Wednesday, June 24, 2015

ഒരു മധുവിധു ഓർമ

കല്യാണം കഴിഞ്ഞാൽ ഹണിമൂണിന് എവിടെ പോകണംഎന്നതിനെ പറ്റി ഞാനും എന്റെ ഭർത്താവും തമ്മിൽ സ്ഥിരം തർക്കിക്കുമായിരുന്നു. എനിക്ക് സ്വിറ്റ്സർലാൻഡ്‌ ആയിരുന്നു താൽപര്യം. പുള്ളിക്കാരനാകട്ടെ പാരിസും. പക്ഷെ ഞങ്ങളുടെ പദ്ധതികൾ ഒന്നും നടന്നില്ല. അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമതു സ്വിറ്റ്സർലാൻഡിലും പാരിസിലും മറ്റും തണുപ്പായത് കൊണ്ട് ജലദോഷം വരുമോ എന്ന പേടിയായിരുന്നു. രണ്ടാമത് എനിക്ക് ലീവോന്നും ബാക്കി ഉണ്ടായിരുന്നില്ല. 
അത് കൊണ്ട് അന്ന് ഞാൻ ജോലി ചെയ്തിരുന്ന കോഴിക്കോട് ഹണിമൂണ്‍ ഡെസ്റ്റിനേഷൻ ആയി ഞങ്ങൾ സെലക്ട്‌ ചെയ്തു. വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി അങ്ങോട്ടുള്ള യാത്ര ബൈക്കിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ കല്യാണം കഴിഞ്ഞു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ സദ്യക്ക് ബാക്കി വന്ന അച്ചാറും വിരുന്നുകാർ കഴിക്കാതെ ബാക്കിയായ കായ വറുത്തതും കുഴലപ്പവും ഒക്കെ പൊതിഞ്ഞു കെട്ടി ഞാനും എന്റെ കെട്ട്യോനും കോഴിക്കോട്ടേക്ക് വച്ചുപിടിച്ചു. 
ഭർത്താവിനു എന്റെ യഥാർത്ഥ സ്വഭാവം മനസ്സിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പുതുമണവാട്ടി  ആയതുകൊണ്ട് വളരെ കഷ്ടപ്പെട്ട് ഡീസന്റ് ആയിട്ടായിരുന്നു അത് വരെ ഞാൻ പെരുമാറിയിരുന്നത്. ഞങ്ങൾ തനിയെ ആയപ്പോൾ ഭർത്താവിനു കാര്യങ്ങൾ ഏതാണ്ടൊക്കെ പിടികിട്ടി തുടങ്ങി. പാചകത്തിലുള്ള എന്റെ നൈപുണ്യം മനസ്സിലാക്കി കറി ഞാൻ വച്ചോളാം നീ ചോറു മാത്രം വച്ചാൽ മതി എന്ന് വരെ അദ്ദേഹം പ്രസ്താവന ഇറക്കി. 
എന്നാൽ ഞങ്ങൾ കോഴിക്കോട്ടെത്തിയതിന്റെ അടുത്ത ദിവസം രാവിലെയാണ് അദ്ദേഹത്തെ ഞെട്ടിക്കുകയും എന്നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ മാറ്റിയെഴുതുകയും ചെയ്ത ആ ഘോരസംഭവം നടന്നത്. 
ചെയ്തത് തെറ്റാണെന്ന് മനസ്സിലായപ്പോൾ കുറ്റബോധം കൊണ്ട് എന്റെ മനസ്സ് നീറി. മനസ്സിൽ കുറ്റബോധം തോന്നിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായി തീരുമല്ലോ. അത് കൊണ്ട് എല്ലാം ഭർത്താവിനോട് തന്നെ തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു. 
ഞാൻ ചെയ്തത് എന്താണെന്ന് അറിഞ്ഞാൽ എന്റെ ഭർത്താവ് എന്നോട് ക്ഷമിക്കുമോ? ഒട്ടേറെ പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്ക് കാലെടുത്തു വച്ച ഒരാൾക്ക് സഹിക്കാൻ കഴിയുന്നതാണോ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ? എന്തായാലും പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.
പുലർച്ചെ ഒമ്പത് മണിക്ക് കൂർക്കം വലിച്ചുറങ്ങുന്ന അദ്ദേഹത്തെ ഞാൻ കുലുക്കിവിളിച്ചു. കഷ്ടപ്പെട്ട് കണ്ണ് തുറന്ന ടിയാൻ കണ്ടത് കുറ്റബോധം കൊണ്ട് തലതാഴ്ത്തി ഇരിക്കുന്ന എന്നെയാണ്. രംഗം കുറച്ചു സെന്റിമെന്റൽ ആയിക്കോട്ടെ എന്ന് കരുതി ഇപ്പ കരയും എന്നൊരു ഭാവം മുഖത്ത് വരുത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഏതായാലും സംഗതി അത്ര പന്തിയല്ല എന്ന് ഭര്ത്താവിനു മനസ്സിലായി. 
"എന്ത് പറ്റി ദീപേ?"
"എന്നോട് ക്ഷമിക്കണം. എനിക്കൊരു തെറ്റ് പറ്റിപ്പോയി." (ഗദ്ഗദം)
"എന്താ ഉണ്ടായെന്നു പറ...എന്തായാലും പരിഹാരമുണ്ടാക്കാം."(ആകാംക്ഷ)
"എനിക്ക് മാപ്പ് തരണം...പറ്റിപ്പോയി"(സസ്പെൻസ്...സസ്പെൻസ്)
ഭർത്താവിനു ടെൻഷൻ കൂടി. 
എന്തായിരിക്കും അത്? ഇനി അവൾ..... 
"എന്താ സംഭവം? പറ...പ്ലീസ്..."
"ഞാൻ പറയാൻ പോകുന്ന കാര്യം ക്ഷമയോടെ കേൾക്കണം. മൂന്നാമതൊരാൾ ഇതറിയാൻ പാടില്ല"
"ഇല്ല."
"ഉറപ്പ്?"
"ഉറപ്പ്"
"എന്നാലേ...ചേട്ടന്റെ ബ്രഷ് എടുത്താ ഞാൻ രാവിലെ പല്ല് തേച്ചത്. അറിയാതെ പറ്റിപ്പോയതാണ്. എന്നോട് ക്ഷമിക്കണം. ക്ഷമിക്കില്ലേ?" 
ഭർത്താവിന്റെ ചെവിയിൽ നിന്നും ഒരു കിളി പറന്നു പോകുന്നത് ഞാൻ കണ്ടു.
"ഹാവൂ..ഇത്രേ ഉള്ളൂ...പേടിപ്പിച്ചു കളഞ്ഞല്ലോ!"
അല്പ്പം ആലോചിച്ച്...
"എന്തായാലും ഞാൻ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ."
സമാധാനത്തോടെ എണീറ്റ് പോകാൻ തുടങ്ങിയ എന്നെ അദ്ദേഹം ഒന്നൂടെ വിളിച്ചു.
"പിന്നേ...ആ ബ്രഷ് ഇനി കുട്ടി തന്നെ വച്ചോളു...പല്ല് തേക്കുമ്പോൾ എന്നെ ഓർത്താൽ മതി"
"ശരി"
"എന്നാ ഗുഡ്നൈറ്റ്"
"ഗുഡ് നൈറ്റ്"

ശുഭം 
 

Sunday, November 2, 2014

ഒരു തുമ്മൽക്കഥ


(ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണോ അല്ലയോ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം. ഗോതമ്പ്, ഓട്സ്, കഞ്ഞിപ്പുല്ല് തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്ന മലയാളികൾക്ക് അല്ലെങ്കിലും പണ്ടേ ഒന്നും അറിയില്ല.) 

