കുന്നതും വീട്ടുതടങ്കലിൽ ആക്കുന്നതും എല്ലാം അന്നത്തെ സിനിമകളിൽ ഒരു സാധാരണ സംഭവം ആയിരുന്നു. ഇനി സിനിമയിൽ അഥവാ തുമ്മുന്നതു കാണിക്കാതെ നിവൃത്തി ഇല്ല എന്ന അവസ്ഥയാണെങ്കിൽ നായകനോ നായികയൊ മറ്റുള്ളവരോ ഇപ്പൊ തുമ്മും എന്നാകുമ്പോൾ പെട്ടന്ന് കാക്ക പറക്കുന്നതോ പൂച്ച കരയുന്നതോ കാണിക്കുകയും പ്രേക്ഷകർ അതിൽ നിന്നും തുമ്മേണ്ടവർ തുമ്മി എന്ന് മനസ്സിലാക്കുകയും ആയിരുന്നു  പതിവ്. 
ഇതിനു ഒരു മാറ്റം വന്നത് കേബിൾ ടി വി സർവസാധാരണമായപ്പോഴാണ്. നമ്മുടെ സിനിമകളിൽ മാത്രമാണ് ആളുകള് തുമ്മുമ്പോൾ കാക്ക പറക്കുന്നത് എന്ന് ഈ നാട്ടുകാര്ക്ക് മനസ്സിലായത് അപ്പോഴാണ്‌.  എന്നിരുന്നാലും സിനിമകൾ കുടുംബമായി കാണുമ്പോൾ അഥവാ ആളുകള് തുമ്മുന്ന സീൻ വന്നാൽ  കുടുംബനാഥൻ റിമോട്ടിൽ ചാടി വീണു ദൂരദർശൻ ചാനലിലെ  കഥകളി  വയ്ക്കുകയാണ് പതിവ്.
അപ്പോഴാണ്‌ നാടിനെ പിടിച്ചു കുലുക്കിയ ഒരു സംഭവം ഉണ്ടായത്.  ഒരു ചായക്കട ഉണ്ട് എന്നും അവിടെ ജലദോഷം  ഉള്ളവർ മാത്രമാണ് ചായകുടിക്കാൻ വരുന്നതെന്നും ഈ  ജലദോഷികൾക്ക് തുമ്മാനും മൂക്കുപിഴിയാനും കുരക്കാനും കാറിത്തുപ്പാനും ഉള്ള  സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ ചായക്കടക്കാർ എന്നും  ടിവിയിൽ ഒരു വാർത്ത വന്നു. കേട്ട പാതി കേൾക്കാത്ത പാതി  ജലദോഷം ആണ് നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും  കാരണം എന്ന് വിശ്വസിക്കുന്ന ചിലർ  കൂട്ടമായി വന്നു ആ ചായക്കട തല്ലിപ്പൊളിച്ചു.  ഒരിക്കലെങ്കിലും ജലദോഷം വന്നവർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ലാ ഈ അക്രമം. അവർ മോന്ത പുസ്തകം തുറന്നു ചായക്കട അടിച്ചു തകര്ത്തവരെ' അച്ചാലും മുച്ചാലും വിമർശിച്ചു . തെറി പറഞ്ഞു. 
പിന്നെ അവർ ആലോചിച്ചു. മനുഷ്യരായാൽ ജലദോഷം ഉണ്ടാകും തുമ്മലും ചീറ്റലും ഉണ്ടാകും .  ഇനി അങ്ങനെ ഒന്നും ഇല്ല  ഉണ്ടാകില്ല  ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കുന്നവരെ കാണിച്ചു കൊടുക്കണം .  അതുകൊണ്ട് ജലദോഷം ഉള്ളവർ എല്ലാരും കൂടി കടാപ്പുറത്ത് ഒരുമിച്ചു കൂടി തുമ്മാൻ പദ്ധതിയിട്ടു. തുമ്മുന്നത്  ഒരു ക്രിമിനൽ കുറ്റം അല്ല എന്നും  എല്ലാ മനുഷ്യന്മാര്ക്കും  തുമ്മാൻ അവകാശമുണ്ട് എന്നും സ്ഥാപിക്കുകയായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്‌ഷ്യം.  നമ്മൾ ഇങ്ങനെ ഒക്കെ തുമ്മിയാൽ മതിയോ എന്ന ഒരു ചോദ്യവും സമരക്കാർക്ക്  നാട്ടുകാരോട് ചോദിക്കാൻ ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മുള്ളിയാൽ കുഴപ്പമില്ല. അപ്പൊ പൊതുസ്ഥലത്ത് തുമ്മിയാൽ  എന്താ കുഴപ്പം  എന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം. അങ്ങനെ അവർ  Sneeze of Cold അഥവാ ജലദോഷ തുമമൽ  എന്ന പേരിൽ സമരം ചെയ്യാൻ തീരുമാനിച്ചു. 
