Thursday, August 25, 2016

'പെണ്ണുകാണൽ' 

രംഗം ഒന്ന്
രണ്ടു വർഷങ്ങൾക്കു മുൻപ്ഒരു ഉച്ചനേരം
ഞാൻ എന്റെ സബ് ജൂനിയർ ആയി പഠിച്ച സിറിൽ എന്ന സുഹൃത്തുമായി ഫേസ്ബുക് ചാറ്റിങ്ങിൽ ആണ്.
ഞാൻ: "എടാ, ഈ കല്യാണം എങ്ങനെയാ? കഴിക്കാൻ പറ്റുന്ന സാധനമാണോ?"
ലവൻ: "എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം?"
ഞാൻ: "ഇന്നെന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്."
ലവൻ: "എപ്പോ?"
ഞാൻ: "ഇപ്പൊ"
ലവൻ: "ഹ ഹ. അത് ശരി. കല്യാണം എന്നൊക്കെ പറഞ്ഞാൽ....അത് ഞാൻ കഴിച്ചതല്ലേ? എന്നിട്ട് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ. എല്ലാരും കെട്ടുന്നുണ്ട്. ചുമ്മാ ഒന്ന് കെട്ടി നോക്കെന്നേ."
ഞാൻ: "ശരി എന്നാ ഞാൻ പോയി നോക്കട്ടെ"
ലവൻ: " ഓൾ ദ ബെസ്ററ്"
രംഗം രണ്ട്
കോഴിക്കോട് പട്ടണത്തിലെ പ്രശസ്തമായൊരു പള്ളി. 'പെണ്ണുകാണൽ' പരിപാടി വൈകുമെന്ന് അറിയിപ്പ് കിട്ടിയതു കൊണ്ടും പുറത്തു നല്ല മഴ ആയതുകൊണ്ടും ഒരു തീരുമാനം ആകുന്നതു വരെ അവിടെ ഇരിക്കാമെന്നു തീരുമാനിച്ചു. അവിടത്തെ കൽകുരിശിനോട് പ്രാർത്ഥിച്ചാൽ എന്തും നടക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു ഇത് നടക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചില്ല. ഇഷ്ടമായില്ലെങ്കിൽ നടക്കല്ലേ എന്നു പ്രാർത്ഥിക്കാൻ വീണ്ടും വരണ്ടേ?
അതു കൊണ്ടു തലേ ദിവസം വൈകുന്നേരം നടന്ന സംഭവങ്ങൾ ഞാൻ ചുമ്മാ റീ വൈൻഡ് ചെയ്തു.
ഫ്ലാഷ് ബാക്ക്
ഞാൻ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസിൽ പതിവുപണികളിൽ ഏർപ്പെട്ടിരിക്കുന്നു. വൈകീട്ട് ഏഴു മണിക്ക് അമ്മയുടെ കാൾ.
അമ്മ: എന്തൊക്കെ ഉണ്ട് വിശേഷം?
ഞാൻ: നല്ല വിശേഷം. ഒരു കൊലപാതകം രണ്ടു ബലാത്സംഗം. ഏഴുമണി അല്ലെ ആയിട്ടുള്ളൂ. വാർത്തകൾ ഇനിയും വരും
'അമ്മ: ഒരു കൂട്ടര് കല്യാണാലോചനയും ആയി വന്നിരുന്നു. നിന്റെ ഫോട്ടോ കാണിച്ചു. അവർക്കിഷ്ടായി. നാളെ നിന്നെ അവിടെ വന്നു കണ്ടാലോ എന്ന് ചോദിച്ചു. ഞാൻ നിന്നോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു. ഞാൻ എന്താ അവരോടു പറയണ്ടേ?
ഞാൻ: ആഹാ..വീട്ടിലോ സമാധാനം തരില്ല. ഇനി ഇപ്പൊ ഇവിടേം. എനിക്ക് ഏറ്റവും അധികം പെണ്ണുകാണപ്പെട്ട യുവതി എന്ന ഗിന്നസ് റെക്കോഡ് വാങ്ങിത്തരാൻ ഉദ്ദേശം ഉണ്ടോ അമ്മക്ക്?
'അമ്മ: അവര് വന്നു കാണുന്നേനു ഇപ്പൊ എന്താ കുഴപ്പം? ഇഷ്ടായില്ലെങ്കിൽ അത് പറയുക. എനിക്ക് ചെറുക്കനെ കണ്ടിട്ട് ഇഷ്ടായി. നീ ചുമ്മാ കണ്ടു നോക്ക്.
ഞാൻ: ഹും
'അമ്മ: ഗൾഫ്കാരനാണു. ലീവ് കുറവായോണ്ടാ നാളെ തന്നെ കാണണം എന്ന് പറഞ്ഞേ.
ഞാൻ: അയ്യേ ഞാൻ ഗൾഫിൽ ഒന്നും പോകില്ല. ഈ പച്ചപ്പും ഹരിതാഭയും ഒന്നും ഇല്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല
'അമ്മ: നീ പോകണ്ട. ഒന്നു കണ്ടിട്ട് അഭിപ്രായം പറയോ?
ഞാൻ: ശരി
രംഗം മൂന്ന് (ബാക്ക് റ്റു ദ പള്ളി)
അവർ എത്താറായി എന്ന് ഫോൺ വരുന്നു. പെട്ടന്ന് ഫീലിംഗ് നേർവസ് എന്ന് ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇടാൻ ഒരു തോന്നൽ. ആത്മസഖിയും സഹമുറിയത്തിയുമായ റീഷ്മ ദാമോദറെ വിളിച്ചു.
"നീ ഫ്രീ ആണെങ്കിൽ എന്റെ കൂടെ ഒന്ന് വരുമോ? എനിക്ക് ഒരു പേടി."