ഒരുത്തിലൊരുത്തിലേയ് (ആ അങ്ങനെയാണ് തൃശ്ശൂർക്കാര് കഥ പറയാൻ തുടങ്ങുക) ഒരു നാടുണ്ടായിരുന്നു.  പുല്ലു ധാരാളമായി വളരുന്നത്‌ കൊണ്ട് ആ സ്ഥലം പുല്ലളം എന്നാണു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ  ആ നാട്ടുകാർ പുല്ലു പറിച്ചു കൊണ്ടാണ് എല്ലാ വര്ഷവും ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നത്. വളരെ അഭ്യസ്തവിദ്യരും പുരോഗമനവാദികളും മെഗാസീരിയൽ കാണുന്നവരുമായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്. 
എന്നാൽ ഈ നാട്ടിലുള്ളവർക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. തുമ്മുന്നത് ആഭാസകരവും അവരുടെ സംസ്കാരത്തിന് യോജിക്കാത്തതുമായ ഒരു കാര്യമായിട്ടായിരുന്നു അവർ കണ്ടിരുന്നുന്നത്. ഒരുകാലത്ത് ജലദോഷം ഉള്ളവർ റോഡിൽ ഇറങ്ങി നടക്കുന്നത് വരെ വിരളമായിരുന്നു.  എന്തിനു അവരെ വീട്ടില് നിന്ന് പുറത്താക്കുക വരെ ചെയ്തിരുന്നു. ജലദോഷികൾ  റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങള് അവരെ അജ്ഞാതജീവികളെപ്പോലെ നോക്കുകയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കടാപ്പുറം, പാർക്ക്, തിയറ്റർ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തുമ്മിയതിനും മൂക്ക് പിഴിഞ്ഞതിനും ജലദോഷരോഗികളെ പോലീസ് പിടിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സിനിമകളിലും നോവലുകളിലും ജല ദോഷികൾക്ക്  വീരപരിവേഷമാണ്  ഈ നാട്ടുകാർ നൽകിയിരുന്നത് എന്നതാണ്. ആളുകൾ  ജലദോഷം വന്നു മരിക്കുകയോ ജലദോഷം വന്നതിനു  ആരെയെങ്കിലും വില്ലന്മാർ തല്ലിക്കൊല്ലുകയോ  ജലദോഷം വന്നത് കൊണ്ട് നായകനും നായികയും ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത് സിനിമയിൽ കാണിച്ചാൽ  സ്ത്രീകള് നെഞ്ചത്തടിച്ച് കരയുകയും പുരുഷന്മാർ ജർമ്മനി ബ്രസീലിനെ തോൽപ്പിക്കുന്നത്‌ കണ്ട പോലെ നെടുവീർപ്പിടുകയും ചെയ്യുക പതിവാണ്. 
 ജലദോഷം വരുന്നത് പ്രത്യേകിച്ചും പെണ്‍കുട്ടികൾക്ക് വരുന്നത് കുടുംബത്തിനു മാനക്കേടുണ്ടാക്കുന്ന കാര്യമായിട്ടായിരുന്നു കണ്ടിരുന്നത്. ജലദോഷം വന്ന പെണ്‍കുട്ടികളെ അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ഭീകരമായി മർദ്ദിക്കുന്നതും വീട്ടുതടങ്കലിൽ ആക്കുന്നതും എല്ലാം അന്നത്തെ സിനിമകളിൽ ഒരു സാധാരണ സംഭവം ആയിരുന്നു. ഇനി സിനിമയിൽ അഥവാ തുമ്മുന്നതു കാണിക്കാതെ നിവൃത്തി ഇല്ല എന്ന അവസ്ഥയാണെങ്കിൽ നായകനോ നായികയൊ മറ്റുള്ളവരോ ഇപ്പൊ തുമ്മും എന്നാകുമ്പോൾ പെട്ടന്ന് കാക്ക പറക്കുന്നതോ പൂച്ച കരയുന്നതോ കാണിക്കുകയും പ്രേക്ഷകർ അതിൽ നിന്നും തുമ്മേണ്ടവർ തുമ്മി എന്ന് മനസ്സിലാക്കുകയും ആയിരുന്നു  പതിവ്. 
ഇതിനു ഒരു മാറ്റം വന്നത് കേബിൾ ടി വി സർവസാധാരണമായപ്പോഴാണ്. നമ്മുടെ സിനിമകളിൽ മാത്രമാണ് ആളുകള് തുമ്മുമ്പോൾ കാക്ക പറക്കുന്നത് എന്ന് ഈ നാട്ടുകാര്ക്ക് മനസ്സിലായത് അപ്പോഴാണ്‌.  എന്നിരുന്നാലും സിനിമകൾ കുടുംബമായി കാണുമ്പോൾ അഥവാ ആളുകള് തുമ്മുന്ന സീൻ വന്നാൽ  കുടുംബനാഥൻ റിമോട്ടിൽ ചാടി വീണു ദൂരദർശൻ ചാനലിലെ  കഥകളി  വയ്ക്കുകയാണ് പതിവ്.
അപ്പോഴാണ്‌ നാടിനെ പിടിച്ചു കുലുക്കിയ ഒരു സംഭവം ഉണ്ടായത്.  ഒരു ചായക്കട ഉണ്ട് എന്നും അവിടെ ജലദോഷം  ഉള്ളവർ മാത്രമാണ് ചായകുടിക്കാൻ വരുന്നതെന്നും ഈ  ജലദോഷികൾക്ക് തുമ്മാനും മൂക്കുപിഴിയാനും കുരക്കാനും കാറിത്തുപ്പാനും ഉള്ള  സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ ചായക്കടക്കാർ എന്നും  ടിവിയിൽ ഒരു വാർത്ത വന്നു. കേട്ട പാതി കേൾക്കാത്ത പാതി  ജലദോഷം ആണ് നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും  കാരണം എന്ന് വിശ്വസിക്കുന്ന ചിലർ  കൂട്ടമായി വന്നു ആ ചായക്കട തല്ലിപ്പൊളിച്ചു.  ഒരിക്കലെങ്കിലും ജലദോഷം വന്നവർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ലാ ഈ അക്രമം. അവർ മോന്ത പുസ്തകം തുറന്നു ചായക്കട അടിച്ചു തകര്ത്തവരെ' അച്ചാലും മുച്ചാലും വിമർശിച്ചു . തെറി പറഞ്ഞു. 
പിന്നെ അവർ ആലോചിച്ചു. മനുഷ്യരായാൽ ജലദോഷം ഉണ്ടാകും തുമ്മലും ചീറ്റലും ഉണ്ടാകും .  ഇനി അങ്ങനെ ഒന്നും ഇല്ല  ഉണ്ടാകില്ല  ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കുന്നവരെ കാണിച്ചു കൊടുക്കണം .  അതുകൊണ്ട് ജലദോഷം ഉള്ളവർ എല്ലാരും കൂടി കടാപ്പുറത്ത് ഒരുമിച്ചു കൂടി തുമ്മാൻ പദ്ധതിയിട്ടു. തുമ്മുന്നത്  ഒരു ക്രിമിനൽ കുറ്റം അല്ല എന്നും  എല്ലാ മനുഷ്യന്മാര്ക്കും  തുമ്മാൻ അവകാശമുണ്ട് എന്നും സ്ഥാപിക്കുകയായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്‌ഷ്യം.  നമ്മൾ ഇങ്ങനെ ഒക്കെ തുമ്മിയാൽ മതിയോ എന്ന ഒരു ചോദ്യവും സമരക്കാർക്ക്  നാട്ടുകാരോട് ചോദിക്കാൻ ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മുള്ളിയാൽ കുഴപ്പമില്ല. അപ്പൊ പൊതുസ്ഥലത്ത് തുമ്മിയാൽ  എന്താ കുഴപ്പം  എന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം. അങ്ങനെ അവർ  Sneeze of Cold അഥവാ ജലദോഷ തുമമൽ  എന്ന പേരിൽ സമരം ചെയ്യാൻ തീരുമാനിച്ചു. 
ഇത് കേട്ട ഉടൻ ഇതുവരെ തുമ്മാത്തവർ വരെ അവരുടെ സ്മാർട്ട്‌ ഫോണിലെ 'എന്താപ്പാ?' എന്ന ആപ്പ് ഉപയോഗിച്ചു നീ പോകുന്നുണ്ടോ നീ പോകുന്നുണ്ടോ എന്ന് എല്ലാരോടും ചോദിക്കാൻ തുടങ്ങി. 
നിന്റെ അമ്മയോ പെങ്ങളോ തുമ്മിയാൽ നീ സഹിക്കുമോടാ എന്ന് സമരക്കാരോട് എതിരാളികൾ ചോദിച്ചു.  കാരണം  അമ്മമാരും പെങ്ങമ്മാരും തുമ്മുന്നത് ഒരു മലയാളം സിനിമയിലും കാണാൻ പറ്റില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലും സെറ്റു മുണ്ടു ധരിച്ച അമ്മയും പാവാടയും ബ്ലൗസും ഇട്ട പെങ്ങളും (നായകൻറെ. നായികക്ക് സാധാരണ അമ്മ ഉണ്ടാകാറില്ല. അച്ഛൻ  വേണമെങ്കിൽ പാകത്തിന്‌ ഒന്ന് ആകാം) ഫുൾ  റ്റൈം  അടുക്കളപ്പണിയിലായിരിക്കും. 
അതിനിടക്ക്സ മരം തടയണം എന്നാവശ്യപ്പെട്ട് ചില മൂരാച്ചികൾ കോടതി കയറി. തുമ്മിയാൽ എന്താണ് കുഴപ്പം എന്ന് കോടതി അവരോടു ചോദിച്ചു. തുമ്മുന്നത് പുല്ലളസംസ്കാരത്തിന് യോജിച്ചതല്ല എന്നും ഇവിടെയുള്ളവർ ജലദോഷം വന്നാൽ ചുക്കുകാപ്പി കുടിക്കുക മാത്രമാണ് ചെയ്യുക എന്നും അവർ ബോധിപ്പിച്ചു. 
എന്നാൽ സമരക്കാർ ഇത് കൊണ്ടൊന്നും  കുലുങ്ങിയില്ല. അവർ  ആ ദിവസം  കടാപ്പുറത്ത് ഒത്തുകൂടി. തുമ്മലിനെതിരെ പ്രതിഷേധിക്കാൻ പച്ച, മഞ്ഞ, ചോപ്പ, നീല തുടങ്ങി എല്ലാ കളറിലും ഉള്ള കോടി പിടിച്ച ആളുകള് അവിടെ കൂടിയിരുന്നു. കൊടിയുടെ  നിറം പലതാണെങ്കിലും തുമ്മലോഫോബിയ എന്ന ഒരു പ്രത്യേക  രോഗത്തിനു അടിമകളായിരുന്നു അവർ . ഇത് വരെ പ്രതിരോധമരുന്നു കണ്ടു പിടിക്കാത്ത  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആര്ക്കെങ്കിലും ജലദോഷം ഉണ്ടെന്നു തോന്നിയാൽ  അവരെ ചോദ്യം ചെയ്യുക, ഭീഷണിപ്പെടുത്തുക, തല്ലുക, അവരുടെ അമ്മയെയും പെങ്ങളെയും അന്വേഷിക്കുക(ദേ  പിന്നേം ), സംസ്കാരം, ലവ് ജിഹാദ്, സദാചാരം തുടങ്ങിയ വാക്കുകൾ  ഇടക്കിടക്ക് ഉരുവിടുക ഇതൊക്കെയാണ്.
കടാപ്പുറത്ത്  തുമ്മാൻ വന്നവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ തടയാൻ വന്നവർ. അവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ കാണാൻ വന്നവർ. തുമ്മൽ എന്നാൽ തൃശൂർ പൂരത്തിൻറെ കുടമാറ്റമോ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടോ പോലെ കണ്ടാസ്വദിക്കേണ്ട ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഹതഭാഗ്യരായ ആ പാവങ്ങളെ കണ്ടു തുമ്മാൻ വന്നവരുടെ കണ്ണ് നിറഞ്ഞു. ഇതിനിടക്ക് തുമ്മു ന്നവരുടെയും തുമ്മാത്തവരുടെയും ഇടയില പെട്ട് നട്ടം തിരിയുകയായിരുന്നു പാവം പുല്ല ളാ  പോലിസ്. മൊത്തത്തിൽ ആകെ കശപിശ ആയി. പെപ്പർ സ്പ്രേ പ്രയോഗവും ലാത്തിചാര്ജും നടന്നു. ചുരുക്കിപ്പറഞ്ഞാൽ തുമ്മല് കാണാൻ വന്നവർ ലാത്തിചാര്ജ് കണ്ടും കൊണ്ടും മനസ്സ് നിറഞ്ഞു  മടങ്ങി. അങ്ങനെ മേല്മുണ്ട് സമരം തുടങ്ങി പല വിചിത്രമായ സമരങ്ങളും നടന്നിട്ടുള്ള പുല്ലളത്തിന്റെ  തൊപ്പിയിൽ മറ്റൊരു കാക്കത്തൂവൽ കൂടി ആയി.  