ഇത് കേട്ട ഉടൻ ഇതുവരെ തുമ്മാത്തവർ വരെ അവരുടെ സ്മാർട്ട്‌ ഫോണിലെ 'എന്താപ്പാ?' എന്ന ആപ്പ് ഉപയോഗിച്ചു നീ പോകുന്നുണ്ടോ നീ പോകുന്നുണ്ടോ എന്ന് എല്ലാരോടും ചോദിക്കാൻ തുടങ്ങി. 
നിന്റെ അമ്മയോ പെങ്ങളോ തുമ്മിയാൽ നീ സഹിക്കുമോടാ എന്ന് സമരക്കാരോട് എതിരാളികൾ ചോദിച്ചു.  കാരണം  അമ്മമാരും പെങ്ങമ്മാരും തുമ്മുന്നത് ഒരു മലയാളം സിനിമയിലും കാണാൻ പറ്റില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലും സെറ്റു മുണ്ടു ധരിച്ച അമ്മയും പാവാടയും ബ്ലൗസും ഇട്ട പെങ്ങളും (നായകൻറെ. നായികക്ക് സാധാരണ അമ്മ ഉണ്ടാകാറില്ല. അച്ഛൻ  വേണമെങ്കിൽ പാകത്തിന്‌ ഒന്ന് ആകാം) ഫുൾ  റ്റൈം  അടുക്കളപ്പണിയിലായിരിക്കും. 
അതിനിടക്ക്സ മരം തടയണം എന്നാവശ്യപ്പെട്ട് ചില മൂരാച്ചികൾ കോടതി കയറി. തുമ്മിയാൽ എന്താണ് കുഴപ്പം എന്ന് കോടതി അവരോടു ചോദിച്ചു. തുമ്മുന്നത് പുല്ലളസംസ്കാരത്തിന് യോജിച്ചതല്ല എന്നും ഇവിടെയുള്ളവർ ജലദോഷം വന്നാൽ ചുക്കുകാപ്പി കുടിക്കുക മാത്രമാണ് ചെയ്യുക എന്നും അവർ ബോധിപ്പിച്ചു. 
എന്നാൽ സമരക്കാർ ഇത് കൊണ്ടൊന്നും  കുലുങ്ങിയില്ല. അവർ  ആ ദിവസം  കടാപ്പുറത്ത് ഒത്തുകൂടി. തുമ്മലിനെതിരെ പ്രതിഷേധിക്കാൻ പച്ച, മഞ്ഞ, ചോപ്പ, നീല തുടങ്ങി എല്ലാ കളറിലും ഉള്ള കോടി പിടിച്ച ആളുകള് അവിടെ കൂടിയിരുന്നു. കൊടിയുടെ  നിറം പലതാണെങ്കിലും തുമ്മലോഫോബിയ എന്ന ഒരു പ്രത്യേക  രോഗത്തിനു അടിമകളായിരുന്നു അവർ . ഇത് വരെ പ്രതിരോധമരുന്നു കണ്ടു പിടിക്കാത്ത  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആര്ക്കെങ്കിലും ജലദോഷം ഉണ്ടെന്നു തോന്നിയാൽ  അവരെ ചോദ്യം ചെയ്യുക, ഭീഷണിപ്പെടുത്തുക, തല്ലുക, അവരുടെ അമ്മയെയും പെങ്ങളെയും അന്വേഷിക്കുക(ദേ  പിന്നേം ), സംസ്കാരം, ലവ് ജിഹാദ്, സദാചാരം തുടങ്ങിയ വാക്കുകൾ  ഇടക്കിടക്ക് ഉരുവിടുക ഇതൊക്കെയാണ്.
കടാപ്പുറത്ത്  തുമ്മാൻ വന്നവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ തടയാൻ വന്നവർ. അവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ കാണാൻ വന്നവർ. തുമ്മൽ എന്നാൽ തൃശൂർ പൂരത്തിൻറെ കുടമാറ്റമോ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടോ പോലെ കണ്ടാസ്വദിക്കേണ്ട ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഹതഭാഗ്യരായ ആ പാവങ്ങളെ കണ്ടു തുമ്മാൻ വന്നവരുടെ കണ്ണ് നിറഞ്ഞു. ഇതിനിടക്ക് തുമ്മു ന്നവരുടെയും തുമ്മാത്തവരുടെയും ഇടയില പെട്ട് നട്ടം തിരിയുകയായിരുന്നു പാവം പുല്ല ളാ  പോലിസ്. മൊത്തത്തിൽ ആകെ കശപിശ ആയി. പെപ്പർ സ്പ്രേ പ്രയോഗവും ലാത്തിചാര്ജും നടന്നു. ചുരുക്കിപ്പറഞ്ഞാൽ തുമ്മല് കാണാൻ വന്നവർ ലാത്തിചാര്ജ് കണ്ടും കൊണ്ടും മനസ്സ് നിറഞ്ഞു  മടങ്ങി. അങ്ങനെ മേല്മുണ്ട് സമരം തുടങ്ങി പല വിചിത്രമായ സമരങ്ങളും നടന്നിട്ടുള്ള പുല്ലളത്തിന്റെ  തൊപ്പിയിൽ മറ്റൊരു കാക്കത്തൂവൽ കൂടി ആയി.  




