Sunday, November 2, 2014

ഒരു തുമ്മൽക്കഥ


(ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണോ അല്ലയോ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം. ഗോതമ്പ്, ഓട്സ്, കഞ്ഞിപ്പുല്ല് തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്ന മലയാളികൾക്ക് അല്ലെങ്കിലും പണ്ടേ ഒന്നും അറിയില്ല.) 

ഒരുത്തിലൊരുത്തിലേയ് (ആ അങ്ങനെയാണ് തൃശ്ശൂർക്കാര് കഥ പറയാൻ തുടങ്ങുക) ഒരു നാടുണ്ടായിരുന്നു.  പുല്ലു ധാരാളമായി വളരുന്നത്‌ കൊണ്ട് ആ സ്ഥലം പുല്ലളം എന്നാണു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ  ആ നാട്ടുകാർ പുല്ലു പറിച്ചു കൊണ്ടാണ് എല്ലാ വര്ഷവും ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നത്. വളരെ അഭ്യസ്തവിദ്യരും പുരോഗമനവാദികളും മെഗാസീരിയൽ കാണുന്നവരുമായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്. 
എന്നാൽ ഈ നാട്ടിലുള്ളവർക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. തുമ്മുന്നത് ആഭാസകരവും അവരുടെ സംസ്കാരത്തിന് യോജിക്കാത്തതുമായ ഒരു കാര്യമായിട്ടായിരുന്നു അവർ കണ്ടിരുന്നുന്നത്. ഒരുകാലത്ത് ജലദോഷം ഉള്ളവർ റോഡിൽ ഇറങ്ങി നടക്കുന്നത് വരെ വിരളമായിരുന്നു.  എന്തിനു അവരെ വീട്ടില് നിന്ന് പുറത്താക്കുക വരെ ചെയ്തിരുന്നു. ജലദോഷികൾ  റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങള് അവരെ അജ്ഞാതജീവികളെപ്പോലെ നോക്കുകയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കടാപ്പുറം, പാർക്ക്, തിയറ്റർ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തുമ്മിയതിനും മൂക്ക് പിഴിഞ്ഞതിനും ജലദോഷരോഗികളെ പോലീസ് പിടിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സിനിമകളിലും നോവലുകളിലും ജല ദോഷികൾക്ക്  വീരപരിവേഷമാണ്  ഈ നാട്ടുകാർ നൽകിയിരുന്നത് എന്നതാണ്. ആളുകൾ  ജലദോഷം വന്നു മരിക്കുകയോ ജലദോഷം വന്നതിനു  ആരെയെങ്കിലും വില്ലന്മാർ തല്ലിക്കൊല്ലുകയോ  ജലദോഷം വന്നത് കൊണ്ട് നായകനും നായികയും ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത് സിനിമയിൽ കാണിച്ചാൽ  സ്ത്രീകള് നെഞ്ചത്തടിച്ച് കരയുകയും പുരുഷന്മാർ ജർമ്മനി ബ്രസീലിനെ തോൽപ്പിക്കുന്നത്‌ കണ്ട പോലെ നെടുവീർപ്പിടുകയും ചെയ്യുക പതിവാണ്. 
 ജലദോഷം വരുന്നത് പ്രത്യേകിച്ചും പെണ്‍കുട്ടികൾക്ക് വരുന്നത് കുടുംബത്തിനു മാനക്കേടുണ്ടാക്കുന്ന കാര്യമായിട്ടായിരുന്നു കണ്ടിരുന്നത്. ജലദോഷം വന്ന പെണ്‍കുട്ടികളെ അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ഭീകരമായി മർദ്ദിക്കുന്നതും വീട്ടുതടങ്കലിൽ ആക്കുന്നതും എല്ലാം അന്നത്തെ സിനിമകളിൽ ഒരു സാധാരണ സംഭവം ആയിരുന്നു. ഇനി സിനിമയിൽ അഥവാ തുമ്മുന്നതു കാണിക്കാതെ നിവൃത്തി ഇല്ല എന്ന അവസ്ഥയാണെങ്കിൽ നായകനോ നായികയൊ മറ്റുള്ളവരോ ഇപ്പൊ തുമ്മും എന്നാകുമ്പോൾ പെട്ടന്ന് കാക്ക പറക്കുന്നതോ പൂച്ച കരയുന്നതോ കാണിക്കുകയും പ്രേക്ഷകർ അതിൽ നിന്നും തുമ്മേണ്ടവർ തുമ്മി എന്ന് മനസ്സിലാക്കുകയും ആയിരുന്നു  പതിവ്. 