ഗുണപാഠം : തുമ്മാത്തവർ തുമ്മുന്നവരെ കല്ലെറിയട്ടെ.


Tuesday, July 1, 2014

മേരി ദീപ ഡേവിഡും മഞ്ജു വാര്യരും

രംഗം ഒന്ന് 


മഞ്ജു വാര്യർ വരുന്നുണ്ട്. എല്ലാവരോടും വരിയായി ഗ്രൌണ്ടിലേക്ക്  പോകാൻ പറഞ്ഞു." സേക്രഡ് ഹാർട്ട് സ്കൂളിലെ ഏഴാം ക്ളാസ്  സിയിൽ ക്ളാസ് ലീഡർ വിളംബരം നടത്തി. "മഞ്ജു വാര്യരോ? അതാരാ?" ആ ക്ളാസ്സിലെ ഒരു പിൻ ബെഞ്ച്‌  വിദ്യാർഥിനി ആയിരുന്ന മേരി ദീപ ഡേവിഡ്‌  നോട്ടുബുക്കിന്റെ പേജ് കീറി വിമാനം ഉണ്ടാക്കുന്നത്  നിർത്തി അടുത്തിരുന്ന കൂട്ടുകാരിയോടു ചോദിച്ചു. "സിൽമാനടിയാന്നാ തോന്നണേ," അവൾ താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
സല്ലാപം എന്നാ പേരില് ഉടൻ റിലീസ് ആകാൻ പോകുന്ന സിനിമയിലെ നായികയാണ്  ഈ മഞ്ജു വാര്യർ എന്ന് ഗ്രൌണ്ടിലേക്ക് പോകുമ്പോൾ സിനിമാപ്രാന്തി സന്ധ്യ പറഞ്ഞു. നാന, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമാവാരികകൾ മുടങ്ങാതെ വായിച്ചിരുന്ന അവൾ ഇക്കാര്യങ്ങളിൽ നടക്കുന്ന ഒരു സർവവിജ്ഞാനകോശം(അതായത് വാക്കിംഗ് എന്സൈക്ലോപീടിയ) ആയിരുന്നു. ഗ്രൌണ്ടിൽ ചമ്രം പടിഞ്ഞിരുന്നു വിരല് കൊണ്ട് പൂച്ചയുടെ പടം വരച്ച് ഒരു സിനിമാനടിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ ആകാംക്ഷയോടും ഉൽകണ്ഠയോടും കൂടി മേരി ദീപ ഡേവിഡ് ഇരുന്നു. പൂച്ചയുടെ വാല് വരച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും കയ്യടി. ചുവപ്പും പച്ചയും നിറമുള്ള പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു മുഖത്ത് ഒരു ക്ളോസ് അപ് പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു അതാ വരുന്നു  നീണ്ട കോലൻ മുടിയുള്ള മഞ്ജു വാര്യർ! ഹായ്, കൊള്ളാലോ മഞ്ജു വാര്യർ എന്ന് മനസ്സില് പറഞ്ഞു മേരി ദീപ ഡേവിഡും കയ്യടിയിൽ പങ്കു ചേർന്നു. 

വാൽകഷണം: ഏതോ ഒരു ബാലമാസികയുടെ പ്രകാശന പരിപാടി ആയിരുന്നു അത് എന്നാണു ഓർമ 

രംഗം രണ്ട് 

അമ്മയുടെ വീടാണ് രംഗം. ഹാളിൽ ചാളമീൻ ഉണക്കാനിട്ടത്‌ പോലെ എല്ലാവരും വരിവരിയായി ഉറങ്ങാൻ കിടന്നപ്പോൾ മേരി ദീപ ഡേവിഡിന്റെ അടുത്ത്  കിടന്നിരുന്ന അനിയത്തി ക്രൂരമായ ഒരു പ്രസ്താവന ഇറക്കി. "എനിക്ക്  മഞ്ജു വാര്യരെ ഇഷ്ടമല്ല!" എന്തേ മഞ്ജു വാര്യർ നിന്നെ പിടിച്ച് കടിച്ചാ എന്ന് ചോദിക്കാൻ അന്ന്  അറബിക്കഥ റിലീസ് ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്  മേരി ദീപ ഡേവിഡ്‌  "എന്തേ?" എന്ന് മാത്രം ചോദിച്ചു. 
"പാവം മനോജ്‌ കെ ജയൻ. അവളെ   എ ത്ര സ്നേഹിച്ചതാ... എന്നിട്ട് അവനെ പറ്റിച്ച് അവൾ ദിലീപിന്റെ അടുത്തു പോയി. എന്നിട്ടെന്തായി? അവസാനം തീവണ്ടീടെ മുന്നില് ചാടാൻ പോയപ്പോൾ മനോജ്‌ കെ ജയൻ മാത്രല്ലേ ഉണ്ടായുള്ളൂ?"

മേരി ദീപ ഡേവിഡിന് ഒന്നും മനസ്സിലായില്ല. കാരണം അവൾ അന്ന് സല്ലാപം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് ഹോ, ഇത്ര ഭയങ്കരി ആണോ ഈ  മഞ്ജു വാര്യർ? കണ്ടാൽ അങ്ങനെ തൊന്നില്ലല്ലോ, എന്ന് ചുമ്മാ ഒരു അഫിപ്രായം തട്ടിവിടുക മാത്രം ചെയ്തു. പിന്നെ അടുത്ത ലക്കം ബാലരമയിൽ ലൊട്ടുലൊടുക്കും ഗുൽഗുലുമാലും എന്തു പുതിയ യന്ത്രമാണാവോ ഉണ്ടാക്കാൻ പോകുന്നത് എന്നാ ആലോചനയിൽ  അറിയാതെ ഉറങ്ങിപ്പോയി. 

രംഗം മൂന്ന് 

വേനലവധിക്കാലത്ത് പാവം മേരി ദീപ ഡേവിഡിനെയും അനിയനേയും ജവഹർ ബാലഭവനിൽ കൊണ്ട് നട തള്ളുക എന്നത് അവരുടെ മാതാപിതാക്കളുടെ ഒരു ഇഷ്ടവിനോദം ആയിരുന്നു. പാട്ടും കൂത്തും പടംവരയും പഠിക്കാനാണ് പോകുന്നതെങ്കിലും അവിടെയുള്ള കുളത്തിലെ ഗോൾഡ്‌ ഫിഷുകളെ നോക്കി ഇരിക്കുക ആയിരുന്നു മേരി ദീപ ഡേവിഡിന്റെ ഇഷ്ടവിനോദം. പിന്നെ ഇടക്കൊക്കെ സംഗീതക്ലാസ്സിൽ പോയി സാ സാ രീ രീ ഗാ ഗാ മാ മാ എന്നൊക്കെ ചുമ്മാ ശബ്ദമുണ്ടാക്കി ഇങ്ങു പോരും. 