ഗുണപാഠം : തുമ്മാത്തവർ തുമ്മുന്നവരെ കല്ലെറിയട്ടെ.


Tuesday, July 1, 2014

മേരി ദീപ ഡേവിഡും മഞ്ജു വാര്യരും

രംഗം ഒന്ന് 


മഞ്ജു വാര്യർ വരുന്നുണ്ട്. എല്ലാവരോടും വരിയായി ഗ്രൌണ്ടിലേക്ക്  പോകാൻ പറഞ്ഞു." സേക്രഡ് ഹാർട്ട് സ്കൂളിലെ ഏഴാം ക്ളാസ്  സിയിൽ ക്ളാസ് ലീഡർ വിളംബരം നടത്തി. "മഞ്ജു വാര്യരോ? അതാരാ?" ആ ക്ളാസ്സിലെ ഒരു പിൻ ബെഞ്ച്‌  വിദ്യാർഥിനി ആയിരുന്ന മേരി ദീപ ഡേവിഡ്‌  നോട്ടുബുക്കിന്റെ പേജ് കീറി വിമാനം ഉണ്ടാക്കുന്നത്  നിർത്തി അടുത്തിരുന്ന കൂട്ടുകാരിയോടു ചോദിച്ചു. "സിൽമാനടിയാന്നാ തോന്നണേ," അവൾ താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
സല്ലാപം എന്നാ പേരില് ഉടൻ റിലീസ് ആകാൻ പോകുന്ന സിനിമയിലെ നായികയാണ്  ഈ മഞ്ജു വാര്യർ എന്ന് ഗ്രൌണ്ടിലേക്ക് പോകുമ്പോൾ സിനിമാപ്രാന്തി സന്ധ്യ പറഞ്ഞു. നാന, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമാവാരികകൾ മുടങ്ങാതെ വായിച്ചിരുന്ന അവൾ ഇക്കാര്യങ്ങളിൽ നടക്കുന്ന ഒരു സർവവിജ്ഞാനകോശം(അതായത് വാക്കിംഗ് എന്സൈക്ലോപീടിയ) ആയിരുന്നു. ഗ്രൌണ്ടിൽ ചമ്രം പടിഞ്ഞിരുന്നു വിരല് കൊണ്ട് പൂച്ചയുടെ പടം വരച്ച് ഒരു സിനിമാനടിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ ആകാംക്ഷയോടും ഉൽകണ്ഠയോടും കൂടി മേരി ദീപ ഡേവിഡ് ഇരുന്നു. പൂച്ചയുടെ വാല് വരച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും കയ്യടി. ചുവപ്പും പച്ചയും നിറമുള്ള പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു മുഖത്ത് ഒരു ക്ളോസ് അപ് പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു അതാ വരുന്നു  നീണ്ട കോലൻ മുടിയുള്ള മഞ്ജു വാര്യർ! ഹായ്, കൊള്ളാലോ മഞ്ജു വാര്യർ എന്ന് മനസ്സില് പറഞ്ഞു മേരി ദീപ ഡേവിഡും കയ്യടിയിൽ പങ്കു ചേർന്നു. 