ഇതിനു ഒരു മാറ്റം വന്നത് കേബിൾ ടി വി സർവസാധാരണമായപ്പോഴാണ്. നമ്മുടെ സിനിമകളിൽ മാത്രമാണ് ആളുകള് തുമ്മുമ്പോൾ കാക്ക പറക്കുന്നത് എന്ന് ഈ നാട്ടുകാര്ക്ക് മനസ്സിലായത് അപ്പോഴാണ്‌.  എന്നിരുന്നാലും സിനിമകൾ കുടുംബമായി കാണുമ്പോൾ അഥവാ ആളുകള് തുമ്മുന്ന സീൻ വന്നാൽ  കുടുംബനാഥൻ റിമോട്ടിൽ ചാടി വീണു ദൂരദർശൻ ചാനലിലെ  കഥകളി  വയ്ക്കുകയാണ് പതിവ്.
അപ്പോഴാണ്‌ നാടിനെ പിടിച്ചു കുലുക്കിയ ഒരു സംഭവം ഉണ്ടായത്.  ഒരു ചായക്കട ഉണ്ട് എന്നും അവിടെ ജലദോഷം  ഉള്ളവർ മാത്രമാണ് ചായകുടിക്കാൻ വരുന്നതെന്നും ഈ  ജലദോഷികൾക്ക് തുമ്മാനും മൂക്കുപിഴിയാനും കുരക്കാനും കാറിത്തുപ്പാനും ഉള്ള  സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ ചായക്കടക്കാർ എന്നും  ടിവിയിൽ ഒരു വാർത്ത വന്നു. കേട്ട പാതി കേൾക്കാത്ത പാതി  ജലദോഷം ആണ് നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും  കാരണം എന്ന് വിശ്വസിക്കുന്ന ചിലർ  കൂട്ടമായി വന്നു ആ ചായക്കട തല്ലിപ്പൊളിച്ചു.  ഒരിക്കലെങ്കിലും ജലദോഷം വന്നവർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ലാ ഈ അക്രമം. അവർ മോന്ത പുസ്തകം തുറന്നു ചായക്കട അടിച്ചു തകര്ത്തവരെ' അച്ചാലും മുച്ചാലും വിമർശിച്ചു . തെറി പറഞ്ഞു. 
പിന്നെ അവർ ആലോചിച്ചു. മനുഷ്യരായാൽ ജലദോഷം ഉണ്ടാകും തുമ്മലും ചീറ്റലും ഉണ്ടാകും .  ഇനി അങ്ങനെ ഒന്നും ഇല്ല  ഉണ്ടാകില്ല  ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കുന്നവരെ കാണിച്ചു കൊടുക്കണം .  അതുകൊണ്ട് ജലദോഷം ഉള്ളവർ എല്ലാരും കൂടി കടാപ്പുറത്ത് ഒരുമിച്ചു കൂടി തുമ്മാൻ പദ്ധതിയിട്ടു. തുമ്മുന്നത്  ഒരു ക്രിമിനൽ കുറ്റം അല്ല എന്നും  എല്ലാ മനുഷ്യന്മാര്ക്കും  തുമ്മാൻ അവകാശമുണ്ട് എന്നും സ്ഥാപിക്കുകയായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്‌ഷ്യം.  നമ്മൾ ഇങ്ങനെ ഒക്കെ തുമ്മിയാൽ മതിയോ എന്ന ഒരു ചോദ്യവും സമരക്കാർക്ക്  നാട്ടുകാരോട് ചോദിക്കാൻ ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മുള്ളിയാൽ കുഴപ്പമില്ല. അപ്പൊ പൊതുസ്ഥലത്ത് തുമ്മിയാൽ  എന്താ കുഴപ്പം  എന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം. അങ്ങനെ അവർ  Sneeze of Cold അഥവാ ജലദോഷ തുമമൽ  എന്ന പേരിൽ സമരം ചെയ്യാൻ തീരുമാനിച്ചു. 
ഇത് കേട്ട ഉടൻ ഇതുവരെ തുമ്മാത്തവർ വരെ അവരുടെ സ്മാർട്ട്‌ ഫോണിലെ 'എന്താപ്പാ?' എന്ന ആപ്പ് ഉപയോഗിച്ചു നീ പോകുന്നുണ്ടോ നീ പോകുന്നുണ്ടോ എന്ന് എല്ലാരോടും ചോദിക്കാൻ തുടങ്ങി. 