അങ്ങനെ ഒരു ദിവസം ക്രാഫ്റ്റ് ക്ലാസ്സിൽ എല്ലാ കുട്ടികളും വട്ടത്തിൽ ഇരുന്നു കടലാസുപൂവുകൾ ഉണ്ടാക്കുമ്പോഴാണ്‌ സതീർഥ്യനായ ഒരുവൻ അവന്റെ ബാഗിൽ നിന്നും ഒരു നോട്ടുപുസ്തകം പുറത്തെടുത്തത്. ആ നോട്ടുബുക്ക് തുറന്നതും മറ്റുകുട്ടികൾ അവനെ ഒരു നികൃഷ്ടജീവിയെപ്പോലെ നോക്കി. കാരണം ആ നോട്ടുബുക്ക് നിറയെ മഞ്ജു വാര്യരുടെ വിവിധ പോസുകളിൽ ഉള്ള ചിത്രങ്ങളായിരുന്നു. അപ്പോഴാണ്‌ തൃശൂർ ജില്ലയിലെ ഏക മഞ്ജു വാര്യർ ആരാധകനാണ് തന്റെ മുൻപിൽ ഇരിക്കുന്നത് എന്ന ആ സത്യം മേരി ദീപ ഡേവിഡ് മനസ്സിലാക്കിയത്.നായികയായആദ്യ സിനിമയിൽ തന്നെ കല്യാണം പറഞ്ഞു വച്ചവനെ ഉപേക്ഷിച്ച് ഒരു ആശാരി ചെറുക്കന്റെ വീടന്വേഷിച്ച്‌ പോയവളല്ലേ അവൾ. വെറുക്കപ്പെട്ടവൾ എന്നാണു തൃശൂർ ജില്ലയിലെ മറ്റുള്ളവർ മഞ്ജു വാര്യരെക്കുറിച്ച് കരുതിയിരുന്നത് എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ആ നോട്ടുപുസ്തകം  കണ്ടപ്പോൾ മറ്റുള്ളവർക്ക് ഹാലിളകി. 
"നിനക്ക് വേറെ ആരെയും കിട്ടിയില്ലെടാ ആരാധിക്കാൻ?" "അവളെ കാണാൻ ഒരു ഭംഗീം ഇല്ല,"അ വർ പാവം മഞ്ജു ആരാധകനെ  വളഞ്ഞിട്ട് ആക്രമിച്ചു. 
"പക്ഷെ മഞ്ജു നന്നായി അഭിനയിക്കും , ഇല്ലേ?" ആരാധകൻ വാദിച്ചു. "പിന്നെ, കോപ്പാണ്. ഒരു സാധാരണ പെണ്‍കുട്ടി. അല്ലാതെ ഒരു സിൽമാനടി ആവാൻള്ള ഭംഗി ഒന്നും അവൾക്കില്ല." ഒരു മഞ്ജുവിരുദ്ധൻ അഭിപ്രായപ്പെട്ടു. 
മേരിദീപ ഡേവിഡിന് ആ ആരാധകനോട് പാവം തോന്നി. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആൽബം മഞ്ജുവിരുദ്ധ ഭീകരവാദികളായ  ഈ കൂട്ടുകാർ കീറിക്കളഞ്ഞാലോ എന്ന് പേടിച്ച് അവൻ അത് തിരികെ ബാഗിൽ വച്ചു. മഞ്ജു വാര്യരോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലാതിരുന്ന മേരി ദീപാ ഡേവിഡ് ഇതിനെല്ലാം മൂകസാക്ഷിയായി  കടലാസുപൂക്കൾ ഉണ്ടാക്കിത്തള്ളി.

രംഗം നാല് 

സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ മുറ്റത്ത് കിടന്നിരുന്ന പത്രം വെറുതെ എടുത്തു മറിച്ചു നോക്കിയതായിരുന്നു മേരി ദീപ ഡേവിഡ്. അപ്പോഴാണ്‌ ഒരു വാർത്തയുടെ തലക്കെട്ട് കണ്ണിൽ പെട്ടത്. 'മഞ്ജുമഞ്ജീരശിഞ്ജിതം. ' അതെന്തു കുന്തം എന്ന് നോക്കിയപ്പോൾ  താഴെ ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണ വേഷത്തിലുള്ള ഫോട്ടോ. ഓ ഇവര് രണ്ടുപേരും കൂടിയുള്ള പുതിയ സിനിമ ഇറങ്ങിയോ  എന്നാലോചിച്ച് പത്രം കൊണ്ട്  വയ്ക്കാൻ പോയപ്പോഴാണ് ആ ഭീകരസത്യം മനസ്സിലാക്കിയത്. രണ്ടുംകൂടി  കല്യാണം കഴിച്ചു കളഞ്ഞു! അമ്മേ ദിലീപും മഞ്ജു വാര്യരും  കല്യാണം കഴിച്ചൂ.... സ്കൂൾ വാനിനടുത്തെക്ക് ഓടുന്നതിനിടക്ക് അടുക്കളയിൽ ബിസിയായിരുന്ന അമ്മയോട്  മേരി ദീപ ഡേവിഡ് വിളിച്ചു പറഞ്ഞു.

രംഗങ്ങൾ പലതും 
സിനിമയിൽ അഭിനയിക്കുന്നത് നിർത്തി എങ്കിലും ടിവിപ്പെട്ടിയിലൂടെ ഇടയ്ക്കിടെ മഞ്ജുവാര്യർ മേരി ദീപ ഡേവിഡിന്റെ  മുന്നിൽ വന്നു. ആമിയായി, ഉണ്ണിമായയായി, ഭാനുവായി, അഞ്ജലിയായി, ഭദ്രയായി ...മഞ്ജുവിന്റെ പിന്നാലെ വന്ന നടിമാർ മഞ്ജുവിനെ പോലെ ആകണമെന്ന്  സ്വപ്നം കണ്ടു.  ആദ്യം കുറ്റം പറഞ്ഞവരൊക്കെ മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിൽ മന്ജുവിനെയും ഉൾപ്പെടുത്തി. മഞ്ജു തിരിച്ചു വരാൻ വേണ്ടി പിന്നെ എല്ലാവരും കാത്തിരിപ്പായി. 


അന്തരംഗം അഥവാ അവസാനത്തെ രംഗം 



"രണ്ടു പഫ്സ്, രണ്ടു പോപ്‌ കോണ്‍, രണ്ട് ആപ്പി ഫിസ്, രണ്ട്...."
"അല്ലാ നമ്മൾ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് "
ബാൽക്കണി ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമം തിന്നു തീർക്കാം എന്ന് കരുതി സ്നാക്സ് കൌണ്ടറിൽ വന്ന  മേരി ദീപ ഡേവിഡിനോട്  കൂട്ടുകാരി ചോദിച്ചു.
ഈ കുട്ടി എന്താ ഇങ്ങനെ ചോദിക്കുന്നത്, സിനിമാ തിയറ്ററിൽ പിന്നെ ആരെങ്കിലും കുർബാന കാണാൻ വരുമോ എന്ന ഒരു ഭാവത്തോടെ അവൾ ആ യുവതിയെ നോക്കി. 
"സിനിമ കാണാൻ"
"അല്ലാതെ തിന്നു മരിക്കാൻ അല്ലല്ലോ"
മേരി ദീപ ഡേവിഡ് തീറ്റസാധനങ്ങൾ ശേഖരിച്ച് കൂട്ടുകാരിയുടെ പിന്നാലെ തിയറ്ററിനകത്ത്  കയറി. വയറു വാടകയ്ക്കെടുത്ത് വന്നിരിക്കുവാ എന്ന മട്ടിൽ ആളുകൾ അവളെ നോക്കി. 
മഞ്ജു വാര്യരെ വർഷങ്ങൾക്കു ശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നതിന്റെ ത്രില്ലിൽ അതൊക്കെ അവഗണിച്ചു നല്ല രണ്ടു സീറ്റ് കണ്ടു പിടിച്ചു മേരി ദീപ ഡേവിഡും കൂട്ടുകാരിയും ഉപവിഷ്ടരായി. ജനഗണമനക്കു എഴുന്നേറ്റു നിന്നപ്പോൾ താഴെ വീണു ചിതറിയ പോപ്‌ കോണിനെ കുറിച്ചുള്ള ദുഃഖം സ്ക്രീനിൽ ഹൌ ഓൾഡ്‌ ആർ യൂ എന്ന് എഴുതിക്കാണിച്ചത് കണ്ടപ്പോൾ തന്നെ മാഞ്ഞു പോയി. നല്ല നല്ല കോട്ടണ്‍ സാരികളിൽ സുന്ദരിയായ മഞ്ജു വാര്യർ...എല്ലാം തിന്നു കഴിഞ്ഞപ്പോഴേക്കും സിനിമയും അവസാനിച്ചു.നിരുപമ രാജീവ്‌ തന്ന ഒരു കുട്ട ഇന്സ്പിരെഷനും കൊണ്ട് തിയറ്ററിൽ നിന്ന് പുറത്തു കടന്നപ്പോൾ മേരി ദീപ ഡേവിഡും പറഞ്ഞു: ഐ ആം ജസ്റ്റ്‌ ട്വെന്റി നയൻ 