വാൽകഷണം: ഏതോ ഒരു ബാലമാസികയുടെ പ്രകാശന പരിപാടി ആയിരുന്നു അത് എന്നാണു ഓർമ 

രംഗം രണ്ട് 

അമ്മയുടെ വീടാണ് രംഗം. ഹാളിൽ ചാളമീൻ ഉണക്കാനിട്ടത്‌ പോലെ എല്ലാവരും വരിവരിയായി ഉറങ്ങാൻ കിടന്നപ്പോൾ മേരി ദീപ ഡേവിഡിന്റെ അടുത്ത്  കിടന്നിരുന്ന അനിയത്തി ക്രൂരമായ ഒരു പ്രസ്താവന ഇറക്കി. "എനിക്ക്  മഞ്ജു വാര്യരെ ഇഷ്ടമല്ല!" എന്തേ മഞ്ജു വാര്യർ നിന്നെ പിടിച്ച് കടിച്ചാ എന്ന് ചോദിക്കാൻ അന്ന്  അറബിക്കഥ റിലീസ് ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്  മേരി ദീപ ഡേവിഡ്‌  "എന്തേ?" എന്ന് മാത്രം ചോദിച്ചു. 
"പാവം മനോജ്‌ കെ ജയൻ. അവളെ   എ ത്ര സ്നേഹിച്ചതാ... എന്നിട്ട് അവനെ പറ്റിച്ച് അവൾ ദിലീപിന്റെ അടുത്തു പോയി. എന്നിട്ടെന്തായി? അവസാനം തീവണ്ടീടെ മുന്നില് ചാടാൻ പോയപ്പോൾ മനോജ്‌ കെ ജയൻ മാത്രല്ലേ ഉണ്ടായുള്ളൂ?"

മേരി ദീപ ഡേവിഡിന് ഒന്നും മനസ്സിലായില്ല. കാരണം അവൾ അന്ന് സല്ലാപം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് ഹോ, ഇത്ര ഭയങ്കരി ആണോ ഈ  മഞ്ജു വാര്യർ? കണ്ടാൽ അങ്ങനെ തൊന്നില്ലല്ലോ, എന്ന് ചുമ്മാ ഒരു അഫിപ്രായം തട്ടിവിടുക മാത്രം ചെയ്തു. പിന്നെ അടുത്ത ലക്കം ബാലരമയിൽ ലൊട്ടുലൊടുക്കും ഗുൽഗുലുമാലും എന്തു പുതിയ യന്ത്രമാണാവോ ഉണ്ടാക്കാൻ പോകുന്നത് എന്നാ ആലോചനയിൽ  അറിയാതെ ഉറങ്ങിപ്പോയി. 

രംഗം മൂന്ന് 

വേനലവധിക്കാലത്ത് പാവം മേരി ദീപ ഡേവിഡിനെയും അനിയനേയും ജവഹർ ബാലഭവനിൽ കൊണ്ട് നട തള്ളുക എന്നത് അവരുടെ മാതാപിതാക്കളുടെ ഒരു ഇഷ്ടവിനോദം ആയിരുന്നു. പാട്ടും കൂത്തും പടംവരയും പഠിക്കാനാണ് പോകുന്നതെങ്കിലും അവിടെയുള്ള കുളത്തിലെ ഗോൾഡ്‌ ഫിഷുകളെ നോക്കി ഇരിക്കുക ആയിരുന്നു മേരി ദീപ ഡേവിഡിന്റെ ഇഷ്ടവിനോദം. പിന്നെ ഇടക്കൊക്കെ സംഗീതക്ലാസ്സിൽ പോയി സാ സാ രീ രീ ഗാ ഗാ മാ മാ എന്നൊക്കെ ചുമ്മാ ശബ്ദമുണ്ടാക്കി ഇങ്ങു പോരും. 