ഉടൻ വന്നു മറുപടി: "ഞാൻ ഫ്രീ അല്ല. പക്ഷെ നീ പേടിക്കരുത്. കാരണം നീ മേരി ദീപ ഡേവിഡ് ആണ്. നീ ധൈര്യമായിട്ട് പോ." വേറെ വഴിയില്ലല്ലോ! രണ്ടും കല്പിച്ച് ഞാൻ ഇറങ്ങി.
ഞാൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ മുൻപിൽ മഴവെള്ള ശേഖരണത്തിനായി മൂന്നു ബക്കറ്റുകൾ ആണ് സ്ഥാപിച്ചിരുന്നത്. ഈ ചോർന്നൊലിക്കുന്ന ഫ്ലാറ്റിൽ അവരെ വരുത്തുന്നത് എന്റെ അന്തസ്സിനു ചേരാത്ത പരിപാടി ആയതു കൊണ്ടാണ് വേറെ എവിടെങ്കിലും ആകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ചെറുക്കനും കൂട്ടരും വന്ന വെള്ളക്കാറിനെ ഓവർടേക് ചെയ്ത് ഞാൻ സഞ്ചരിച്ച ഓട്ടോറിക്ഷ ആർ പി മാളിന് മുൻപിൽ ഡസൻബ്രെക്കിട്ടു.
ഓട്ടോയിൽ നിന്നും ചാടിയിറങ്ങി മാളിലേക്ക് ഓടുന്ന യുവതിയാണ് പ്രതി എന്ന് മനസ്സിലാക്കിയ പ്രസ്തുതസംഘത്തിലെ ഒരാൾ എന്നെ കൈകൊട്ടി വിളിച്ചു. അങ്ങനെ മാളിന്റെ എൻട്രൻസിൽ നിന്ന് 'ഞാൻ കുറെ നേരമായി വെയ്റ്റ് ചെയ്യുന്നു, നിങ്ങൾ വരാൻ ലെയ്റ്റ് ആയി അല്ലെ ' എന്ന് പറയാനുള്ള എന്റെ പ്ലാൻ അതിമനോഹരമായി പാളി.
ആർ പി മാളിന്റെ ഫുഡ് കോർട്ടിലേക്ക് ഞാൻ അവരെ ആനയിച്ചിരുത്തി. എല്ലാവര്ക്കും തണ്ണിമത്തൻ ജൂസും ഉഴുന്നുവടയും വാങ്ങിക്കൊടുത്തു. (എപ്പോഴും ഈ ചായയും മിക്സ്ചറും ആയാലെങ്ങനാ? ഒരു വെറൈറ്റി ഒക്കെ വേണ്ടേ?) തണ്ണിമത്തൻ ജൂസ് അഥവാ കോഴിക്കോടൻ ഭാഷയിൽ വത്തക്കൊള്ളം കുടിച്ചു കൊണ്ട് ഭാവി അമ്മായിയമ്മയായ ആനിയമ്മയുമായി ചന്ദനമഴയും പരസ്പരവും ചർച്ച ചെയ്യുകയായിരുന്നു ഞാൻ. രസം പിടിച്ചു വരുന്നതിനിടെ ഫാവി ഫർത്താവ് എന്നെ സ്വകാര്യസംഭാഷണത്തിനു ക്ഷണിച്ചു.
"സിഗരറ്റു വലിക്ക്യോ?" ഞാൻ ചോദിച്ചു.
"മുൻപ് വലിക്കുമായിരുന്നു. ആറാം ക്‌ളാസിൽ വച്ച് നിർത്തി."
ബെസ്റ്റ്‌! ഓൺ ദി സ്പോട്ടിൽ, ആർ പി മാളിന്റെ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. ഇവൻ, ഈ ഉമ്മച്ചൻകുട്ടൻ എന്റെയാണെന്ന്. മറ്റൊരുത്തിക്കും ഇവനെ ഞാൻ വിട്ടുകൊടുക്കില്ലാന്ന്. അപ്പോൾ വടക്കൻകേരളത്തിൽ മാത്രം വീശുന്ന ഒരു പ്രത്യേകതരം കാറ്റ് അതിലൂടെ തപ്പിത്തടഞ്ഞു കടന്നു പോയി.
വീട്ടിലെത്തി ആത്മസഖാവ് സന്ദീപിനെ വിവരങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
"സത്യമായും കാണാൻ വന്ന ഒരാളെക്കുറിച്ചു നീ ഇത്രയധികം നല്ലതു പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. നീ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു 'പെണ്ണുകാണലും' പോലെ ഈ 'പെണ്ണുകാണലും' കടന്നുപോകും. മറക്കപ്പെടും. പക്ഷെ നിന്റെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും."
അങ്ങനെ രണ്ടും കല്പിച്ച് ഞാനൊരു യെസ് പറഞ്ഞു.
പിന്നെയെല്ലാം ശടപടേ...ശടപടേ ന്നായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലും ഗൾഫിൽ കാലുകുത്തില്ല എന്ന് ശപഥം ചെയ്തു നടന്നിരുന്ന ഞാൻ ഇപ്പോൾ ഒട്ടകപ്പാലും കുടിച്ച് ഗൾഫിന്റെ തെരുവോരങ്ങളിൽ അലയുകയാണ് പ്രിയപ്പെട്ടവരേ അലയുകയാണ്! ഈ പരിപാടി എല്ലാം ഒപ്പിച്ചിട്ട് ഇപ്പൊ രണ്ടുകൊല്ലം തികയുന്നു. അതുകൊണ്ടു ചുമ്മാ ഇതൊക്കെ ഓർത്തു എന്ന് മാത്രം!