Monday, February 3, 2014

ഒരു കൊറിയക്കാരന്റെ ദുഃഖം

കാലികറ്റ് യുണിവെർസിറ്റി കാമ്പസിൽ എം സി ജെക്കു പഠിക്കുന്ന കാലം.. അക്കാലത്തെ ഒരു കാര്യപരിപാടി ആയിരുന്നു ജേണലിസം ഡിപാർട്ട്‌മെന്റും ഫിലിം സൊസൈറ്റിയും കൂടി മാസം തോറും നടത്താറുള്ള ഫിലിം ഫെസ്ടിവലുകൾ. സിനിമാ പ്രദര്ശനത്തിന് ഹാള് ബുക്ക്‌ ചെയ്യുക, കാണിക്കേണ്ട സിനിമകളുടെ CD ഒപ്പിക്കുക, പബ്ലിസിറ്റി കൊടുക്കുക, ടികറ്റ് കൊടുക്കുക..ഇതെല്ലാം സംഘാടകരായ ജേണലിസം വിദ്യാർഥികളുടെ പണി ആയിരുന്നു. ഇതിൽ ലേഡീസ് ഹൊസ്റ്റലിലെ പബ്ലിസിറ്റി ആയിരുന്നു പെണ്‍കുട്ടികളായ ഞങ്ങളുടെ ഒരു പ്രധാന ചുമതല. കാണിക്കാൻ പോകുന്ന സിനിമകളുടെ പോസ്റ്റർ എഴുതി ഉണ്ടാക്കി അതിൽ വാർഡന്റെ ഒപ്പ് വാങ്ങിച്ചു നോടിസ് ബോർഡിൽ പതിക്കണം. ഹൊസ്റ്റലിൽ ഒട്ടിക്കുന്ന എല്ലാ കടലാസിലും വാർഡന്റെ ഒപ്പ് വേണം എന്നായിരുന്നു അന്നത്തെ ചട്ടം.
അത്തവണ കിം കി ദുക് ഫിലിം ഫെസ്റിവൽ ആയിരുന്നു. കിം കി ടുകിന്റെ സിനിമയുടെ പേരുകൾ കോവക്കാ അക്ഷരത്തിലും മഹാനായ സംവിധായകൻ കിം കി ടുകിന്റെ പേര് വെണ്ടക്കാ അക്ഷരത്തിലും എഴുതിയ ഒരു എമണ്ടൻ പോസ്റ്ററുമായി ഞാനും എന്റെ സുഹൃത്തും ഒപ്പ് വാങ്ങാൻ വാർഡന്റെ അടുത്തെത്തി. മാഡം ഈ പോസ്റ്റർ ഒന്ന്.....എന്ന് പറഞ്ഞു അച്ഛന്റെ പാന്റിന്റെ നീളം കുറക്കാൻ പോയ രമേഷിനെയും സുരേഷിനെയും പോലെ നിന്നു. മാഡം ആ പോസ്റ്റർ ഒന്നിരുത്തി വായിച്ചു.
എന്നിട്ട് ചങ്കു കലക്കുന്ന ഒരു ചോദ്യം ഞങ്ങളോട് ചോദിച്ചു
"ഓ ഇത്തവണ നിങ്ങളുടെ ഫിലിം ഫെസ്റ്റിവലിനു ഹിന്ദി പടമാണല്ലേ?"
ഞങ്ങൾ ഞെട്ടി. രമേഷിനെയും സുരേഷിനെയും പോലെ മുഖത്തോട് മുഖം നോക്കി. എന്താ സംഭവം? ഈ കൊറിയൻ പടം എങ്ങനെ ഹിന്ദി പടമായി? പോസ്റ്ററിൽ തെറ്റ് വന്നോ? അറിയാതെ ഹിന്ദി എഴുതിപോയോ. അതിനു നമുക്ക് ഹിന്ദി എഴുതാൻ പോയിട്ട് വായിക്കാൻ പോലും അറിയില്ലല്ലോ.
ഞങ്ങൾ മാഡത്തിനോട് പറഞ്ഞു, "അല്ല ഹിന്ദി അല്ല. കൊറിയൻ ആണ്. എന്തെ മാഡത്തിനു അങ്ങനെ തോന്നാൻ?"
അപ്പൊ ഈ കിം കി ദുക് ന്നു പറഞ്ഞാൽ ഹിന്ദി അല്ലെ?
അപ്പോഴാണ്‌ ഞങ്ങൾക്കും ബൾബ് കത്തിയത്. കിം കി ദുക് എന്ന് പറഞ്ഞാൽ ഹിന്ദിയിൽ കിമ്മിന്റെ ദുഃഖം. വാട്ട് എ കോ-ആക്സിടെന്റ്!
പിന്നെ കിം കി ദുക് ഒരു ബോളിവുഡ് സിനിമ അല്ല എന്നും അദ്ദേഹം പുപ്പുലിയായ ഒരു സംവിധായകനാണ് എന്നും വാർഡനെ പറഞ്ഞു മനസ്സിലാകിയിട്ടെ ഞങ്ങൾ പോയുള്ളൂ. തെറ്റിധാരണകൾ അപ്പോൾ തന്നെ മാറ്റുന്നതല്ലേ നല്ലത്.

Friday, November 22, 2013

ഹോട്ടൽ സദാചാരം അഥവാ അങ്ങനെ ഒന്നുണ്ടോ?

എൻ ഇനിയ നൻപൻ മിസ്റ്റർ ജമ്പനു ഒരു കുത്തകകമ്പനിയിൽ പണി കിട്ടുകയും പണി കിട്ടി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ പണം കിട്ടുകയും ചെയ്തതിനാൽ ആ യുവാവ് കൃതാർഥനായി. കോഴിക്കോട് പട്ടണത്തിൽ വന്നാൽ പ്രോട്ടോകോൾ അനുസരിച്ചു എനിക്ക് ബിരിയാണി വാങ്ങി തരേണ്ടതുള്ളതുകൊണ്ട് ഞങ്ങൾ നഗരമധ്യത്തിലെ ഉയർന്ന നിലയിലുള്ള ഒരു ഹോടലിൽ പോയി.
വല്ല്യ നിലയിലുള്ള ഹോട്ടലുകളുടെ പ്രത്യേകത എന്താന്നു വച്ചാൽ, അവർ സീറോ ബൾബ് മാത്രേ  ഉപയോഗിക്കൂ എന്നുള്ളതാണ്. സ്വതവേ കണ്ണിനു മങ്ങലുള്ളത് കൊണ്ട് ടോർച്ചടിച്ചു വഴി കണ്ടു പിടിച്ചു ഞാനും മിസ്റ്റർ ജമ്പനും  അനുയോജ്യമായ ഒരു ഇരിപ്പിടം കണ്ടെത്തി.  ചുവരിനോട് ചേർന്നുള്ള സോഫ പോലുള്ള ഇരിപ്പിടത്തിൽ ജമ്പനും അതിനെതിരായുള്ള കസേരയിൽ ഞാനും  ആസനസ്ഥരായി (എന്റമ്മേ, എന്റെ ഒരു കാര്യം!)  ഞങ്ങൾ ഇരിക്കുന്ന മേശക്കു സമാന്തരമായി മറ്റൊരു മേശയും രണ്ടു മേശകൾക്കു ഇടയ്ക്കു ഒരു ചെറിയ വഴിയുണ്ട്. ആ മേശയിൽ തല്ക്കാലം ആരുമില്ല.
വിശേഷങ്ങൾ പറഞ്ഞു സമയം കടന്നു പോയി.  കാത്തിരുന്ന് കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്ന്.....അവസാനം.... അതാ മുന്നില് ബിരിയാണി!
ആക്രമണം തുടങ്ങുന്നതിനു മുൻപ് ഞാൻ മിസ്റ്റർ ജമ്പനു  മുന്നറിയിപ്പ് കൊടുത്തു.

ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാൻ പോകുന്നു. ഇടയ്ക്കു അതുമിതും പറഞ്ഞു എന്നെ ദയവു ചെയ്തു ശല്യപ്പെടുത്തരുത്.
അനന്തരം ഞാൻ എന്റെ കർത്തവ്യത്തിൽ വ്യാപൃതയായി. അവസാനത്തെ കോഴിക്കാലും കടിച്ചു വലിക്കുന്നതിനിടയിലാണ് മിസ്റ്റർ ജമ്പൻ  എന്റെ മുന്നില് ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ ഓർത്തത്.

ഞാൻ തലയുയർത്തി നോക്കി.

എന്റെ ദൈവമേ!

അതാ മിസ്റ്റർ ജമ്പൻ ഷോക്കടിച്ച പോലെ ഇരിക്കുന്നു! കണ്ണൊക്കെ തുറിച്ചു മുടിയൊക്കെ എഴുന്ന്.... എന്തോ കണ്ടു പേടിച്ചതാണ്. എന്റെ തീറ്റ കണ്ടിട്ടാണോ?

എന്ത് പറ്റി ജമ്പൻ?

ഉടനെ ജമ്പൻ എനിക്ക് രണ്ടു ബ്രിഞ്ചൊൽ ഗുലു ഗുലു തന്നു.

എന്താണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്നോ?
മിസ്റ്റർ ബട്ലർ സിനിമ കണ്ടിട്ടില്ലേ? ഇനി കാണാത്തവരാനെങ്കിൽ വിശദീകരിച്ചു തരാം.

അതായത്, തല അനക്കാതെ കണ്ണിന്റെ കൃഷ്ണമണികൾ രണ്ടും കാറിൻറെ വൈപർ പോലെ  ഒരു വശത്തേക്ക് രണ്ടു പ്രാവശ്യം വേഗത്തിൽ ചലിപ്പിക്കുന്നതിനാണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്ന് പറയുന്നത്. ഒരാളുടെ എതിരെ ഇരിക്കുന്ന ആളുടെ ശ്രദ്ധ അയാളുടെ ഒരു വശത്തിരിക്കുന്ന ആളിലേക്ക്, അദ്ദേഹം അല്ലെങ്കിൽ അദ്ദേഹി അറിയാതെ ആകർഷിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതാണ് ഈ സൂത്രം. മിസ്റ്റർ ബട്ലർ സിനിമയിലൂടെ ദിലീപ് ഇതിനു വലിയ പ്രചാരം നല്കി.