അങ്ങനെ ഒരു ദിവസം ക്രാഫ്റ്റ് ക്ലാസ്സിൽ എല്ലാ കുട്ടികളും വട്ടത്തിൽ ഇരുന്നു കടലാസുപൂവുകൾ ഉണ്ടാക്കുമ്പോഴാണ്‌ സതീർഥ്യനായ ഒരുവൻ അവന്റെ ബാഗിൽ നിന്നും ഒരു നോട്ടുപുസ്തകം പുറത്തെടുത്തത്. ആ നോട്ടുബുക്ക് തുറന്നതും മറ്റുകുട്ടികൾ അവനെ ഒരു നികൃഷ്ടജീവിയെപ്പോലെ നോക്കി. കാരണം ആ നോട്ടുബുക്ക് നിറയെ മഞ്ജു വാര്യരുടെ വിവിധ പോസുകളിൽ ഉള്ള ചിത്രങ്ങളായിരുന്നു. അപ്പോഴാണ്‌ തൃശൂർ ജില്ലയിലെ ഏക മഞ്ജു വാര്യർ ആരാധകനാണ് തന്റെ മുൻപിൽ ഇരിക്കുന്നത് എന്ന ആ സത്യം മേരി ദീപ ഡേവിഡ് മനസ്സിലാക്കിയത്.നായികയായആദ്യ സിനിമയിൽ തന്നെ കല്യാണം പറഞ്ഞു വച്ചവനെ ഉപേക്ഷിച്ച് ഒരു ആശാരി ചെറുക്കന്റെ വീടന്വേഷിച്ച്‌ പോയവളല്ലേ അവൾ. വെറുക്കപ്പെട്ടവൾ എന്നാണു തൃശൂർ ജില്ലയിലെ മറ്റുള്ളവർ മഞ്ജു വാര്യരെക്കുറിച്ച് കരുതിയിരുന്നത് എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ആ നോട്ടുപുസ്തകം  കണ്ടപ്പോൾ മറ്റുള്ളവർക്ക് ഹാലിളകി. 
"നിനക്ക് വേറെ ആരെയും കിട്ടിയില്ലെടാ ആരാധിക്കാൻ?" "അവളെ കാണാൻ ഒരു ഭംഗീം ഇല്ല,"അ വർ പാവം മഞ്ജു ആരാധകനെ  വളഞ്ഞിട്ട് ആക്രമിച്ചു. 
"പക്ഷെ മഞ്ജു നന്നായി അഭിനയിക്കും , ഇല്ലേ?" ആരാധകൻ വാദിച്ചു. "പിന്നെ, കോപ്പാണ്. ഒരു സാധാരണ പെണ്‍കുട്ടി. അല്ലാതെ ഒരു സിൽമാനടി ആവാൻള്ള ഭംഗി ഒന്നും അവൾക്കില്ല." ഒരു മഞ്ജുവിരുദ്ധൻ അഭിപ്രായപ്പെട്ടു. 
മേരിദീപ ഡേവിഡിന് ആ ആരാധകനോട് പാവം തോന്നി. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആൽബം മഞ്ജുവിരുദ്ധ ഭീകരവാദികളായ  ഈ കൂട്ടുകാർ കീറിക്കളഞ്ഞാലോ എന്ന് പേടിച്ച് അവൻ അത് തിരികെ ബാഗിൽ വച്ചു. മഞ്ജു വാര്യരോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലാതിരുന്ന മേരി ദീപാ ഡേവിഡ് ഇതിനെല്ലാം മൂകസാക്ഷിയായി  കടലാസുപൂക്കൾ ഉണ്ടാക്കിത്തള്ളി.

രംഗം നാല് 

സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ മുറ്റത്ത് കിടന്നിരുന്ന പത്രം വെറുതെ എടുത്തു മറിച്ചു നോക്കിയതായിരുന്നു മേരി ദീപ ഡേവിഡ്. അപ്പോഴാണ്‌ ഒരു വാർത്തയുടെ തലക്കെട്ട് കണ്ണിൽ പെട്ടത്. 'മഞ്ജുമഞ്ജീരശിഞ്ജിതം. ' അതെന്തു കുന്തം എന്ന് നോക്കിയപ്പോൾ  താഴെ ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണ വേഷത്തിലുള്ള ഫോട്ടോ. ഓ ഇവര് രണ്ടുപേരും കൂടിയുള്ള പുതിയ സിനിമ ഇറങ്ങിയോ  എന്നാലോചിച്ച് പത്രം കൊണ്ട്  വയ്ക്കാൻ പോയപ്പോഴാണ് ആ ഭീകരസത്യം മനസ്സിലാക്കിയത്. രണ്ടുംകൂടി  കല്യാണം കഴിച്ചു കളഞ്ഞു! അമ്മേ ദിലീപും മഞ്ജു വാര്യരും  കല്യാണം കഴിച്ചൂ.... സ്കൂൾ വാനിനടുത്തെക്ക് ഓടുന്നതിനിടക്ക് അടുക്കളയിൽ ബിസിയായിരുന്ന അമ്മയോട്  മേരി ദീപ ഡേവിഡ് വിളിച്ചു പറഞ്ഞു.