നിന്റെ അമ്മയോ പെങ്ങളോ തുമ്മിയാൽ നീ സഹിക്കുമോടാ എന്ന് സമരക്കാരോട് എതിരാളികൾ ചോദിച്ചു.  കാരണം  അമ്മമാരും പെങ്ങമ്മാരും തുമ്മുന്നത് ഒരു മലയാളം സിനിമയിലും കാണാൻ പറ്റില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലും സെറ്റു മുണ്ടു ധരിച്ച അമ്മയും പാവാടയും ബ്ലൗസും ഇട്ട പെങ്ങളും (നായകൻറെ. നായികക്ക് സാധാരണ അമ്മ ഉണ്ടാകാറില്ല. അച്ഛൻ  വേണമെങ്കിൽ പാകത്തിന്‌ ഒന്ന് ആകാം) ഫുൾ  റ്റൈം  അടുക്കളപ്പണിയിലായിരിക്കും. 
അതിനിടക്ക്സ മരം തടയണം എന്നാവശ്യപ്പെട്ട് ചില മൂരാച്ചികൾ കോടതി കയറി. തുമ്മിയാൽ എന്താണ് കുഴപ്പം എന്ന് കോടതി അവരോടു ചോദിച്ചു. തുമ്മുന്നത് പുല്ലളസംസ്കാരത്തിന് യോജിച്ചതല്ല എന്നും ഇവിടെയുള്ളവർ ജലദോഷം വന്നാൽ ചുക്കുകാപ്പി കുടിക്കുക മാത്രമാണ് ചെയ്യുക എന്നും അവർ ബോധിപ്പിച്ചു. 
എന്നാൽ സമരക്കാർ ഇത് കൊണ്ടൊന്നും  കുലുങ്ങിയില്ല. അവർ  ആ ദിവസം  കടാപ്പുറത്ത് ഒത്തുകൂടി. തുമ്മലിനെതിരെ പ്രതിഷേധിക്കാൻ പച്ച, മഞ്ഞ, ചോപ്പ, നീല തുടങ്ങി എല്ലാ കളറിലും ഉള്ള കോടി പിടിച്ച ആളുകള് അവിടെ കൂടിയിരുന്നു. കൊടിയുടെ  നിറം പലതാണെങ്കിലും തുമ്മലോഫോബിയ എന്ന ഒരു പ്രത്യേക  രോഗത്തിനു അടിമകളായിരുന്നു അവർ . ഇത് വരെ പ്രതിരോധമരുന്നു കണ്ടു പിടിക്കാത്ത  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആര്ക്കെങ്കിലും ജലദോഷം ഉണ്ടെന്നു തോന്നിയാൽ  അവരെ ചോദ്യം ചെയ്യുക, ഭീഷണിപ്പെടുത്തുക, തല്ലുക, അവരുടെ അമ്മയെയും പെങ്ങളെയും അന്വേഷിക്കുക(ദേ  പിന്നേം ), സംസ്കാരം, ലവ് ജിഹാദ്, സദാചാരം തുടങ്ങിയ വാക്കുകൾ  ഇടക്കിടക്ക് ഉരുവിടുക ഇതൊക്കെയാണ്.
കടാപ്പുറത്ത്  തുമ്മാൻ വന്നവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ തടയാൻ വന്നവർ. അവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ കാണാൻ വന്നവർ. തുമ്മൽ എന്നാൽ തൃശൂർ പൂരത്തിൻറെ കുടമാറ്റമോ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടോ പോലെ കണ്ടാസ്വദിക്കേണ്ട ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഹതഭാഗ്യരായ ആ പാവങ്ങളെ കണ്ടു തുമ്മാൻ വന്നവരുടെ കണ്ണ് നിറഞ്ഞു. ഇതിനിടക്ക് തുമ്മു ന്നവരുടെയും തുമ്മാത്തവരുടെയും ഇടയില പെട്ട് നട്ടം തിരിയുകയായിരുന്നു പാവം പുല്ല ളാ  പോലിസ്. മൊത്തത്തിൽ ആകെ കശപിശ ആയി. പെപ്പർ സ്പ്രേ പ്രയോഗവും ലാത്തിചാര്ജും നടന്നു. ചുരുക്കിപ്പറഞ്ഞാൽ തുമ്മല് കാണാൻ വന്നവർ ലാത്തിചാര്ജ് കണ്ടും കൊണ്ടും മനസ്സ് നിറഞ്ഞു  മടങ്ങി. അങ്ങനെ മേല്മുണ്ട് സമരം തുടങ്ങി പല വിചിത്രമായ സമരങ്ങളും നടന്നിട്ടുള്ള പുല്ലളത്തിന്റെ  തൊപ്പിയിൽ മറ്റൊരു കാക്കത്തൂവൽ കൂടി ആയി.  




ഗുണപാഠം : തുമ്മാത്തവർ തുമ്മുന്നവരെ കല്ലെറിയട്ടെ.