അതൊക്കെ പോട്ടെ.

ഞാൻ ജമ്പന്റെ കണ്ണ് പോയ ഭാഗത്തേക്ക് നോക്കി.

അല്പം മുൻപ് പഴയ ഹിന്ദി നടി മമത കുൽകർനിയെപ്പൊലെ സുന്ദരിയായ ഒരു യുവതി മഞ്ഞ ടീഷർട്ടും ജീൻസുമിട്ട് അവിടെയുള്ള മേശയെ സമീപിച്ചിരുന്നു. ബിരിയാണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ അര്ഹിക്കുന്ന ശ്രദ്ധ ആ സംഭവത്തിനോ ആ യുവതിക്കോ കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ ജമ്പന്റെ കണ്ണുകൾ ഫോകസ് ചെയ്തിരിക്കുന്ന സ്ഥാനത്ത് ആ യുവതി ഉണ്ട്. അതായത് രണ്ടു മേശകൾക്കിടയിലുള്ള സ്ഥലത്ത്. അവൾ അവിടെ വെറുതെ നില്ക്കുകയല്ല സുഹൃത്തുക്കളെ...

പിന്നെ.....

അവൾ അവിടെ നിന്ന് സ്വന്തം ജീൻസ് ഊരുകയാണ്. ഈ കാഴ്ച കണ്ടാണ്‌ യഥാർത്ഥത്തിൽ മിസ്റ്റർ ജമ്പന്റെ കിളി പോയത്.

പക്ഷെ ആ യുവതി കാരണോന്മാർ വീട്ടിൽ വന്നാൽ രണ്ടാം മുണ്ട് അഴിച്ചു വക്കുന്നത് പോലെ സിമ്പിൾ ആയി ജീൻസ് ഊരി മേശപ്പുറത്തു വച്ചു. എന്നിട്ട് ഉള്ളിലിട്ടിരിക്കുന്ന കുട്ടി ടൌസർ മുകളിലേക്ക് വലിച്ചു കയറ്റി കസേരയിൽ ഇരുന്നു.

ജമ്പൻ എന്റെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി.

പിന്നെ ആ യുവതിയുടെ മുഖത്തേക്കും ഊരി വച്ച ജീൻസിലെക്കും മാറി മാറി നോക്കി.

യുവതിയാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ മെനു വായിക്കുന്നതിൽ എര്പ്പെട്ടു.

ജമ്പൻ അപ്പോഴും വാ  പൊളിചിരിക്കുകയാണ്

ജമ്പൻ, ജമ്പൻ...ആർ യു ആൾ റൈറ്റ്?

ജമ്പൻ അനങ്ങുന്നില്ല

ജമ്പൻ....

ജമ്പനു ബോധം വന്നു.

കുറച്ചു വെള്ളം കുടിക്കൂ

ജമ്പൻ വെള്ളം കുടിച്ചു ശ്വാസം വിട്ടപ്പോഴേക്കും അതാ വരുന്നു അടുത്ത ഷോക്ക്‌

ആ യുവതി എഴുന്നേറ്റു ഊരിയ ജീന്സും കക്ഷത്ത്‌ വച്ച് കൂളായി വാഷ് റൂമിലേക്ക്‌ പോയി.

ജമ്പൻ വല്ലാത്ത പകപ്പോടെ എന്നോട് ചോദിച്ചു

എന്താ സംഭവം?

സത്യമായിട്ടും എനിക്കറിയില്ല ജമ്പൻ. ഐ ആം ദി റിയലി സോറി ഫോർ ദി ഇന്കണ്‍വീനിയൻസ്‌ ഓഫ് ദി ഡേ

ജമ്പനു തൃപ്തിയായില്ല

അപ്പോഴാണ്‌ മുന്നില് പാവാടയും പിന്നിൽ പാന്റുമിട്ട ഒരു വൈറ്റർ സഖാവ് അത് വഴി വന്നത്

പാവം ജമ്പൻ അയാളോടും ചോദിച്ചു. "എന്താ സംഭവം?"

അയാള് അത് അയാള് ഒന്നും സംഭവിക്കാത്ത പോലെ ജമ്പന്റെ ഒഴിഞ്ഞ ഗ്ലാസിൽ വെള്ളം നിറച്ചു തിരിച്ചു പോയി.

അല്പം കഴിഞ്ഞു പോയപോലെ ആ യുവതി ജീൻസ് കക്ഷത്തിൽ വച്ചു തിരിച്ചു വന്നു. പിന്നാലെ മഞ്ഞ ടീഷര്ട്ട് ഇട്ട അവളുടെ കൂട്ടുകാരും.
അവർ ഭക്ഷണം വരുന്നത് വരെ കലപില കൂട്ടുകയും ഭക്ഷണം വന്നപ്പോൾ നിശബ്ദരാകുകയും ചെയ്തു

ജമ്പൻ പതുക്കെ സമനില വീണ്ടെടുത്തു ബിരിയാണി ദൗത്യം വിജയകരമായി പൂർത്തിയാക്കി.

അനന്തരം ബില്ല് കൊടുത്തു ഞങ്ങൾ സ്ഥലം കാലിയാക്കുകയും ചെയ്തു.


വാല്ക്കഷ്ണം: ഈ സംഭവത്തിനു ശേഷം ജീൻസിട്ട പെണ്‍കുട്ടികൾ ഉള്ള ഹോട്ടലിൽ ജമ്പൻ ബിരിയാണി കഴിക്കാൻ പോയിട്ടില്ല എന്നാണു അറിവ് .

Friday, November 1, 2013

സർപ്പയജ്ഞം റീലോഡഡ്

ചെറിയ ഒരു പര്യടനം കഴിഞ്ഞു  വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ സമയം രാത്രി ഏഴു മണി. നല്ലവണ്ണം ഇരുട്ടായിട്ടുണ്ട്. ഞാനാനെങ്കിലോ തനിച്ചും. വീടിലെത്താൻ ഇനി ഓട്ടോ പിടിക്കണം.

പക്ഷെ പെട്ടന്നാണ് ഫോണ്‍ റീചാർജ് ചെയ്തു കളയാം എന്നൊരു ഉൾവിളി ഉണ്ടായത്. ഞാൻ ചുറ്റും നോക്കി.

അതാ ഒരു റീചാർജ് കട!

റീചാർജ് കട എന്നു പറഞ്ഞാൽ മറ്റേതൊരു റീചാർജ് കടയും പോലെ ഒരു അത്യാധുനിക പെട്ടിക്കട. റോഡരികിലെ ഓവുചാലിന് മുകളിലിട്ടിട്ടുള്ള കോണ്ക്രീറ്റ് സ്ലാബിൽ നിന്ന് കൊണ്ട് വേണം നമ്മൾ ക്രയവിക്രയം നടത്താൻ.

കടയിൽ രണ്ടു കുമാരന്മാരാണ് ഉണ്ടായിരുന്നത്. മസിലൊക്കെ ഉരുട്ടി 'ദിപ്പോ പൊട്ടും' റ്റീഷർട്ടൊക്കെ ഇട്ടു ഗൌരവത്തിൽ ഇരിക്കുകയായിരുന്ന ആ മസിൽകുട്ടന്മാർ എന്നെ കണ്ടപ്പോൾ ബാസ്സിട്ടു ഇങ്ങനെ ചോദിച്ചു, "ഏതാ കണക്ഷൻ? "

"വോഡഫോണ്‍"

"കാർഡില്ല. ഈസി ചെയ്യാം"

"ശരി"

"എത്ര രൂപയുടെയാ?"

"ഇരുപത്"

ഇത് കേട്ടതും അതിലൊരുത്തൻ അക്കങ്ങൾ കരകുരാ എഴുതിയ ഒരു നോട്ടുബുക്ക് ആവശ്യത്തിലധികം പുച്ഛത്തോടെ എൻറെ മുന്നിലേക്ക്‌ നീക്കി വച്ചു.

ഞാൻ നമ്പർ എഴുതാൻ തുടങ്ങിയപ്പോഴാണ് പെട്ടന്ന് കാലിൻറെ ചെറുവിരലിൽ ഒരു പിരുപിരുപ്പു അനുഭവപ്പെട്ടത്. പോകാൻ ധൃതി ഉണ്ടായിരുന്നത് കൊണ്ട് അതെന്താണെന്ന് നോക്കാതെ കാല് കുറച്ചു നീക്കി വച്ചു ഞാൻ നമ്പർ എഴുതൽ തുടർന്നു.

ദാ പിന്നേം. വല്ല പുൽചാടിയോ മറ്റോ ആയിരിക്കും. ഞാൻ മൈൻഡ് ചെയ്തില്ല .

നമ്പർ എഴുതിക്കൊടുത്തു ചുമ്മാ കാലിലോട്ടൊന്നു നോക്കി.

അപ്പോൾ കണ്ട ആ ഭീകര കാഴ്ച!