രംഗങ്ങൾ പലതും 
സിനിമയിൽ അഭിനയിക്കുന്നത് നിർത്തി എങ്കിലും ടിവിപ്പെട്ടിയിലൂടെ ഇടയ്ക്കിടെ മഞ്ജുവാര്യർ മേരി ദീപ ഡേവിഡിന്റെ  മുന്നിൽ വന്നു. ആമിയായി, ഉണ്ണിമായയായി, ഭാനുവായി, അഞ്ജലിയായി, ഭദ്രയായി ...മഞ്ജുവിന്റെ പിന്നാലെ വന്ന നടിമാർ മഞ്ജുവിനെ പോലെ ആകണമെന്ന്  സ്വപ്നം കണ്ടു.  ആദ്യം കുറ്റം പറഞ്ഞവരൊക്കെ മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിൽ മന്ജുവിനെയും ഉൾപ്പെടുത്തി. മഞ്ജു തിരിച്ചു വരാൻ വേണ്ടി പിന്നെ എല്ലാവരും കാത്തിരിപ്പായി. 


അന്തരംഗം അഥവാ അവസാനത്തെ രംഗം 



"രണ്ടു പഫ്സ്, രണ്ടു പോപ്‌ കോണ്‍, രണ്ട് ആപ്പി ഫിസ്, രണ്ട്...."
"അല്ലാ നമ്മൾ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് "
ബാൽക്കണി ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമം തിന്നു തീർക്കാം എന്ന് കരുതി സ്നാക്സ് കൌണ്ടറിൽ വന്ന  മേരി ദീപ ഡേവിഡിനോട്  കൂട്ടുകാരി ചോദിച്ചു.
ഈ കുട്ടി എന്താ ഇങ്ങനെ ചോദിക്കുന്നത്, സിനിമാ തിയറ്ററിൽ പിന്നെ ആരെങ്കിലും കുർബാന കാണാൻ വരുമോ എന്ന ഒരു ഭാവത്തോടെ അവൾ ആ യുവതിയെ നോക്കി. 
"സിനിമ കാണാൻ"
"അല്ലാതെ തിന്നു മരിക്കാൻ അല്ലല്ലോ"
മേരി ദീപ ഡേവിഡ് തീറ്റസാധനങ്ങൾ ശേഖരിച്ച് കൂട്ടുകാരിയുടെ പിന്നാലെ തിയറ്ററിനകത്ത്  കയറി. വയറു വാടകയ്ക്കെടുത്ത് വന്നിരിക്കുവാ എന്ന മട്ടിൽ ആളുകൾ അവളെ നോക്കി. 
മഞ്ജു വാര്യരെ വർഷങ്ങൾക്കു ശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നതിന്റെ ത്രില്ലിൽ അതൊക്കെ അവഗണിച്ചു നല്ല രണ്ടു സീറ്റ് കണ്ടു പിടിച്ചു മേരി ദീപ ഡേവിഡും കൂട്ടുകാരിയും ഉപവിഷ്ടരായി. ജനഗണമനക്കു എഴുന്നേറ്റു നിന്നപ്പോൾ താഴെ വീണു ചിതറിയ പോപ്‌ കോണിനെ കുറിച്ചുള്ള ദുഃഖം സ്ക്രീനിൽ ഹൌ ഓൾഡ്‌ ആർ യൂ എന്ന് എഴുതിക്കാണിച്ചത് കണ്ടപ്പോൾ തന്നെ മാഞ്ഞു പോയി. നല്ല നല്ല കോട്ടണ്‍ സാരികളിൽ സുന്ദരിയായ മഞ്ജു വാര്യർ...എല്ലാം തിന്നു കഴിഞ്ഞപ്പോഴേക്കും സിനിമയും അവസാനിച്ചു.നിരുപമ രാജീവ്‌ തന്ന ഒരു കുട്ട ഇന്സ്പിരെഷനും കൊണ്ട് തിയറ്ററിൽ നിന്ന് പുറത്തു കടന്നപ്പോൾ മേരി ദീപ ഡേവിഡും പറഞ്ഞു: ഐ ആം ജസ്റ്റ്‌ ട്വെന്റി നയൻ