ഒരു സ്കെയിലിന്റെ അത്ര നീളവും പെൻസിലിന്റെ  അത്ര തടിയുമുള്ള ഒരു ഉഗ്രസർപ്പം അതാ എൻറെ കാലിനടുത്ത് വഴി തടസ്സപ്പെട്ടു നില്ക്കുന്നു!

നീയാണോടീ പാമ്പുകളെ വഴി നടക്കാൻ സമ്മതിക്കാത്ത അലവലാതി ഷാജി എന്ന ഒരു ഭാവത്തോടെ തലയുയർത്തി എൻറെ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ആശാൻ.

പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല.

ബാലരമ സ്റ്റൈലിൽ "ഹീയ്യോ!" എന്ന് കരഞ്ഞു കൊണ്ട് ഇന്ത്യക്ക് ഒളിമ്പിക് മെഡൽ പ്രതീക്ഷ നല്കുന്ന ഒരു ഉഗ്രൻ ഹൈജമ്പ് പ്രകടനം അപ്പോൾ തന്നെ
കാഴ്ച വച്ചു. കവലയിൽ ഉണ്ടായിരുന്നവരെല്ലാം എന്റെ പ്രകടനം കണ്ടു അദ്ഭുതപരതന്ത്രരായി!

പക്ഷെ തിരിച്ചു ഭൂമിയിൽ ലാൻഡ് ചെയ്തപ്പോഴേക്കും ആ കാളസർപ്പം അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.

മസിൽകുട്ടന്മാരുടെ മുഖത്ത് അമ്പരപ്പ്.

ചേച്ചി ഇപ്പൊ എന്താ ചെയ്തത്? എന്താ ഉണ്ടായേ?

എനിക്കാണെങ്കിൽ പേടി കൊണ്ട് ശബ്ദവും പുറത്ത് വരുന്നില്ല.

പ്....പ്....

ഏ?

ഒരു...പ്...പ്...പാമ്പ്....

അത് കേട്ടതും മസിൽകുട്ടന്മാർ കാറ്റഴിച്ചു വിട്ടത് പോലെ ചുരുങ്ങി. അവര് രമേഷിനെയും സുരേഷിനെയും പോലെ ഒന്ന് പരസ്പരം ചേർന്ന് നിന്നു.

എവടെ?

ഇവിടെ ഉണ്ടായിരുന്നു. എങ്ങോട്ടാ പോയേന്നറിയില്ല.

ഇനി അഥവാ നമ്മുടെ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടാൽ തന്നെ ശക്തരായ ഈ യുവാക്കൾ അതിനെ സിമ്പിൾ ആയി കൈകാര്യം ചെയ്യും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിൽ ഞാൻ ഇങ്ങനെ പറഞ്ഞു.

ഇനി നിങ്ങളുടെ കാലിന്റെ അടുത്തെങ്ങാനും ഉണ്ടോന്നു നോക്കിയേ.

ഇത് കേട്ടതും അവരുടെ മുഖത്ത് ഞങ്ങൾ ഇപ്പൊ കരയും എന്നൊരു ഭാവം വന്നു.

"സത്യമായിട്ടും കണ്ടോ?"

"ഉവ്വെന്നേ. അതിവിടെ തന്നെ കാണും"

"ചേച്ചി ഞങ്ങളെ വെറുതെ പേടിപ്പിക്കല്ലേ.  ചേച്ചിക്ക് ഇതും പറഞ്ഞിട്ട് പോയാ മതി. ഞങ്ങള് രണ്ടാളും രാത്രി ഇനി എങ്ങനാ ഇവിടെ ഒറ്റക്കിരിക്കുന്നെ?"

അതോടെ ഇനി അവിടെ നില്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നെനിക്കു മനസ്സിലായി. അതുകൊണ്ട്, "മക്കളെ, ആ നമ്പരങ്ങു വെട്ടിക്കോ. ഞാൻ നാളെ വരാം." എന്നറിയിച്ച്പേ ടിച്ചരണ്ട ആ മസിൽകുട്ടന്മാരെ അവിടെ ഒറ്റയ്ക്ക് വിട്ടു കിട്ടിയ ഓട്ടോയിൽ കയറി വീട്ടിൽ പോയി.

Thursday, October 24, 2013

ഒരു പോസ്റ്റ്‌ മോഡേണ്‍ പുരാണകഥ




ക്ടിന്‍!

അടുക്കളയിലെ ചുവരില്‍ ഒരു അലുമിനിയം പാത്രം ശക്തിയായി വന്നിടിക്കുന്ന ആ ശബ്ദം കേട്ട് പിന്നാമ്പുറത്ത് താടി വടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ലോമപാദന്‍ പിള്ള ഞെട്ടിത്തരിച്ചു. ആ ഞെട്ടലില്‍ താടി അല്‍പ്പം മുറിയുകയും ചെയ്തു. നേരത്തെ കേട്ട ആ ശബ്ദം ഭാര്യയുടെ അങ്കപ്പുറപ്പാടിന്റെ സിഗ്നല്‍ ആണെന്ന് ഇരുപതു വര്ഷം നീണ്ട സംഭവബഹുലമായ ദാമ്പത്യജീവിതത്തില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിനു ഊഹിക്കാന്‍ കഴിഞ്ഞു.

 ഇന്നെന്താണാവോ കാരണം എന്ന് ചിന്തിച്ചു കൊണ്ട് പാതി വടിച്ച താടിയുമായി അദ്ദേഹം അടുക്കളയിലെത്തി.

“നിങ്ങളോട് ഞാന്‍ രണ്ടാഴ്ച മുന്നേ പറഞ്ഞതല്ലേ ഗ്യാസ് ബുക്ക്‌ ചെയ്യണം എന്ന്. നിങ്ങള്‍ കേട്ടോ? ഇപ്പൊ ദേ ഗ്യാസും തീര്‍ന്നു. ഇനി ഒരു ഗ്യാസ് കിട്ടാന്‍ ഏത് അമ്പലത്തിലൊക്കെ വഴിപാടു കഴിക്കണം എന്റെ ഭഗവാനെ......ദേ മനുഷ്യാ...ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ഉള്ളതാ. എനിക്ക് നേരത്തെ പോകണം. അടുപ്പ് കൂട്ടാനൊന്നും പറ്റില്ല. ഇന്ന് ഹോട്ടലീന്ന് കഴിച്ചാ മതി അച്ഛനും മോളും.” മാലിനി ടീച്ചര്‍ ഒച്ചയെടുത്തു.

ലോമപാദന്‍ പിള്ളയുടെ കണ്ണില്‍ ഇരുട്ട് കയറി. ഇനി ഗ്യാസ് കിട്ടുന്നത് വരെ ഈ വീട്ടില്‍ കഴിയുന്ന ഓരോ നിമിഷവും നരകതുല്യമാണെന്നു അയാള്‍ ഓര്‍ത്തു.

എന്ത് ചെയ്യും!

പത്ത് മണിയായപ്പോള്‍ ലോമപാദന്‍ മൊബൈലില്‍ വിഭാണ്‍ടക ഗ്യാസ് എജെന്സിയുടെ നമ്പര്‍ തപ്പിയെടുത്ത് കുത്തി.
“ഹലോ... വിഭാണ്‍ടക ഗ്യാസ് എജെന്സി അല്ലെ? ഇത് അംഗമാലീന്നു ലോമപാദന്‍ പിള്ളയാ വിളിക്കുന്നെ.”
ഗ്യാസ് ബുക്ക് ചെയ്യാനായിരുന്നു. അത്യാവശ്യമാണേ. എന്ന് കിട്ടും?
എന്ത്?
പതിനഞ്ചു ദിവസമോ?
അതിനുള്ളില്‍ താന്‍ അത്യാസന്ന നിലയിലായിട്ടുണ്ടാകുമെന്നു ലോമപാദന്‍ പിള്ള ആത്മഗതം പറഞ്ഞു.
അയ്യോ അത്രയൊന്നും കാത്തിരിക്കാന്‍ പറ്റില്ലാ..
എന്ത്?
ഹലോ ഹലോ..........

അവിടന്നങ്ങോട്ട് എല്ലാ ദിവസവും രാവിലെ ലോമപാദന്‍ പിള്ള കൃത്യമായി വിഭാണ്‍ടക ഗ്യാസ് എജെന്സിയില്‍ വിളിച്ചു.
പക്ഷെ താങ്കള്‍ വിളിച്ച നമ്പര്‍ പ്രതികരിക്കുന്നില്ല, ബിസിയാണ്, ഉറക്കമാണ്, പിണക്കമാണ് എന്നൊക്കെയുള്ള കിളിശബ്ദവും 
സ്റോക്ക് എത്തിയില്ല, ഒരാഴ്ച കൂടി പിടിക്കും
തുടങ്ങിയ ന്യായങ്ങളും മാത്രമാണ് അദ്ദേഹത്തിനു കേള്‍ക്കാന്‍ സാധിച്ചത്.

പകലുകളും രാത്രികളും കൊഴിഞ്ഞു പോയി. ഇനിയും ഗ്യാസ് കിട്ടിയില്ലെങ്കില്‍ താന്‍ മകളേയും കൊണ്ട് സ്വന്തം വീട്ടില്‍ പോകുമെന്ന് മാലിനി ടീച്ചര്‍ വിറകടുപ്പിനു അടുത്ത് നിന്ന് ചുമച്ചു കുരക്കുന്നതിനിടയില്‍ ഭീഷണി മുഴക്കി.

അങ്ങനെ ടീച്ചറുടെ വായില്‍ നിന്നും മൂര്‍ച്ചയേറിയ കൂരമ്പുകള്‍ ലോമപാദന്‍ പിള്ളയുടെ നേരെ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരുന്ന ഒരു സന്ധ്യാനേരത്ത് നിര്‍ഗുണപരബ്രഹ്മനായി അദ്ദേഹം വീടിന്റെ സിറ്റൌട്ടില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അനന്തിരവന്‍ രാജ്‌ഗുരു അവിടെ എത്തിയത്.

“ജിമ്മില്‍ നിന്നും തിരിച്ചു പോകുന്ന വഴിയാ. അമ്മാവനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി.” ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു കൊണ്ട് രാജുമോന്‍ മൊഴിഞ്ഞു.

ധീരരക്തസാക്ഷി രാജ്ഗുരുവിനോടുള്ള ആരാധന മൂത്താണ് ലോമപാദന്‍ പിള്ളയുടെ അളിയന്‍ തിലോത്തമന്‍ പിള്ള മകന് രാജ്‌ഗുരു എന്ന് പേരിട്ടത്. പക്ഷെ ഇന്നവന്‍ പേര് രാജ് എന്ന് ചുരുക്കി, നാം തോ സുനാ ഹോഗാ എന്ന് പെണ്പിള്ളേരോട് ഡയലോഗും അടിച്ചു നടക്കുകയാണ്. ഋതിക് രോഷന്റെതു പോലുള്ള ഒരു സിക്സ് പാക്‌ ബോഡിയാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.

അമ്മാവന്റെ കിളി പോയ ഇരിപ്പും അമ്മായിയുടെ പ്രഘോഷണവും എല്ലാം കൂടി കണ്ടപ്പോള്‍ അവിടെ കാലാവസ്ഥ പ്രതികൂലമാനെന്നും കൊടുങ്കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും രാജുമോന്‍ മനസ്സിലാക്കി.

എന്താ അമ്മാവാ പ്രശ്നം?

അശോകവനത്ത്തിലെ സീതയെപ്പോലെ താടിക്ക് കൈയും കൊടുത്തു ഇരിക്കുകയായിരുന്ന ലോമപാദന്‍ പിള്ള പതുക്കെ തല ഉയര്‍ത്തി.
"എന്ത് പറയാനാ മോനെ ഗ്യാസ് തീര്‍ന്നിട്ട് ഇന്നേക്കു പതിനേഴു ദിവസമായി. എജെന്സിയില്‍ വിളിച്ചു ഞാന്‍ മടുത്തു. ഒരു വഴിയും കാണുന്നില്ല."

"അത്രേ ഉള്ളൂ? അമ്മാവന്‍ വിഷമിക്കാണ്ടിരി..എന്റെ കൂട്ടുകാരന്‍ ഒരുത്തനുണ്ട്...റിശ്യ....റിശ്യ......" നാം തോ സുനാ ഹോഗായുടെ നാക്ക് കുഴങ്ങി. 
"ആ രിശ്യശ്രിംഗന്‍ എന്നാ പേര്...ആ മ്മടെ റിഷിയെ...... അവന്റെ അച്ചന്റെ ആണ് ഈ പറഞ്ഞ ഗ്യാസ് എജെന്സി. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...."

രാജുമോന്‍ തന്റെ സ്മാര്‍ട്ട്‌ ഫോണെടുത്ത് മാന്തി.

"ഡാ നീ എവിട്യാ? നീ അവടെ ഉണ്ടോ...ഞാന്‍ തൊട്ടപ്പുറത്തുണ്ട്. ആ അമ്മാവന്റെ വീട്ടില്. നീ ഇങ്ങോട്ടൊന്നു വരുമോ? ഒരത്യാവശ്യം ഉണ്ട്...."

കേട്ടതും റിഷിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.

കാരണം?

കാരണം മറ്റൊന്നുമല്ല. ലോമപാദന്‍ പിള്ളയുടെ മകളും സ്ഥലത്തെ പ്രധാന സുന്ദരിയുമായ വൈശാലിയുടെ പിന്നാലെ കണ്കള്‍ ഇരണ്ടാല്‍ സ്റ്റൈലില്‍ കുറെ നടന്നിട്ടുണ്ട് അദ്ദേഹം.
കേട്ട പാതി കേള്‍ക്കാത്ത പാതി ഉപവനം ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരുന്ന ടിയാന്‍ ലോമപാദന്‍പിള്ളയുടെ വസതിയില്‍ പറന്നെത്തി.  

"എന്താ പ്രശ്നം?"

അമ്മാവന് വേണ്ടി രാജു മോന്‍ സംഭവങ്ങള്‍ വിവരിച്ചു.

"നീ ഒന്നിങ്ങോട്ടു വന്നെ.."

റിഷി കൂട്ടുകാരനെ പിടിച്ചു കൊണ്ട് പോയി അല്പം മാറ്റി നിര്‍ത്തി.
"എടാ... അച്ഛന്‍ സമ്മതിക്കില്ല. ഇന്നാളു ടിന്റു മോന്റെ വീടിലേക്ക്‌ ഗ്യാസ് ചോദിച്ചപ്പോള്‍ തന്നെ അങ്ങേരു ചൂടായി."
അതിനിടക്കാണ് വൈശാലി മോള്‍ ടൂഷന്‍ കഴിഞ്ഞു വന്നത്. വീട്ടുമുറ്റത്ത് തന്റെ വഴിയോരകാമുകന്‍ നില്‍ക്കുന്നത് കണ്ടു അവള്‍ അല്‍പനേരത്തേക്ക് ഇതികര്‍ത്തവ്യതാമൂഢയായി (ഈ വാക്ക് ഞാന്‍ ഇന്നലെ എഴുതി പഠിച്ചതാ...എങ്ങനെ ഉണ്ട്?). പിന്നെ റിഷിമോന് ഒരു പുഞ്ചിരി സമ്മാനിച്ചു സുബ്രമണ്യപുരത്തിലെ തുളസിയെപ്പോലെ തലകുനിച്ചു വീടിനകത്ത് പോയി.

അതോടെ അതുവരെ രാജുമോനോട് മുട്ടുന്യായവും പറഞ്ഞു നിന്നിരുന്ന റിഷികുമാരന്റെ ഭാവം മാറി. അദ്ദേഹം ലോമപാദന്‍ പിള്ളയുടെ അടുത്ത് ചെന്ന് അകത്തേക്കും കേള്‍ക്കും എന്നുറപ്പുള്ള ഒരു ഫ്രീക്വന്‍സിയില്‍ പറഞ്ഞു:
"അമ്മാവന്‍ പേടിക്കണ്ടാന്നെ. ഞാന്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി. അമ്മാവന് എത്ര സിലിണ്ടര്‍ വേണം. പത്ത് മിനിട്ടിനുള്ളില്‍ സാധനം ഇവിടെ എത്തിയിരിക്കും."

"ഒരു സിലിണ്ടര് മതി മോനെ. ഒന്ന് വേഗം കിട്ടിയാ മതി. അല്ലെങ്കി എന്റെ കുടുംബം കലങ്ങും," ലോമപാദന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു.

ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു റിഷിമോന്‍ ഫോണില്‍ മാന്തിക്കൊണ്ട് ഗേറ്റിനു പുറത്തേക്ക് പോയി. പിന്നെ വിഭാണ്ടക ഗ്യാസ് എജെന്സി മാനേജര്‍ തങ്കപ്പന്‍ചേട്ടനെ വിളിച്ചു സോപ്പിട്ടു പതപ്പിച്ചു ഒരു കുപ്പിയുടെ ഉറപ്പിന്മേല്‍ ഒരു ഗ്യാസ്കുറ്റി വിട്ടുതരാന്‍ കരാറുറപ്പിച്ചു. പിന്നെ തിരിച്ചു പോയി ഗ്യാസ് ഇപ്പൊ വരും ശബ്ദമുയര്‍ത്തി പറഞ്ഞു.

അല്‍പ്പസമയത്തിനകം വിഭാണ്ടക ഗ്യാസ് എജെന്സിയുടെ സ്വന്തം പെട്ടിവണ്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോമപാദന്‍ പിള്ളയുടെ മുറ്റത്തെത്തി. ഗ്യാസ് എജെന്സി തൊഴിലാളി രമണന്‍ ‘ദേവദുന്ദു ഭൂതം...വര്‍ഷ മംഗള ദോഷം’ എന്ന് മൂളിപ്പാട്ടും പാടി സിലിണ്ടര്‍ ശിരസ്സാ വഹിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

റിഷി മോന്‍ ഈ രംഗം നിര്‍വൃതിയോടെ നോക്കി നിന്നു. ലോമപാദന്‍ പിള്ളയുടെ ഉള്ളില്‍ കുളിര്‍മഴ പെയ്തു. മാലിനി ടീച്ചര്‍ എഫ് എം റേഡിയോ ഓഫ് ആക്കിയത് പോലെ നിശബ്ദയായി.

ഗ്യാസടുപ്പ് കത്തിച്ചു മാലിനി ടീച്ചര്‍ ചായ ഉണ്ടാക്കി. വൈശാലി മോള്‍ എല്ലാവര്ക്കും ചായ കൊടുത്തു. അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു.